2021 മാർച്ച് 31, ബുധനാഴ്‌ച

നങ്കി 5️⃣

 

©️ Copyright protected

...........✍️


വീട്ടിലേക്ക് നടക്കുമ്പോഴും രാവിലെ കണ്ട കാഴ്ചകൾ ആയിരുന്നു നങ്കിയുടെ മനസ്സ് നിറയെ. തലേന്ന് മോർച്ചറിയിൽ കയറ്റിയ ശവശരീരം രാവിലെ ആംബുലൻസിലേക്ക് എടുത്തപ്പോൾ നെഞ്ചത്തടിച്ചു കരഞ്ഞ സ്ത്രീയും പത്തു വയസ്സ് പ്രായം തോന്നിക്കുന്ന മോനും അവളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. 


ഓഫീസിൽ നിന്ന് ആദ്യ ദിവസത്തെ ശമ്പളം വാങ്ങുമ്പോഴും ആ അമ്മയും മകനുമായിരുന്നു മനസ്സിൽ. നങ്കി നെടുവീർപ്പോടെ മുന്നോട്ടു നടന്നു. ചിന്തകൾ വഴി മാറിയപ്പോഴാണ്. പിന്നിലെ പതിഞ്ഞ കാലൊച്ചകൾ കാതുകൾ കേട്ടെടുത്തത്. നങ്കി പൊടുന്നനെ തിരിഞ്ഞു നോക്കി. 


ഇന്നലെ രാത്രി കിട്ടിയ മസാല വടയുടെ രുചി നാവിൽ നിന്ന് മാഞ്ഞിട്ടും മറക്കാത്ത നന്ദിയോടെ വെളുക്കുവോളം തനിക്കു കാവലിരുന്ന അതേ നാൽക്കാലി വീണ്ടുമിതാ... 


നങ്കി അതിന് ആഭിമുഖമായി തിരിഞ്ഞു നിന്നു. കൃതജ്ഞതയോടെ വാലാട്ടിക്കൊണ്ട് ആ മിണ്ടാപ്രാണിയും അവളെ തന്നെ ഉറ്റു നോക്കി നിന്നു. 


"തിരിച്ചു പോ... ഇനീ വൈകീട്ട് കാണാം. എന്റ കൂട വരണ്ട. പിള്ളേര് കണ്ടാ കല്ലെറിയും.. പുരേ വന്നാ അമ്മ മഡലിനടി തരും... പോ... " നങ്കി കൈ നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു. 


അത് അവളെത്തന്നെ നോക്കി വാലാട്ടി നിന്നു. 


"പോ ഞാ വൈകീട്ട് വരാന്നു പറഞ്ഞില്ലേ. ഉം... നിനക്ക് വയറു നിറയെ കഴിക്കാനും കൊണ്ടരാം " ഏറെ നാളായി പരിചയമുള്ള ഒരാളോടെന്ന പോലെ നങ്കി പറഞ്ഞു. 


അവൾ പറഞ്ഞത് മനസ്സിലാക്കിയിട്ടെന്ന പോലെ അത് പിന്തിരിഞ്ഞു നടന്നു. ഒന്നു രണ്ടടി വെച്ചിട്ട് വീണ്ടും തിരിഞ്ഞു നോക്കി. നങ്കി ചിരിച്ചു കൊണ്ട് തലയാട്ടിയതും അത് വാല് ഒന്നുകൂടി ആഞ്ഞു വീശി കാട്ടി വന്ന വഴി തിരിച്ചോടി. 


പുരയ്ക്കുള്ളിലേക്ക് കയറാതെ അവളാദ്യം കുളിപ്പുരയിലേക്ക് കയറി. കുളിച്ചു വേഷം മാറിയതിനു ശേഷമാണ് പുരയ്ക്കകത്തു കയറിയത്. കട്ടൻ കാപ്പിയിട്ട് അപ്പന് കൊടുത്തു. ശിവന്റെ അമ്മ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. അത് ഗൗനിക്കാതെ അവർക്കും കാപ്പി നൽകി ശിവന്റെ എളേതുങ്ങളെ വിളിച്ചുണർത്തി. പിന്നെ ശമ്പളവുമായി കടയിലേക്ക് നടന്നു. 


നാന്നൂറ്റി അമ്പതു രൂപ തന്നു ശമ്പളമായി. ശിവന്റെ ശമ്പളം എത്ര ഉണ്ടെന്ന് അവൾക്കറിയില്ല. അവൻ പറഞ്ഞിട്ടുമില്ല, അവൾ ചോദിച്ചിട്ടുമില്ല. കടയിലെ പറ്റ് കുറച്ചു കൊടുത്തു. പിന്നെ അത്യാവശ്യ അരിയും സാധനങ്ങളും വാങ്ങി. അപ്പന്റെ മരുന്നിന്റെ തുണ്ട് ഇന്നലെ കൈയിൽ കരുതിയിരുന്നത് കൊണ്ട് ആശുപത്രിയിൽ നിന്നു തന്നെ മരുന്നും വാങ്ങി. എന്തോ മറന്ന പോലെ തോന്നി നങ്കി നിന്നു. അമ്മയ്ക്കുള്ള മുറുക്കാന്റെ കാര്യം ഓർത്തെടുത്തപ്പോൾ അടുത്തുള്ള പീടികയിൽ കയറി മുറുക്കാനും എളേതുങ്ങൾക്ക് തേൻ മിട്ടായിയും വാങ്ങി അവൾ തിരിച്ചു വന്നു. 


എന്തൊക്കെയോ പറഞ്ഞ് പഴിച്ചു കൊണ്ടിരുന്ന അമ്മ മുറുക്കാൻ കൂട്ടം കണ്ടതും നിശബ്ദയായി. പിന്നീടൊന്നും അവർ മിണ്ടിയില്ല. വേലയൊക്കെ ഒരുവിധം ഒതുക്കി കഴിഞ്ഞപ്പോഴാണ് തങ്കം കയറി വന്നത്. നങ്കിയോട് ഇന്നലത്തെ വിശേഷങ്ങൾ ചോദിച്ചറിയണം. 


"പറ നങ്കീ പേടിക്കാൻ ഒന്നൂല്ലാരുന്നോ. ചത്തതുങ്ങളുടെ കൂടെ ഇരുന്നിട്ടും നിയ്യ് പ്രേതത്തെ കണ്ടില്ലേ..? "


തങ്കത്തിന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോ നങ്കിയ്ക്ക് ശരിക്കും ചിരി വന്നു. പക്ഷേ തന്നോടുള്ള അവരുടെ കരുതലാണ് ആ അന്വേഷണം എന്നോർത്തപ്പോൾ അവൾ തങ്കത്തിന്റെ കൈയിൽ മുറുക്കെ പിടിച്ചു. 


"ഇല്ലക്കാ... അങ്ങനൊന്നൂല്ല. പേടിക്കാൻ ഒന്നൂല്ലാരുന്നു. ഞാ മോർച്ചറിയ്ക്ക് പുറത്താ ഇരിക്കുന്നെ. മോർച്ചറിയ്ക്കകത്താ ചത്തവരെ കിടത്തിയേക്കുന്നെ.. "


"ങ്ഹാ... അദു നന്നായി. പിന്നേ ഓരു പറഞ്ഞ് നീ പള്ളിക്കൂടത്തിൽ പോയ കാര്യമൊക്കെ കേട്ടപ്പോ ആ സാറ് ഞെട്ടിപ്പോയെന്ന്. നെനക്ക് വേറെ നല്ല വേല തരാന്ന് പറഞ്ഞെന്നുമൊക്കെ പറഞ്ഞ്."


"മ്മ്... എനിക്ക് വേല യെന്തിനാക്കാ.. ഓരു വരുന്ന വരെ ആ വേല കളയാതെ നോക്കണം. അത്രേ ഒള്ള് മനസ്സില്.."


"സിവൻ തിരിച്ചു വരട്ടെ. ഓന് ന്റെ വായീന്ന് നല്ല ചീത്ത കേക്കും അന്ന് നീ നോയ്ക്കോ പെണ്ണേ. കണ്ടൊരുട വാക്കും കേട്ട് ഓൻ പോയേക്കുന്ന്.."


"എന്തിനാക്കാ വെറ്തെ... കണ്ടൊരുട വാക്കിന്റെ വെലയെ ഓരുടെ വിച്ചാസത്തിന് ഒള്ളാരുന്നു. അത്രന്നെ "


"നിന്റെ അപ്പൻ ഒണ്ടാരുന്നേൽ നെനക്ക് ഈയ്ലും നല്ല ബന്തം കിട്ടിയേന നങ്കി "


അതിനു മറുപടിയായ് നങ്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.


"നങ്കിയേ..." മുരുകന്റെ സ്വരം പെട്ടെന്ന് നടവഴിയിൽ മുഴങ്ങി.


"ഓ... വരുന്നാ മുക്കിയണ്ണൻ " തങ്കം തല പൊക്കി നോക്കി.


"മുക്കിയണ്ണനോ.. "


"ഉം... അദൊക്കെയൊണ്ട്. ഞാ നെന്നോട് പിന്ന പറയാ..." തങ്കം കണ്ണിറുക്കി കാട്ടി പറഞ്ഞു.


"നങ്കിയേ, ഞാ ഒരു കാരിയം പറയാൻ വന്നതാ. വര്ന്ന വഴിക്ക് ഞാ ആ വിട്ടർ സാറിനെ കണ്ടാരുന്നു. ഓരു പറഞ്ഞ് നെനക്ക് തെരക്കൊന്നുമില്ലേ വൈയിട്ട് കൊറച്ചു നേരത്തെ ആസ്പത്രീ ചെല്ലാവോന്ന് "


"അതെന്തോത്തിനാ " തങ്കം പുരികം ചുളിച്ചു.


"ആ... എന്തേലും വേല ചെയ്യിക്കാനാവും "


"വേലയാ "


"നെനക്ക് വേറെ വേലയില്ലേ..തങ്കോം ഇങ്ങനെ ഓരോന്ന് ചോയിച്ചിരിക്കാതെ.."


"ഓ...." തങ്കം ചിറി കോട്ടി


"ഞാ പോകാം അണ്ണാ"


"ഇങ്ങളും കൂടി പോ മനുച്ചാ കൂട്ടിന്. ഓളെ തനിയെ വിടാതെ "


"വേണ്ടാക്കാ..ആശ്പത്രീല് അല്ലേ അക്കാ പേടിക്കാൻ ഒന്നൂല്ലാ. തനിയെ പോകാനും പടിക്കണ്ടേ. ഞാ പോകാം "


മുരുകനും തങ്കവും മുഖത്തോടു മുഖം നോക്കി.


"കൂട്ടിന് ആരേലും ഒണ്ടേ ദയ്ര്യയം ഒന്നും തോന്നൂല്ല. തനിച്ചായാ ദയ്ര്യയമാ നല്ല കൂട്ട്.."


"നീ പറേന്ന ഒന്നും ഞങ്ങക്ക് തിരിയൂല്ല നങ്കി. പച്ചേല് നീ പറേന്ന കാരിയങ്ങളൊക്കെ സരിയാണെന്നറിയാം... നല്ലയാണെന്നും " മുരുകന്റെ വാക്കുകൾ നങ്കിയുടെ കണ്ണുകളെ ഈറനാക്കി.


            

                       ⬛️◼️◾️▪️◾️◼️⬛️


ആശുപത്രി ഗേറ്റ് കടന്നതും നങ്കിയെ സ്വീകരിച്ചത് ഇന്നലെ രാത്രി അവൾക്ക് കിട്ടിയ പുതിയ കൂട്ട് ആയിരുന്നു. അത് അവൾക്ക് മുന്നിലെത്തി വാലാട്ടി തന്റെ സ്നേഹം പ്രകടിപ്പിച്ചു. നങ്കി ഒരു ചിരിയോടെ അതിനെ നോക്കി.


"ന്നെ നോക്കി നിക്കയായിരുന്നോ. വാ " നങ്കി മുന്നേ നടന്നു. പിന്നാലെ ആ ഞാവാലിയും.


ഓഫീസിനു മുന്നിലെത്തിയപ്പോ നങ്കി തിരിഞ്ഞു നോക്കി.


"നിയ്യ് ഇവിടെ നില്ല്. ഞാ ഇപ്പോ വരാം."


ഞാവാലി വാലാട്ടി അനുസരിച്ചു.


നങ്കി ഓഫീസ് മുറിക്ക് മുന്നിൽ വന്നു നിന്നു. അകത്തു നിന്നും സംസാരം കേൾക്കുന്നുണ്ട്. അവൾ വാതിൽക്കലേക്ക് തല നീട്ടി.


"ഹാ നങ്കി വാ " ജാൻസിയുടെ കണ്ണുകളിൽ നങ്കിയുടെ മുഖം പതിഞ്ഞു.


ജാൻസിയ്ക്ക് എതിർവശമിരുന്ന വിക്ടർ തിരിഞ്ഞു നോക്കി.


"മുരുഗണ്ണൻ പറഞ്ഞു നേര്ത്തെ ആശ്പത്രീലേക്ക് വരാൻ പറഞ്ഞൂന്ന്. അദാ.."


"അതിന് ആദ്യം അകത്തേക്ക് വാ നങ്കി "


വാതിൽക്കൽ തന്നെ നിന്ന നങ്കിയെ നോക്കി വിക്ടർ പറഞ്ഞു.


നങ്കി അകത്തേക്ക് നടന്നു വന്നു നിന്നു.


"ഇരിക്ക് " ഒഴിഞ്ഞു കിടന്ന കസേര ചൂണ്ടി ജാൻസി പറഞ്ഞു.


"വേണ്ടാ.. ഞാ നിന്നോളാം "


"ഇരിക്ക് നങ്കി... ജാൻസിക്ക് നങ്കിയോട് സംസാരിക്കണമെന്ന്. അതിനാ വിളിപ്പിച്ചേ "


എന്തിനെന്ന ഭാവത്തിൽ നങ്കി നിന്നു.


"നങ്കി ഇരിക്കുന്നില്ലേൽ നിന്ന് സംസാരിക്കാം ഞാനും" ജാൻസി എഴുന്നേറ്റു.


"അയ്യോ വേണ്ടാ.... ഞാ ഇരിക്കാം " നങ്കി കസേരയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"എങ്കിൽ ഇരിക്ക് "


നങ്കി അമാന്തിച്ചിരുന്നു. അവളെ നോക്കി ചിരിച്ചു കൊണ്ട് ജാൻസിയും.


"നിങ്ങള് സംസാരിക്ക്, ഞാൻ ഒന്ന് റൗണ്ടടിച്ചിട്ട് വരാം " വിക്ടർ മുറിക്ക് പുറത്തേക്കിറങ്ങി കൊണ്ട് പറഞ്ഞു.


"എങ്ങനെയുണ്ട് നങ്കി ജോലി " മുഖവുര കൂടാതെ ജാൻസി ചോദിച്ചു.


"നല്ല ജോലീന്ന് പറേന്ന എങ്ങനാ... ഓരു വര്ന്ന വരെ ചെയ്യണം സാറേ..."


"ആദ്യം തന്നെ ഒരു കാര്യം പറയാം, എന്നെ ചേച്ചീന്ന് വിളിച്ചാ മതി നങ്കി "


"ചേച്ചീ...ന്ന്...."


"അത് മോശം വിളിയല്ല നങ്കി. ധൈര്യമായിട്ട് വിളിച്ചോ "


നങ്കിയുടെ കൺകോണിൽ നനവ് പടർന്നു.


"വിളിക്കാൻ ബുദ്ധിമുട്ടുണ്ടോ?"


"ഇല്ല ചേച്ചി "


"അപ്പൊ ഓക്കേ " ജാൻസി ചിരിച്ചു കൊണ്ട് തല കുലുക്കി. "ആ മണിയൻ ഒരു ദിവസം രാത്രി മോർച്ചറീടെ വാതിൽ പൂട്ടീല്ല. ശിവന് പകരം ഒരു രാത്രി ഡ്യൂട്ടി ഏൽപ്പിച്ചതാ, അയാള് കുടിച്ച് ബോധമില്ലാതെ കിടന്നു. അന്ന് രാത്രി മോർച്ചറീല് പട്ടി കേറി.. കുഴപ്പം ഒന്നും ഉണ്ടാക്കീല്ല എങ്കിലും ഒരുപക്ഷേ എന്തേലും സംഭവിച്ചിരുന്നെങ്കിലോ... അതാ ഇച്ചായൻ, ശിവൻ ജോലിക്കു കയറാൻ ഇത്ര കടുംപിടുത്തം നടത്തിയേ..പക്ഷേ ഞങ്ങള് പ്രതീക്ഷിക്കാതെ വന്നത് നങ്കിയും "


"ന്നെ ജോലീന്ന് പറഞ്ഞു വിട്വോ..." നങ്കിയുടെ സ്വരത്തിൽ ആശങ്ക നിഴലിച്ചു.


                                  ▪️


തുടരും.....




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ