2020 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

അറവാണി [ഭാഗം -9️⃣]

 

©️ Copyright Protected

...............

      അസ്തമയ സൂര്യൻ ഒരു ചിത്രം പോലെ കൂത്താണ്ടർ കോവിലിനു മുകളിൽ മറഞ്ഞു നിൽക്കുന്നതും നോക്കി ശ്രീബാല നിന്നു.

      തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം നടക്കാൻ പോകുന്നത് ഈ സായം സന്ധ്യയിലാണ് അവൾ ഓർത്തു. ഈ ദിവസം മാത്രമല്ല, ഈ അസ്തമയവും.. സന്ധ്യയുമെല്ലാം ഇനി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവയായി മാറാൻ പോകുകയാണ്.

      വളകളുടെയും പാദസരങ്ങളുടെയും കിലുക്കത്തിനൊപ്പം സുന്ദരിമാരുടെ ചിരികളും കൂത്താണ്ടർ കോവിൽ പരിസരത്തെ ശബ്ദമുഖരിതമാക്കി മാറ്റി. പരിചയപ്പെടലും പരിചയം പുതുക്കലും നിറഞ്ഞ ക്ഷേത്ര പരിസരത്ത് എങ്ങും, അണിഞ്ഞൊരുങ്ങിയതിൽ മത്സരഭാവം കാട്ടി സുന്ദരിമാർ ഒഴുകി നടന്നു.

      കുങ്കുമ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ്,  കൈ നിറയെ കുപ്പിവളകളും മുടിയിൽ മുല്ലപ്പൂവും ചൂടി ശ്രീബാല ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു കയറി. അരവാന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ കണ്ണുകളടച്ച് നിൽക്കവേ, അവളുടെ മുന്നിലേക്ക് അച്ഛനും അമ്മയും ഇറങ്ങി വന്നു. മനസ്സാലെ ആശീർവാദം നേടി അവൾ കൺകോൺ തുടച്ചു.

      മഞ്ഞളിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞ  കൂത്താണ്ടർ കോവിലിനകത്ത് വളരെ കുറച്ച് സ്ഥലമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ തിരക്ക് നന്നായി അനുഭവപ്പെട്ടു. പൂജ കഴിഞ്ഞതിനു ശേഷം താലി ചാർത്തുന്ന തിരക്കിലേക്കിറങ്ങി മൂന്നു പൂജാരിമാരും. സന്ധ്യ ഇരുട്ടി തുടങ്ങിയതോടെ തിരക്കുമേറുകയായി. ക്ഷേത്രത്തിനു പുറത്തും താലികെട്ട് നടക്കുന്നുണ്ട്.

        സന്ധ്യയ്ക്കു തന്നെ ക്ഷേത്രത്തിനകത്ത് വന്നു നിന്നതു കൊണ്ട് ശ്രീബാലയ്ക്ക് അരവാന്റെ പ്രതിഷ്ഠയുടെ മുന്നിൽ തന്നെ മംഗല്യവതിയാകാനുള്ള ഭാഗ്യവും ലഭിച്ചു. താലി കഴുത്തിനോട്‌ ചേർന്നതും അവൾ കണ്ണുകളടച്ചു നിന്നു.

         ചുറ്റിനും അലയടിച്ചു കൊണ്ടിരുന്ന താളമേളങ്ങളും ശബ്ദ കോലാഹലങ്ങളും പെട്ടെന്ന് നിശ്ചലമായത് പോലെ. ഒരു നിമിഷം അവളാ സാങ്കൽപിക മൗനാങ്കണത്തിൽ ലയിച്ചു നിന്നു. പിന്നെ, മെല്ലെ കണ്ണു തുറന്ന് കോവിലിനുള്ളിലേക്ക് നോക്കി. അരവാന്റെ പ്രതിഷ്ഠയിൽ എന്തെന്നില്ലാത്ത ചൈതന്യം. കണ്ണിമയ്ക്കാതെ ആ കാഴ്ച നോക്കി നിൽക്കെ അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിനെ വീണ്ടും തൊട്ടുണർത്തി. ഈറനായ മിഴികൾ അമർത്തി തുടച്ചു കൊണ്ട്, പ്രതിഷ്ഠയെ ഒന്നുകൂടി നമിച്ചു.  കോവിലിനുള്ളിലെ ഉന്തിത്തള്ളലിനെ അവഗണിച്ച് ശ്രീബാല തനിക്കു മുന്നിൽ നിന്ന പൂജാരിയുടെ പാദം തൊട്ടു വണങ്ങി.

       തിരക്കും ബഹളവും അസഹനീയമായപ്പോൾ അവൾ കോവിൽ മുറ്റത്തേക്കിറങ്ങി. കടന്നൽ കൂടിളകിയതു പോലെ എങ്ങും ആരവം മാത്രം.

                                  🔹

       രാത്രിയുടെ യാത്ര പാതിവഴിയിലെത്തിയിരിക്കുന്നു  കൂവാഗം ഉറക്കമെത്താത്ത ഉത്സവത്തിമിർപ്പിലാണ്. പാട്ടും ആട്ടവും മേളവുമായി അറവാണികളായി മാറിയ ഹിജഡ സുന്ദരികൾ തങ്ങളുടേത് മാത്രമാക്കി മാറ്റുകയാണ് കൂവാഗത്തെ ഉത്സവരാത്രി.

       ചമയങ്ങളുമായി ആരെയും വെല്ലുന്ന സൗന്ദര്യത്തോടെ നടന്ന സുന്ദരികൾ ഇപ്പോൾ തീക്കുണ്ഡത്തിനു ചുറ്റും നൃത്തമാടുന്നത് ഉഗ്രസംഹാരിണികളെപ്പോലെയാണ്. മുടിയഴിച്ച് ചമയങ്ങളലങ്കോലമാക്കി രാത്രിയുടെ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുന്ന രക്തരക്ഷസ്സുകളെ പോലെ.

      ശ്രീബാലയ്ക്ക് ഈ ആനന്ദനൃത്തം ഭീതിയും അറപ്പുമുളവാക്കുന്ന വിധത്തിലാണ് അനുഭവപ്പെട്ടത്. അതാസ്വദിക്കാൻ കഴിയാത്ത ഭാവത്തിൽ അവൾ തന്റേതായ ചിന്തകളിൽ മുഴുകിയിരുന്നു.

     'ലൈലാക്ക പറഞ്ഞതു പോലെ ഇനി ഇഷ്ടമുള്ള പുരുഷനെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.... ' അവൾ ചുറ്റിനും നിരീക്ഷിച്ചു.

     'എങ്ങനെ തെരഞ്ഞെടുക്കും... ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാൽ അങ്ങോട്ട്‌ പോയി പരിചയപ്പെടണമോ... അതിന് ഒരാളെ എങ്ങനെ ഇഷ്ടപ്പെടും. വെറുതെ കണ്ട് മാത്രമോ ?   അങ്ങനെ കണ്ടു മാത്രം ഇഷ്ടപ്പെട്ടാൽ  അയാളെ മനസ്സിലാക്കണ്ടേ.. അതിനെന്തു ചെയ്യും...?

       ശ്രീബാല തന്റെ ചിന്തകളിൽ നിറഞ്ഞ സംശയങ്ങളെ സമസ്യ പോലെയാക്കി. പിന്നെയൊരു നിശ്വാസത്തോടെ എഴുന്നേറ്റു തിരിഞ്ഞതും കണ്ടത് അവൾക്കരികിലേക്ക് നടന്നടുക്കുന്ന ഒരു വിദേശിയെയാണ്.  അയാളുടെ ചുണ്ടിൽ നനുത്ത മന്ദഹാസം വിടർന്നു സ്ഫുരിച്ചിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ശ്രീബാല അമ്പരന്നു നിന്നു.

                                       🔶

                                                            (തുടരും)


   
        

        

    

2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അറവാണി [ഭാഗം -8️⃣]


©️Copyright Protected

..................
    
      പൂച്ചനടത്തവുമായി ഓരോ സുന്ദരിമാരും റാംപിലേക്ക് വന്നു കൊണ്ടിരുന്നു. താത്കാലികമായി കെട്ടിയുണ്ടാക്കിയ റാംപിൽ മിസ് കൂവാഗമാകാൻ ഹിജഡ സുന്ദരിമാർ മത്സരിച്ചണിഞ്ഞൊരുങ്ങിയാണ് നിന്നത്.

     ഓരോ സുന്ദരിമാരുടെ വരവിലും ആർപ്പുവിളിയും കൈയ്യടിയും ഉയർന്നു കൊണ്ടേയിരുന്നു. പത്മിനിയും സെലീനയും ഡയാനയുമെല്ലാം  റാംപിൽ നിരന്നു നിന്നു.

      മാമ്പഴമഞ്ഞ നിറത്തിലുള്ള സിൽക്ക് സാരിയുമുടുത്ത് ശ്രീബാല നടന്നു വരുന്നത് കണ്ടതും കാഴ്ചക്കാരുടെ ഇടയിൽ നിന്നും ലൈലയും കാഞ്ചനയും ഉറക്കെ ആർപ്പുവിളിച്ചു. ശ്രീബാല വിടർന്ന പുഞ്ചിരിയോടെ കാണികളെ നോക്കി കൈകൂപ്പി നമസ്കരിച്ചു. പിന്നെ തിരിച്ചു നടന്ന് സുന്ദരിമാരുടെ നിരയിൽ ചേർന്നു നിന്നു.

       അവൾ വന്നു നിന്നതും,  അതുവരെ മുഴങ്ങി കേട്ടു കൊണ്ടിരുന്ന തമിഴ് ഗാനം നിലച്ചു. കുറച്ചു നിമിഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ പാട്ട് മുഴങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി ഒരു മലയാളഗാനം കാതോരത്തെത്തിയതും ശ്രീബാല തലവെട്ടിത്തിരിച്ച്  റാംപിനു സമീപം പാട്ടുകൾ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ നോക്കി. പെട്ടെന്നവളുടെ കണ്ണുകൾ വിടർന്നു.

     "കിച്ചാമണി... " അവളറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്നും പുറത്തേക്ക് വന്നു. അവളിലെ ഭാവമാറ്റം ലൈലയുടെ ശ്രദ്ധ യേയും കിച്ചാമണിയിലേക്ക് തിരിച്ചു.

       ഓരോ റൗണ്ടുകളും കടന്നു പൊയ്ക്കൊണ്ടിരിക്കെ, ശ്രീബാലയുടെ ഓരോ  വരവിലും പാട്ടുകൾ മാറി മാറി വന്നു. അവൾ വരുമ്പോൾ മാത്രമുള്ള ഈ മാറ്റം അവൾ ആസ്വദിക്കവേ, ലൈല എന്തിനെന്നറിയാതെ പിരിമുറുക്കത്തിലമരുകയായിരുന്നു.

      മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, വിധി പ്രഖ്യാപിക്കുന്ന നേരം കടന്നു വന്നു. അവസാന റൗണ്ടിലെത്തിയ അഞ്ചുപേർ നിരന്നു നിന്നു. അതിൽ ശ്രീബാലയും പത്മിനിയും ഡയാനയുമുണ്ടായിരുന്നു. എല്ലാവരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തി ഫലപ്രഖ്യാപനം വന്നപ്പോൾ ലൈലയും കാഞ്ചനയും ആർത്തലച്ചു. ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

      ഹിജഡ സുന്ദരികളിലെ സുന്ദരികളിൽ സുന്ദരിയായി... മിസ് കൂവാഗമായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. വികാരവായ്പോടെ അവൾ കൈകൂപ്പി റാംപിൽ മുട്ടുകുത്തി. പിന്നെ ശിരസ്സു നമിച്ച് ആ വേദിയിൽ ചുണ്ടുകളമർത്തി.

        അവസാന നിമിഷം തോൽവിയേറ്റവരും ആദ്യം പുറത്തായവരുമെല്ലാം കണ്ണീരും വേദനയുമായി പരിസരങ്ങളിൽ മാറി നിന്നു. അസൂയ മുറ്റുന്ന കണ്ണുകളുമായി ചിലർ രോഷപ്പെടുന്നു. മറ്റു ചിലർ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുന്നു.

     മികച്ച സുന്ദരിക്കുള്ള കിരീടം നേടി ശ്രീബാല ലൈലയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. പിന്നെ, പതിയെ റാംപിനു സമീപത്തിരിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലേക്ക് നോക്കി. കിച്ചാമണിയുടെ മന്ദഹാസം അവൾക്കുള്ള മറ്റൊരു സമ്മാനമായി മാറി. അവളും ചിരിച്ചു, മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ.

                                     🔶

                                                         (തുടരും)


2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച

അറവാണി [ഭാഗം -7️⃣]


©️ Copyright Protected

..............

       "എന്താ ബാലാ, എന്തുപറ്റി....? "

    ശ്രീബാലയുടെ നിൽപ്പ് കണ്ട് ലൈല നടന്നരികിലെത്തി ചോദിച്ചു. അവളുടെ ദൃഷ്ടി അപ്പോഴും ആൾക്കൂട്ടത്തിനിടയിലായിരുന്നു.

     "ഇവിടെ വന്നപ്പോ തൊട്ടേ ഇവള് പ്രേതം പിടിച്ച പോലെയാ നടക്കുന്നെ " കാഞ്ചന സ്വതവേയുള്ള ചിരിയോടെ പറഞ്ഞു.

   "മറ്റുള്ളോരെയൊക്കെ കണ്ടോ ലൈലാ.. "

    "ഉം... ചാന്തും വളേo മാലേമൊക്കെ വാങ്ങാൻ നിൽക്കുന്ന കണ്ടു..

    "എങ്കിൽ ഞാനുമൊന്നു കറങ്ങിയേച്ചു വരാം " സാരിത്തുമ്പ് കറക്കിക്കൊണ്ട് മൂളിപ്പാട്ടുമായി കാഞ്ചന തിരക്കിലേക്ക് ഊളിയിട്ടു.

     ലൈല ശ്രീബാലയുടെ മുഖത്തേക്ക് നോക്കി ; "നീയെന്താ നോക്കിക്കൊണ്ട് നിൽക്കുന്നെ ? "

      "ആരെയോ കിച്ചാന്നു വിളിച്ചു. ആ വിളി കേട്ടപ്പോ... " വാക്കുകൾ മുറിച്ച് അവൾ നിന്നു.

    "ശ്രീബാലയ്ക്ക് പഴയ കിഷോറിനെ ഓർമ വന്നോ.. "

     ഇല്ലെന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ടു ശ്രീബാല തിരിഞ്ഞ് ലൈലയെ നോക്കി.

     "...ഇല്ലാ... അമ്മയെ ഓർമ വന്നു. കിച്ചുവെന്ന്  വിളിക്കുന്ന അമ്മയുടെ സ്വരവും... മുഖവും....." അവളുടെ ശബ്ദമിടറി, കൺകോണിൽ ഈറൻ തെളിഞ്ഞു.

  ലൈല പെട്ടെന്ന് വിഷയം മാറ്റാൻ ശ്രദ്ധിച്ചു.

    "കിച്ചാ....ങ്ഹാ നീ കിച്ചാമണിയെ കണ്ടുവല്ലേ. ഞാൻ കുറച്ചു മുമ്പവനെ കണ്ടതേയുള്ളൂ. പിള്ളേരോടെന്തോ കുസൃതി ഒപ്പിച്ചതിന് അവര് പിടികൂടാൻ വന്നപ്പോ സംസാരിക്കാൻ നിൽക്കാതവൻ ഓടിക്കളഞ്ഞു "

    "ഏത് കിച്ചാമണി.. !! "

    "ഇവിടെ വരുമ്പോ നിനക്കവനെ പരിചയപ്പെടുത്തിത്തരണമെന്ന് തീരുമാനിച്ചിരുന്നതാ. കഴിഞ്ഞ കൊല്ലമാ ഞാനവനെ  പരിചയപ്പെട്ടത്. അവനൊരു മലയാളിയല്ലാത്ത മലയാളിയാ. പക്ഷേ ജന്മം കൊണ്ട് തമിഴൻ. മലയാളം നന്നായി സംസാരിക്കും. അവനും നിന്നെപ്പോലെ ലൈലാക്കാ എന്നായെന്നെ വിളിക്കുന്നേ... "

     ഒന്നും വ്യക്തമായില്ലെങ്കിലും, അറിയാതെ മനസ്സിനുള്ളിൽ ഒരാനന്ദം പിറവിയെടുക്കുന്നത്  ശ്രീബാലയറിഞ്ഞു.
 
     തമിഴ്നാട്ടിലെ ഈ ഉൾനാടൻ ഗ്രാമത്തിലും ഒരു മലയാളി സാന്നിധ്യമോ !! അത്ഭുതം നിറഞ്ഞ ആകാംഷയോടെ അവൾ നിന്നു.

     അവളുടെ ഭാവമാറ്റം മനസ്സിലാക്കിയിട്ടെന്ന പോലെ ലൈല ചിരിച്ചു കൊണ്ട് തുടർന്നു ;

     "ഒരു സിനിമ പോലെയാ അവന്റെ കഥ. നീ വാ ഞാൻ പറഞ്ഞു തരാം " ലൈല അവളുമായി തിരക്കൊഴിഞ്ഞിടത്തേക്ക് നടന്നു നീങ്ങി.
                                   🔹

       "കിച്ചാമണിയുടെ അച്ഛൻ ഇരുപതാം വയസ്സിൽ കൂവാഗം വിട്ടയാളാ. ഒരുപാട് നാടുകളിൽ അലഞ്ഞു തിരിഞ്ഞ് ഒടുവിൽ കേരളത്തിലെത്തി.

      അവിടെ പല പല പണികൾ ചെയ്ത് ഒന്നു പച്ച പിടിച്ചു തുടങ്ങിയപ്പോ തിരിച്ചു കൂവാഗത്തേക്കു വന്ന് മല്ലികയെന്ന മുറപ്പെണ്ണിനെ മുറപോലെ ചോദിച്ചു. പക്ഷേ, കൂവാഗം എന്ന കൊച്ചു ഗ്രാമത്തിന്റെ മനസ്സുമായി ജീവിക്കുന്ന മല്ലികയുടെ അച്ഛന് മകളെ നാടുവിട്ടവന് കൊടുക്കാൻ സമ്മതമായിരുന്നില്ല....

     "എന്നിട്ട്....? " ശ്രീബാല ആകാംഷയോടെ ചോദിച്ചു.

    "എന്നിട്ടെന്താ, മല്ലികയുമായി മുത്തുപാണ്ടി നാടുവിട്ടു...രഹസ്യമായി. ആ യാത്രയും ചെന്നവസാനിച്ചത് കേരളമെന്ന ഇന്ത്യക്കാരുടെ ഗൾഫിൽ തന്നെയായിരുന്നു...

     അവരുടെ ആ ജീവിതയാത്രയിൽ മൂന്നു മക്കളും കൂട്ടു വന്നു. രണ്ടു പെണ്ണും ഒരാണും. കിച്ചാമണി പത്തിൽ പഠിക്കുമ്പോഴാ മുത്തുപാണ്ടി മഞ്ഞപ്പിത്തം വന്ന് മരിച്ചത്. പിന്നെ മല്ലികയ്ക്ക് കേരളത്തിൽ ജീവിക്കാൻ വയ്യെന്നായ്.

     രണ്ടു പെൺകുട്ടികളുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കാൻ ഭയം. അങ്ങനെ പത്തിൽ പഠിച്ചു കൊണ്ടിരുന്ന ഇളയമകന്റെ പരീക്ഷ തീർന്നതും അവർ കേരളം ഉപേക്ഷിച്ച് ഉറ്റവരും ഉടയവരും വാഴുന്ന കൂവാഗത്തേക്കു തിരിച്ചു. പിന്നെ കൂവാഗത്തിന്റെ മക്കളായി ജീവിതം തുടങ്ങി... ഇതാണ് കിച്ചാ.....എന്ന കിച്ചാമണിയുടെ ജീവിതകഥ  "

   "ലൈലാക്കയ്ക്ക് ഇതൊക്കെ എങ്ങനെയറിയാം? "

  "ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ കൊല്ലമാ അവനെ പരിചയപ്പെട്ടതെന്ന്. എന്റെ മലയാളം പാട്ടുകേട്ടാ അവനെന്റെയരികില് വന്നത്. സംസാരിച്ചു സംസാരിച്ചു ലൈലാക്ക എന്ന വിളിയിൽ എത്തി നിൽക്കുന്ന കൂട്ടായി.

    കൃഷ്ണമണിയെന്നാ മുത്തുപാണ്ടി മകനിട്ട പേര്.കൂവാഗത്തെത്തിയപ്പോഴാത്രേ അത് കിച്ചാമണിയായത്. കൃഷ്ണന്റെയും മണികണ്ഠസ്വാമീടേം കടുത്ത ഭക്തനായതു കൊണ്ട് മുത്തുപാണ്ടി പക്ഷഭേദം കാട്ടാതെ,  ഒരേ ഒരു മകന് രണ്ടു പേരുടെയും പേര് ചേർത്ത് കൃഷ്ണമണിയെന്നു പേരിട്ടെന്നാ കിച്ചാമണി എന്നോട് പറഞ്ഞിട്ടുള്ളത്. അതു കൊള്ളാമല്ലേ.... " ലൈല ചിരിച്ചു കൊണ്ട് ശ്രീബാലയുടെ മുഖത്തേക്ക് നോക്കി.

       ശ്രീബാലയുടെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടർന്നു. അതുകണ്ടതും ലൈല ഒരു ചെറുനിശ്വാസത്തോടെ അവളുടെ കൈയിൽ പിടിച്ചു.
                                     🔹

      "ങ്ഹും.. അങ്ങനെ കിച്ചാമണിയുടെ കഥ കേട്ടല്ലോ. ശരി നീ വാ,  നാളെ മിസ് കൂവാഗം മത്സരത്തിൽ പങ്കെടുക്കേണ്ടതല്ലേ. ഉറക്കമിളയ്ക്കണ്ട.. പിന്നെ ഒന്നു കൂടി...." ലൈലയുടെ സ്വരത്തിൽ ഗൗരവം നിഴലിച്ചു.

    "നീ വളരെ സെൻസിറ്റീവ് ആണ് ബാലാ. പെട്ടെന്നാ നിന്റെ മനസ്സ് വികാരത്തിന് അടിമപ്പെടുന്നത്. ഒരു പക്ഷേ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അതുകൊണ്ട്, ഒരിക്കലും വികാരത്തിന് നമ്മൾ കീഴ്പ്പെടാൻ പാടില്ല. ജീവിതത്തിൽ വികാരത്തെ നമ്മൾ കീഴ്പ്പെടുത്തുകയാണ് വേണ്ടത്... "

      "സ്ത്രീകൾക്ക് വികാരം സ്വാഭാവികമല്ലേ ലൈലാക്കാ.. വികാരത്തിന് അടിമപ്പെടാത്ത സ്ത്രീകളുണ്ടോ..? "

     സംശയം കലർന്ന ഭാവത്തിൽ ശ്രീബാല ചോദ്യമുതിർത്തതും, ലൈല ഒരു ഞൊടിനേരം   നിശബ്ദതയിൽ മുഴുകി. പിന്നെ പറഞ്ഞു ;

    "സ്ത്രീകൾക്ക് വികാരം സ്വാഭാവികമാണ്. പക്ഷേ, ഈ ലോകത്തിനു മുന്നിൽ നമ്മൾ സാധാരണ സ്ത്രീകളല്ലല്ലോ ബാലാ.. നമ്മുടെ വേദനകളും വികാരങ്ങളും മറ്റുള്ളവർക്ക് കാഴ്ച്ചക്കുള്ള നേരമ്പോക്കു മാത്രമാണ്. ങ്ഹും....അധികമൊന്നും എനിക്ക് പറയാനില്ല. നിനക്ക് മനസ്സിലായെന്നു കരുതുന്നു "

      എന്തു പറയണമെന്നറിയാതെ ശ്രീബാല നിൽക്കെ, തുടർന്നൊന്നും സംസാരിക്കാൻ നിൽക്കാതെ ലൈല നടന്നു നീങ്ങി.

                                    🔶

                                                        (തുടരും) 


   

2020 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

അറവാണി [ഭാഗം -6️⃣]


©️Copyright Protected


.................... 

         ലൈല വീട്ടുകാരോട് പരിചയം പുതുക്കിക്കൊണ്ടിരിക്കെ, മറ്റെല്ലാവരും ഉത്സവ നിരത്തിലേക്ക് ഇറങ്ങി. 

       കാഞ്ചനയ്ക്കൊപ്പമാണ് ശ്രീബാല നടന്നത്. കാഞ്ചനയുടെ കൈയിൽ പിടിച്ചു കൊണ്ട് അവൾ കൂത്താണ്ടർ കോവിലിനു മുന്നിൽ വന്നു.  നടവാതിൽ പൂട്ടിക്കിടക്കുകയായിരുന്നു. അവൾ വെറുതെ അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു.   

     അരവാൻ മയങ്ങുകയാണ്. അതോ, അടച്ചിട്ട വാതിലിനപ്പുറം മറഞ്ഞു നിന്ന് സുന്ദരിമാരെ നോക്കിക്കാണുന്നോ..... ' ശ്രീബാലയ്ക്ക് ഓർത്തപ്പോൾ ചിരി തോന്നി. 

       "ഇതു സാധാരണ തമിഴല്ല ബാലാ, എല്ലാം കൂട്ടിക്കുഴച്ച ഒരു ഓണസദ്യ പോലത്തെ തമിഴ്... " കാഞ്ചന കൂവാഗത്തുകാരുടെ ഭാഷാപ്രയോഗത്തെപ്പറ്റി അഭിപ്രായം പറഞ്ഞ് തനിയെ ചിരിച്ചു. 

     ശ്രീബാല പ്രതികരിച്ചില്ല. അവൾ സ്വയം മറന്ന ഭാവത്തിൽ, ചുറ്റിനും നടക്കുന്നതൊന്നും അറിയാതെ ശ്രീകോവിലിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു. മുന്നിലെന്തൊക്കെയോ കാഴ്ചകൾ തെളിയുന്നതു പോലെ അവൾ മന്ദഹസിച്ചു. 

       അന്തരീക്ഷമാകമാനം വാദ്യമേളങ്ങൾ ഉയർന്നു. കോവിലിനു മുന്നിലുയർന്ന മണ്ഡപത്തിനു ചുറ്റും നിറഞ്ഞ നിൽക്കുന്ന ആളുകൾ. എല്ലാവർക്കും മുന്നിലായി അച്ഛനും അമ്മയും ചേട്ടന്മാരും പിന്നെ കുഞ്ഞുപെങ്ങളും. 

        കുങ്കുമ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ്, അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അവൾ മണ്ഡപത്തിലേക്ക്....  ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അധികനേരം അവളാ കാഴ്ച കണ്ടില്ല. കാഞ്ചനയുടെ കൈ ശക്തമായി അവളുടെ ചുമലുകളെ പിടിച്ചുലച്ചു. 

       "നീയെന്താ ഉണർന്നോണ്ട് സ്വപ്നം കാണുന്നോ. സ്വപ്നമൊക്കെ രാത്രീലാവാം. നീയിപ്പോ ചുറ്റിനും നോക്കിയേ, ഇഷ്ടപ്പെട്ടൊരാളെ കണ്ടു വയ്ക്കണ്ടേ.. കാണാനഴകുള്ള ആരേലുമുണ്ടായാ മതിയായിരുന്നു... " കാഞ്ചന തലപൊക്കി തിരക്കിലേക്ക് നോട്ടമയച്ചു. ശ്രീബാല ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. 

    കാഞ്ചനയെ അവൾക്കിഷ്ടമാണ്. ലൈല കഴിഞ്ഞാൽ പിന്നെ കൂട്ടത്തിൽ കൂടുതൽ അടുപ്പം കാഞ്ചനയോടാണ്. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന കാഞ്ചന. എല്ലാവരും സന്തോഷത്തോടെയിരിക്കണം. അതാണവൾക്കിഷ്ടം. 

                                  🔹

       ശ്രീബാലയോർത്തു. രണ്ടു മാസം മുൻപാണ്, അമ്മയുടെ പിറന്നാൾ ദിവസം. കാഞ്ചന തനിക്കു പ്രിയങ്കരിയായത് അന്നു മുതൽക്കാണ്. അമ്മയോടൊന്നു സംസാരിക്കാൻ കഴിയാതെ വിഷമിച്ചിരുന്നപ്പോഴാണ്, അധികാരപൂർവ്വം  എന്റെ ഡയറിയിൽ നിന്നും വീട്ടിലെ നമ്പർ കണ്ടെത്തി അവൾ വിളിച്ചത്. ഏതോ സംഘടനയിൽ നിന്നും പിറന്നാൾ ആശംസകൾ അറിയിക്കുവാൻ വിളിച്ചതാണെന്ന് പറയുവാനുള്ള ബുദ്ധിയും ഉപദേശിച്ച് റിസീവർ എന്റെ നേർക്കു നീട്ടി. 

        എനിക്കെല്ലാം തിരിയുന്നതിനു മുൻപേ തന്നെ മറുതലയ്ക്കൽ അമ്മയുടെ ശബ്ദമുണർന്നപ്പോൾ റിസീവർ എന്റെ കൈയിൽ വെച്ചു തന്ന് സംസാരിക്കെന്ന് ആംഗ്യവും കാട്ടി കാഞ്ചന നിശബ്ദയായി. 

     കുറച്ചു വെപ്രാളത്തോടെയാണെങ്കിലും, മൂന്നാംലിംഗക്കാരിലൊരാളാവാനുള്ള യാത്രയ്‌ക്കിടയിൽ മാറ്റം വരുത്തിയ ശബ്ദം അമ്മയെ കബളിപ്പിക്കുമെന്ന വിശ്വാസത്തിൽ എന്റെ സ്വരവും ജീവൻ വച്ചു. 

       "ഹലോ..... 

         പക്ഷേ, 

         'കിച്ചൂ... 'എന്നുള്ള  അമ്മയുടെ ആദ്യ പ്രതികരണം തന്നെ കാഞ്ചനയുടെ തിരക്കഥയെ വെട്ടി നീക്കി. 

                                 🔹

        "കിച്ചാ..... 

          ഒരു വിളി ശ്രീബാലയുടെ കാതിൽ വന്നു തട്ടി. അവൾ ഉത്സവമേളം നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലേക്ക് ചിന്നിച്ചിതറി നോക്കി. 

     പെട്ടെന്ന് ആരോ അവളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ടോടി. ഒരു നിമിഷത്തെ അമ്പരപ്പിൽ പകച്ചുപോയ ശ്രീബാല വീഴാതിരിക്കാനായി കാഞ്ചനയുടെ കൈയിൽ മുറുകെ പിടിച്ചു. 

      തൊട്ടുപിന്നാലെ, കുറച്ചു കുട്ടികൾ അവർക്കരികിലൂടെ ഓടിയകന്നു. അവളുടെ നോട്ടം കുട്ടികളോടിയ ഭാഗത്തേക്ക്‌ നീണ്ടു. അപ്പോഴാണ്  കുട്ടികളേക്കാളും മുന്നിലായി ഓടുന്ന ചെറുപ്പക്കാരനിൽ നോട്ടം ചെന്നു പതിഞ്ഞത്, പ്രതീക്ഷിക്കാതെ അയാൾ തിരിഞ്ഞു നോക്കി. ഓടി മറയുന്നതിനു മുമ്പ് അവരുടെ കണ്ണുകൾ കൂട്ടിമുട്ടുകയും ചെയ്തു.  


                                     🔶

                                                       (തുടരും)


2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

അറവാണി [ഭാഗം -5️⃣]

©️ Copyright Protected

................ 

     "ബാലാ... ബാലാ... " ലൈലയുടെ വിളിയും കൈ കൊണ്ടുള്ള കുലുക്കലും ഒരുമിച്ചായപ്പോൾ ശ്രീബാല ഞെട്ടിയുണർന്നു  

      വണ്ടി നിർത്തിയിട്ടിരിക്കുകയാണ്. അവൾ അന്ധാളിപ്പോടെ ചുറ്റും നോക്കി. തങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. 

   ലൈലയുടെ പിന്നാലെ വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ കാലുകൾ എന്തെന്നില്ലാതെ വിറയാർന്നു. കതിർമണ്ഡപത്തിലേക്ക് ഇറങ്ങുന്ന വധുവിനെ പോലെ ഹൃദയം തുടിച്ചു. 


             ശ്രീബാല വിടർന്ന കണ്ണുകളോടെ വീക്ഷിച്ചു. പത്തല്ല, നൂറല്ല കൂട്ടം. ചുറ്റിനും കാണുന്ന മുഖങ്ങൾക്കെല്ലാം ലൈലയുടെയും അവളുടെയും കാഞ്ചനയുടെയുമൊക്കെ ഭാവം. കൂവാഗത്തിന്റെ സ്വന്തം ജനങ്ങളെയാകട്ടെ അവിടവിടെ ചിതറിച്ചിതറി കാണാമെന്നു മാത്രം. 


         ചെറിയ ചെറിയ കുടിലുകൾ, ഉത്സവത്തിന്റേതായ കളിമൈതാനങ്ങൾ, സ്റ്റേജ് പിന്നെ,   പൂക്കളും കളിക്കോപ്പുകളും തുണികളും വർണ്ണഭേദങ്ങളുടെ ചാന്ത് കൂനയും പെൺമണികളെ ആകർഷിക്ക തരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആടയാഭരണങ്ങളും , പുരുഷന്മാർക്കായി ചൂതു കേന്ദ്രവും ഒക്കെക്കൊണ്ട് സമ്പന്നമായ കച്ചവട നിരത്തുകൾ. ഒച്ചയെടുത്തും ആംഗ്യത്തിലൂടെയും സന്ദർശകരെ ഇടതടവില്ലാതെ വിളിക്കുന്ന കച്ചവടക്കാർ. 


       ഉറക്കം തീണ്ടാത്ത കൂവാഗം. വർണ്ണവും മേളവും സമന്വയിപ്പിച്ച് പാതിരാവിനെയും പകലാക്കി മാറ്റിയിരിക്കുന്നു കൂത്താണ്ടർ കോവിലിലെ ഉത്സവം. ശ്രീബാല ഞൊടിയിടയിൽ എല്ലാം കണ്ണിൽ നിറച്ചു. ഒരു കാഴ്ച്ചയും നഷ്ടമാകരുത്. 

                               🔹


     "കഴിഞ്ഞ വർഷത്തെ വരവില് താമസിച്ചത് കൂത്താണ്ടർ കോവിലിനടുത്തുള്ള ഒരു വീട്ടിലാ. ഞാൻ പണമൊക്കെ കൊടുത്ത് സഹായിച്ചിരുന്നു അന്ന്. അപ്പോ പറഞ്ഞിരുന്നു, അടുത്ത കൊല്ലം വരുമ്പോ അങ്ങോട്ട്‌ തന്നെ ചെല്ലണേന്ന്... " ലൈല എല്ലാവരോടുമെന്ന പോലെ പറഞ്ഞു കൊണ്ട് മുമ്പേ നടന്നു  


   "പണം കൊടുത്തു സഹായിച്ചതല്ലേ, മറക്കാനും മറക്കാതിരിക്കാനും സാധ്യതയുണ്ട്.. " കാഞ്ചന  അഭിപ്രായപ്പെട്ടു. 


     "ഹോ.... വില്ലുപുരത്തെ ലോഡ്ജില് തങ്ങീട്ട് നാളെ രാവിലെ ഇങ്ങോട്ടേക്കു വന്നാ മതിയായിരുന്നു.. " അസഹനീയമായ ചൂടിൽ വശം കെട്ട് ഡയാന കഴുത്തമർത്തി തുടച്ചു. 


ലൈല  പെട്ടെന്നവളെ തിരിഞ്ഞു നോക്കി.   

  "വില്ലുപുരത്തൂന്ന് ഒരുങ്ങി ഇവിടെ എത്തുമ്പോഴും ഇങ്ങനെ തന്നെ പറയേണം "


     "അതിനങ്ങനല്ലല്ലോ വന്നത്  " ഡയാന നീരസപ്പെട്ടു. 


    "രാവിലെ അവിടെ നിന്നുമൊരുങ്ങി ഇവിടെത്തുമ്പോഴേക്കും ഒരു പരുവമാകും. മേക്കപ്പെല്ലാം പോകുമെന്ന്. ഇവിടെയാകുമ്പോ രാവിലെ ഉണർന്ന് സാവധാനത്തിൽ ഒരുങ്ങിയാ മതിയല്ലോ. 

  പിന്നേ.. ഇന്നൊരു രാത്രി മാത്രമല്ല നാളെ രാത്രിയും ഈ ചൂട് സഹിക്കണ്ടേ. അതുകൊണ്ട് ഇതൊരു റിഹേഴ്സലാകട്ടെ... " ലൈലയുടെ മറുപടി എല്ലാരിലും ചിരിയുണർത്തി.

                             

     ലൈല ശ്രീബാലയെ ശ്രദ്ധിച്ചു. അവൾ മറ്റേതോ ലോകത്തെത്തിയ പോലെയാണ് നടക്കുന്നത്. പറയുന്നതൊന്നും കേൾക്കുന്നില്ല. 


         ഉത്സവരാത്രിയെ ആവേശത്തോടെ കാത്തുനിൽക്കുന്ന കൂവാഗത്തെ ശ്രീബാല മനസ്സിലേക്ക് ഒപ്പിയെടുക്കുകയായിരുന്നു. തങ്ങളെപ്പോലെ ചമയങ്ങളണിഞ്ഞ സുന്ദരിമാർ പലയിടത്തായ് കൂട്ടം കൂടി നിൽക്കുന്നു. എല്ലാവരുടെ കണ്ണുകളിലും  ആനന്ദവും പ്രതീക്ഷകളും മാത്രം സ്ഫുരിച്ചു നിൽക്കുന്നു. അവരുടെ വർത്തമാനവും ചിരികളും പുതിയൊരു താളമേളം തന്നെ 

സൃഷ്ടിക്കുന്നതായ് അവൾക്കു തോന്നി. 


         " ദോ.. അതാണ് കൂത്താണ്ടർ കോവിൽ... " ലൈലയുടെ വിരൽ നീണ്ടിടത്തേക്ക്, ശ്രീബാലയുടെ ദൃഷ്ടി പാഞ്ഞു. 

                

           ദീപശോഭയിൽ മുങ്ങി നിൽക്കുന്ന കൂത്താണ്ടർ കോവിൽ. തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളോടുപമിച്ച്  അവൾ പ്രതീക്ഷിച്ചതു പോലെയായിരുന്നുന്നില്ല കോവിൽ. ഒരു ചെറിയ കേട്ടിടം. ശില്പ ഭംഗിയുടെ ചാരുതയൊന്നും തീണ്ടാത്ത ഒരു കൊച്ചു ക്ഷേത്രം. പുത്തൻ പെയിന്റിന്റെ മോടിയിൽ ദീപാലങ്കാരങ്ങളും, പൂക്കളുടെ തോരണവും കൊണ്ട് കൂവാഗത്തുകാരുടെ അഭിമാനമായി തല ഉയർത്തി നിൽക്കുന്നു. അരവാനെപ്പോലെ... 

    

           ദീപങ്ങളുടെ തിളക്കം, ശ്രീബാലയുടെ വിടർന്ന കണ്ണുകളിലും പ്രതിഫലിച്ചു.  എന്തെന്നില്ലാത്ത വികാരവായ്പോടെയാണ് പിന്നെ ഓരോ ചുവടും അവൾ മുന്നോട്ടു വച്ചത്. 

                                    🔶

                                                          (തുടരും)


അറവാണി [ഭാഗം -4️⃣]

©️ Copyright Protected 

............ 

      പഴയനടി പത്മിനിയോടുള്ള ആരാധനയിലാണ് ശെൽവരാഘവൻ എന്ന പയ്യൻ തന്നിലുള്ള സ്ത്രെെണത പുറത്തു കൊണ്ടുവന്നപ്പോൾ പേര് പത്മിനി എന്നാക്കിയത്. പത്മിനി മാത്രമല്ല, മാധുരി എന്ന പേരിനു പിന്നിലും ഒരു നടിയോടുള്ള ആരാധനയുണ്ട്.  

      ശ്രീബാല സ്വന്തം പേര് മനസ്സിൽ പറഞ്ഞു. 'ശ്രീബാല' ! എന്ത് പ്രത്യേകതയാണ് എന്റെ പേരിനുള്ളത്..? എന്തൊക്കെയോ, ആരൊക്കെയോ ഓർമയിൽ നിറഞ്ഞതു പോലെ വിഷാദഛായ കലർന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു. 

       നാവിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെയും സ്കൂളധ്യാപികയായ ശ്രീദേവിയുടെയും നാലുമക്കളിൽ മൂന്നാമനായ കിഷോർ, അമ്മയുടെ കിച്ചു ശ്രീബാലയായത് അപ്രതീക്ഷിതമായിട്ടായിരുന്നോ ? രണ്ടാൺകുട്ടികൾക്കു ശേഷം മൂന്നാമതൊരു പെൺകുഞ്ഞിനായ് ആഗ്രഹിച്ചവർക്ക് ഈശ്വരൻ വീണ്ടും നൽകിയത് ഒരാൺകുഞ്ഞിനെ. പ്രതീക്ഷകളും ആഗ്രഹങ്ങളും തകർത്ത കുഞ്ഞിനെ വെറുക്കാതെ അവഗണിക്കാതെ,  ഒരു മകനു നൽകേണ്ട സ്നേഹം ഏറ്റക്കുറച്ചിലുകളില്ലാതെ നൽകിയ  അച്ഛനും അമ്മയ്ക്കും മൂന്നു വർഷത്തിനു ശേഷം അവർ കാത്തിരുന്ന പെൺകുഞ്ഞിനെ ത്തന്നെ ഈശ്വരൻ കനിഞ്ഞു നൽകി. 

         ശ്രീബാല പുറത്തേക്ക് നോക്കി. പ്രകൃതിയെ പുതച്ചു നിൽക്കുന്ന ഇരുട്ട് കാഴ്ചകളെ മൂടി മറച്ചിരിക്കുന്നു. ഒഴുകിയെത്തിയ കാറ്റ് മുടിയിഴകളെ ഇളക്കി പറത്തി കടന്നുപോയി. നെറ്റിയിലേക്കു തെറിച്ചു  വീണ മുടിയിഴകൾ ഒതുക്കുവാനായ് കൈ ഉയർത്തിയതും കൈയിൽ നിറഞ്ഞു കിടന്ന കുപ്പിവളകൾ ആരവം പോലെ ശബ്ദമുണ്ടാക്കി. വലതു കൈത്തണ്ടയിൽ പച്ചകുത്തി തെളിഞ്ഞിരിക്കുന്ന അക്ഷരങ്ങളിൽ അവളുടെ മിഴി പതിഞ്ഞു.  'ശ്രീബാല' അമ്മയുടെയും അച്ഛന്റെയും പേരുകളിൽ നിന്നും ഉരുത്തിരിച്ച്,  കാത്തിരുന്ന മകൾക്കായ് ഓമനിച്ചിട്ട പേര്. 

        ഒരു ജന്മത്തിൽ തന്നെയുള്ള ഈ മറുപിറവിയിൽ, മറച്ചുവെച്ച  വ്യക്തിത്വം ജീവൻ വെച്ച് വെളിച്ചത്തിലേക്ക് വന്നപ്പോൾ അനുവാദം ചോദിക്കാതെ, അധികാരമായി നേടിയെടുത്തത് പേര് മാത്രമായിരുന്നു. കിഷോറിൽ നിന്ന് ശ്രീബാലയിലേക്ക് ഒരു ചുവടുപോലും ദൂരമുണ്ടായിരുന്നില്ല. പുതിയ ജീവിതത്തിൽ എല്ലാം സ്വയം തീരുമാനിച്ചു. 

                                    🔶

                                                (തുടരും)



2020 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

അറവാണി [ഭാഗം -3️⃣]


©️ Copyright Protected 

........... 

    ലൈല നാണത്തോടെ ചിരിച്ചു കൊണ്ട് തല കുനിച്ചു. ചുറ്റിനുമിരുന്നവർ ആവേശത്തോടെ പറയാൻ നിർബന്ധം പിടിച്ചു. ശ്രീബാല തല തിരിച്ച് ലൈലയുടെ മുഖത്തേക്ക് നോക്കി. 
   
      "ഇഷ്ടമുള്ളയാളെ നമുക്ക് തെരഞ്ഞെടുക്കാം. ഞാൻ മൂന്നു കൊല്ലവും മൂന്നു പേരെയാ തെരഞ്ഞെടുത്തേ.."
  
      ശ്രീബാല ആശ്ചര്യത്തോടെ ലൈലയെ നോക്കി ; "താലികെട്ടിയ ആളെത്തന്നെയല്ലേ ലൈലാക്കാ തെരഞ്ഞെടുത്തത്..അപ്പോ അയാളല്ലേ ഭർത്താവ്.. !!"
   
    "പത്തും പന്ത്രണ്ടുമല്ല ആയിരങ്ങളാ മംഗല്യം തേടി കൂത്താണ്ടർ കോവിലിലേക്കെത്തുന്നത്. കോവിലിലെ പൂജാരിമാരാ താലി ചാർത്തുന്നത്. ആ നിമിഷം താലി കെട്ടിയ ആളെ അരവാനായ് കരുതി നമ്മൾ അറവാണിയാകണം. അതിനുശേഷമാണ് ആഘോഷം, ആട്ടവും പാട്ടുമൊക്കെയായി... എല്ലാത്തിനുമൊടുവിൽ   ഇഷ്ടപ്പെട്ട പുരുഷനെ ഭർത്താവായി തെരഞ്ഞെടുക്കാം. ശേഷം മണിയറയിലേക്ക്.. 
     
      ആ ഒരു രാത്രിയോടെ തീരും ഒരു വർഷം കാത്തിരുന്ന ഉത്സവത്തിന്റെ ആഘോഷം.. നമ്മുടെ സ്വപ്‌നങ്ങളിൽ ചാലിച്ച ആഗ്രഹങ്ങളുടെ പൂർത്തീകരണം... അങ്ങനെ എല്ലാം. പിറ്റേന്ന് മടങ്ങണം, ഒരു ദിവസത്തെ ദാമ്പത്യവും താലിച്ചരടുമെല്ലാം ഉപേക്ഷിച്ച് വിധവകളെപ്പോലെ.. " നെടുവീർപ്പോടെ ലൈല നിർത്തി. 
    
     ശ്രീബാല നിശബ്ദം വീണ്ടും പുറത്തേക്ക് നോട്ടമയച്ചു. 
   
       "എന്താ ബാലാ മണവാളനെ കിനാവു കാണുകയാണോ ? "   മാധുരി ഇടം കണ്ണിട്ട് മറ്റുള്ളവരെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. 

     നീരസത്തോടെ ശ്രീബാല രൂക്ഷമായി മാധുരിയെ നോക്കി. 

പത്മിനിയുടെ ശ്രദ്ധ അപ്പോഴാണ് അവളുടെ കൈയ്യിലിരുന്ന ചെറിയ ബാഗിൽ പതിഞ്ഞത്. 
  
       "ഈ ബാഗിലെന്താ ബാലാ, വിവാഹത്തിനുള്ള ആഭരണങ്ങളാണോ. നീയിത് നെലത്തു വെച്ച് കണ്ടതേയില്ലല്ലോ.. "
  
      "ബാലാ നിനക്ക് മമ്മൂട്ടിയെപ്പോലുള്ള ആൾ വേണോ, അതോ മോഹൻലാലോ.."
  
       "ഞാൻ ശിവാജി ഗണേശൻ മാതിരി ആളെയാ തേടുന്നേ " പത്മിനി പൊടുന്നനെ പറഞ്ഞു. 
 
       "എനിക്ക് നവരസ നായകൻ കാർത്തിക്കിനെ പ്പോലുള്ള ആളാ വേണ്ടേ "കാഞ്ചനയും ആഗ്രഹം വെളിപ്പെടുത്തി. 
   
       "എനിക്ക് ഷാരൂഖാനെപ്പോലെ ചിരിക്കുന്ന ആള് മതി.. " മാധുരി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. 
    
     കുപ്പിവള കിലുക്കത്തിനും മിനുങ്ങുന്ന ചേലകൾക്കുമിടയിൽ നിന്ന് പൊട്ടിച്ചിരി ഉയർന്നു. ശ്രീബാലയ്ക്ക് അല്പനേരം തനിച്ചിരിക്കാനാണ് തോന്നിയത്. 
     
       കരിമ്പിൻ പാടങ്ങൾ കഴിഞ്ഞു. ഇപ്പോൾ ഉണങ്ങിയ നെൽപ്പാടങ്ങളാണ് പുറത്ത്. പത്മിനിയുടെയും മറ്റും ശബ്‌ദം വീണ്ടും കാതുകളെ അലോസരപ്പെടുത്തിയതും കണ്ണുകളടച്ചു കൊണ്ട് അവൾ സീറ്റിലേക്ക് ചാഞ്ഞുകിടന്നു 
                                  
                                     🔶
                                                      ( തുടരും )

2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച

അറവാണി [ഭാഗം -2️⃣]

©️ Copyright Protected 

............ 

      ചിന്തകളിൽ മുഴുകി ശ്രീബാല വീണ്ടും നിശ്വസിച്ചു. ലൈലയുടെ സ്വരം കാതിലെത്തിയതും അവൾ തല തിരിച്ച് പിൻസീറ്റിലേക്ക് നോക്കി. ലൈല കൂവാഗത്തെ  കഥ പറയുകയാണ്. മൂന്നു വർഷം തുടർച്ചയായി കൂവാഗത്തു വന്ന പരിചയത്തിന്റെ ഓർമ്മകളിലാണ് ലൈല. 
       ലൈലയ്ക്കൊപ്പം കൂടിയിട്ട് ഒരു വർഷമായില്ലെങ്കിലും കൂടെപ്പിറപ്പായ ചേച്ചിയുടെ സ്ഥാനമാണ് ലൈലയ്ക്ക് ശ്രീബാലയുടെ മനസ്സിൽ. 'ലൈലാക്ക' എന്ന വിളിയിൽ ആ അടുപ്പം അവൾ കൂട്ടിച്ചേർക്കുന്നുമുണ്ട്. കൂവാഗത്തെക്കുറിച്ചുള്ള ലേഖനം വായിച്ചറിഞ്ഞതിനു ശേഷമാണ് ലൈലാക്കയുടെ കൂവാഗ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞത്. കേട്ടപ്പോഴുണ്ടായ സന്തോഷം, 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്' എന്ന പോലെ. ഓർമ്മകളിൽ ചിരിച്ച് ശ്രീബാല ലൈലയുടെ വാക്കുകൾക്ക് കാതോർത്തു. 
    
          ഒരു നിശ്വാസത്തോടെ ലൈല തന്നോടു തന്നെ സംസാരിക്കുന്ന ഭാവത്തിൽ ഇരുന്നു ;     

      "ങ്ഹും... ഒരുപക്ഷേ നമ്മളെപ്പോലുള്ള ജന്മങ്ങൾക്കായ് ആ പടച്ചോൻ കരുതി വെച്ചതാവാം അരവാന്റെ ഒരുനാൾ മംഗല്യ ജീവിതം. ഒരിക്കലും അമ്മയാകാൻ കഴിയാത്ത സ്ത്രീകളാണ് നമ്മൾ.. ഹിജഡകൾ. മാതൃത്വം സ്വപ്നമായത് കൊണ്ടാകാം,  ഒരു ദിവസം മാത്രം ആയുസ്സുള്ള ദാമ്പത്യത്തിനെങ്കിലും ദൈവം വഴിയൊരുക്കി തന്നത്.. "
    
      പത്മിനി കൈയ്യിലിരുന്ന നെയിൽ പോളിഷ് അടച്ചുവെച്ച് ലൈലയുടെ മുഖത്തേക്ക് നോക്കി ;  "ലൈല ഇപ്പൊ മൂന്നാമത്തെ കൊല്ലമല്ലേ വരുന്നേ ? "
     
    ലൈല കണ്ണുകളുയർത്തി പത്മിനിയെ നോക്കി 'അല്ലാ' എന്ന ഭാവത്തിൽ തലയാട്ടി നാലു വിരലുകൾ ഉയർത്തി കാട്ടി. 
  
        "ഓ... അപ്പൊ ആ മൂന്നു തവണയും ഭർത്താവായ് ഒരാളെയാണോ തെരഞ്ഞെടുത്തേ.. പിന്നെ അവിടുത്തെ സ്ത്രീകൾക്കൊന്നുമിതിൽ വിരോധമില്ലേ? "
      
       പത്മിനിയുടെ ചോദ്യം കേട്ട് ലൈല ഒന്നു ചിരിച്ചു. പിന്നെ ആഴം നിറഞ്ഞ ചിന്താഭാരത്തിൽ ഗൗരവം പൂണ്ടു. "നമ്മുടെ സ്വർഗമാണ് കൂവാഗം. ഒരു ദിവസത്തെയെങ്കിലും കതിർ മണ്ഡപം തീർക്കുന്ന ഗ്രാമം. നമുക്ക് ചുറ്റുമുള്ളവരെപ്പോലെ അവർ പൊരുതുന്നത് പണത്തിനോടും സുഖത്തിനോടുമല്ല. മണ്ണിനോടും വെയിലിനോടുമാണ്. ശേഷിപ്പായ് നേടുന്നതോ പട്ടിണിയും. അങ്ങനെയുള്ള അവരുടെ ഉത്സവമാണ് എല്ലാ വർഷവും നമുക്കായി മംഗല്യമൊരുക്കുന്നത്. എല്ലാ സ്ത്രെെണതയും ഏറ്റു വാങ്ങിയിട്ടും ഹിജഡകളെന്നു മുദ്രകുത്തപ്പെട്ട നമ്മുടെ ദുഃഖം അവർ പങ്കിട്ടെടുക്കുന്നു. ഒരു ദിവസത്തെ ഭാഗ്യവും സന്തോഷവും നിറഞ്ഞ ഓർമ്മകൾ നമുക്കായി സമ്മാനിക്കുന്നു. ആർക്കും വേണ്ടാതെ ജീവിക്കുന്ന ആ ഗ്രാമവാസികളും,  പരിഷ്കൃതരുടെ മുന്നിൽ പരിഹാസപാത്രമായ് ജീവിക്കുന്ന നമ്മളും പരസ്പരം എന്ത് വിരോധം കാട്ടാനാണ്..... "
     
          കൂവാഗത്തെ ജനങ്ങളെക്കുറിച്ച് കേട്ടതും ശ്രീബാലയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവളത് ആരും കാണാതിരിക്കാനായ് തുടച്ചു കൊണ്ട്, സൈഡ് ഗ്ലാസ്സുകൾ തള്ളി നീക്കി പുറത്തേക്ക് നോട്ടമയച്ചു. ചെമ്മണ്ണ്  നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ക്ളേശകരമായിരിക്കുന്നു. വഴിയോരങ്ങളിലായി നിറഞ്ഞു പരന്നു കിടക്കുന്ന കരിമ്പിൻ പാടങ്ങളിലേക്ക് അവൾ കണ്ണുകൾ ചലിപ്പിച്ചു. 

            "ലൈലാ പറഞ്ഞില്ലല്ലോ മൂന്നു തവണയും ഒരാളെത്തന്നെയാണോ ഭർത്താവായ് സ്വീകരിച്ചതെന്ന്... "ഓർമപ്പെടുത്തൽ പോലെ പത്മിനി ചോദിച്ചു. 
                                                  (തുടരും)
Add caption

2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

അറവാണി [ഭാഗം -1️⃣]

©️ copyright protected 

           കൂവാഗത്തേക്കുള്ള യാത്ര പകുതി ദൂരം പിന്നിട്ടിരിക്കുന്നു. സേലം വഴി വില്ലുപുരത്തെത്തി. ഇനി 30 കിലോമീറ്റർ കൂടി. 
    
     ശ്രീബാല സീറ്റിലേക്ക് തല ചായ്ച്ചിരുന്നു. അരവാനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ. വ്യാസന്റെ മഹാഭാരതത്തിൽ പ്രസിദ്ധനാകാതെ പോയ പോരാളി. അർജുനന്റെയും നാഗസുന്ദരി ഉലൂപിയുടെയും മകൻ. കൈയ്യിലിരുന്ന പത്രത്താളിലേക്ക് ശ്രീബാല നോക്കി. അതിലെ ലേഖനത്തിൽ കണ്ണയച്ചു കൊണ്ട് അവളൊന്നു നിശ്വസിച്ചു. ആദ്യമായി അരവാനെ വായിച്ചറിഞ്ഞത് ഈ ലേഖനത്തിലൂടെയാണ്. 'അരവാനെ മാത്രമോ? ' മനസ്സ് ചോദിച്ച ചോദ്യത്തിന് 'അല്ലാ 'എന്ന് മനസ്സാലെ ഉത്തരം നൽകി കൊണ്ട് അവൾ തലയാട്ടി. 
   അരവാനെ മാത്രമല്ല, കൂവാഗം എന്ന ഉൾനാടൻ ഗ്രാമവും അവിടെ മണ്ണിനോടും വെയിലിനോടും മല്ലിട്ടു ജീവിക്കുന്ന ജനങ്ങളും അവരുടെ കൂത്താണ്ടർ കോവിലുമൊക്കെ വായിച്ചറിഞ്ഞത് ഈ പത്രത്താളിലൂടെയാണ്. വായിച്ചു കഴിഞ്ഞതും മനസ്സിലൊരാരാധനാ മൂർത്തിയായ് അരവാൻ  വളരുകയായിരുന്നു. ആരാധനയ്ക്കൊപ്പം തന്നെ, സ്വയമേ ബലിയാടാവാൻ തയ്യാറായ ധീരനോട്‌ ബഹുമാനവും ഇഷ്ടവും നന്ദിയുമെല്ലാം തോന്നി. നന്ദി.... അതു പറഞ്ഞാലും മതിയാവില്ല. കാരണം, സമൂഹം 'ഹിജഡ'കളെന്നു അകറ്റി നിർത്തിയ തന്നെപ്പോലുള്ളവരുടെ വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ കാരണക്കാരനായ പോരാളിയല്ലേ. ഒരു ദിവസം മാത്രം ആയുസ്സുള്ള മംഗല്യമെങ്കിലും അത് അരവാൻ തങ്ങളെപ്പോലുള്ളവർക്ക് തരുന്ന സൗഭാഗ്യമാണ്. 
      
      അരവാന്റെ നാട്ടിലേക്കുള്ള ആദ്യത്തെ യാത്രയാണെങ്കിലും കൂത്താണ്ടർ കോവിലിൽ അരവാന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ എത്തിപ്പെട്ട പോലെ ശ്രീബാല ഭക്തിപൂർവം കണ്ണുകളടച്ചു. 
                                    🔶

       കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവ വിജയത്തിന് ഒരാളെ ബലി കൊടുക്കേണ്ടതായ് വന്ന അവസരത്തിലാണ് സ്വയമേ അതിനു തയ്യാറാവുന്ന അരവാൻ ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ മരണം വരിക്കുന്നതിന് മുമ്പ് അവസാനമായൊരാഗ്രഹം സാധ്യമാകണം. ആ മോഹം പാർത്ഥസാരഥിയെ അറിയിക്കുകയും  ചെയ്യുന്നു. ഒരു ദിവസമെങ്കിലും വിവാഹിതനായി ജീവിക്കണം. എന്നാൽ, ഒരുനാൾ മാത്രം സുമംഗലിയായും പിന്നെ ശേഷിക്കുന്ന കാലം മുഴുവൻ വൈധവ്യo  അനുഭവിച്ച് ജീവിക്കാനും ഒരു പെണ്ണും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അരവാന്റെ അവസാന ആഗ്രഹ സാഫല്യത്തിനായ് ശ്രീകൃഷ്ണൻ മാർഗം കണ്ടെത്തുന്നത്. അരവാന്റെ വധുവായ അറവാണിയായ് ഭഗവാൻ മോഹിനീ രൂപം പൂണ്ടു. 
                                   
                                  🔶

                                                (തുടരും)