2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

മഴ


               
  കാറ്റിന്റെ അകമ്പടിയോടെ കാലം തന്റെ ഓർമകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമകൾ മണ്ണിന്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം നഷ്ടപ്പെടുത്തിയ ഓർമകളുടെ നൊമ്പരത്തിൽ വാനത്തിന്റെ അതിരുകൾ നെഞ്ചിടിക്കും ശബ്ദത്തിൽ പൊട്ടിക്കരഞ്ഞു. കൈവിട്ടുപോയ ഓർമകളെ കണ്ടെത്താനായി ശരങ്ങൾ പോലെ വെള്ളിവെളിച്ചം ഭൂമിയിലേക്കു പായിച്ചു. പക്ഷേ ഓർമകളുടെ കണ്ണുനീർത്തുള്ളികൾ തഴുകുവാനാളില്ലാതെ, കൈപ്പിടിയിൽ ഒതുക്കാൻ ആരുമില്ലാതെ തേങ്ങലിന്റെ മർമരത്തോടെ ഇല്ലാതാകുകയായിരുന്നു.
                    കടലിന്റെ ആഴങ്ങളിലേക്ക്...തിരമാലകളുടെ ആരവങ്ങളിലേക്ക് ...ഒന്നുമല്ലാതെ എത്തിച്ചേർന്നപ്പോൾ, നഷ്ടപ്പെട്ട ഓർമകളെ മറന്നെന്ന പോലെ വാനം ഈറൻ മിഴികളാൽ ചിരിതൂകുന്നുണ്ടായിരുന്നു. കാലം ഒരിക്കലും നിശ്ചലമാകാത്ത തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഒരമ്മയുടെ ലാളനത്തോടെ കടൽ തന്റെ മാറിലേക്ക് എല്ലാ ഓർമ്മകളെയും ഏറ്റുവാങ്ങിക്കിടന്നു.സ്വയം ഇല്ലാതായിത്തീർന്ന കണ്ണുനീർത്തുള്ളികൾ കടലോളം നൊമ്പരത്തിൽ നുരഞ്ഞു പൊന്തി കരയിലേക്ക് അടിച്ചെത്തി വീണ്ടും കടലിലേക്ക് തള്ളപ്പെട്ടു.
                     കടലിലെ ഉപ്പുരസത്തിനു കാരണം ഓർമ്മകളുടെ ഈ കണ്ണുനീർ പളുങ്കുമണികളത്രെ......കാലം കുടഞ്ഞിടുന്ന ഓർമ്മകളുടെ മഴത്തുള്ളികൾ...
             

           

4 അഭിപ്രായങ്ങൾ: