2021 മാർച്ച് 31, ബുധനാഴ്‌ച

നങ്കി 6️⃣



©️Copyright protected 


........✍️


"എന്തിന് !"


"അദ്...ഇങ്ങനൊക്കെ പറഞ്ഞപ്പോ...."


"ഏയ്....ഒരിക്കലുമില്ല. ഇത്ര ധൈര്യവും ആത്മവിശ്വാസവുമുള്ള ഒരാളെ എന്തിനാ പറഞ്ഞു വിടുന്നെ. നങ്കി അതോർത്ത് ടെൻഷൻ ആകണ്ടാ. ഞങ്ങൾക്ക് അഭിമാനം അല്ലെ, ഒരു പെണ്ണ് ഞങ്ങളുടെ ഹോസ്പിറ്റൽ മോർച്ചറിയുടെ കാവൽക്കാരിയായ് ജോലി ചെയ്യുന്നത്.."


നങ്കി മന്ദഹസിച്ചു.


"പിന്നെ, ഇന്നലെ ഓരോന്ന് സംസാരിച്ച കൂട്ടത്തിലാ വിക്കി പറഞ്ഞത് നങ്കി സ്കൂളിൽ ഒക്കെ പോയിട്ടുണ്ടെന്നും അച്ഛന്റെ മരണത്തോടെ പഠിപ്പ് നിർത്തിയെന്നുമൊക്കെ. നങ്കിയ്ക്ക് ഇനി പഠിക്കണം എന്നുണ്ടോ?"


ജാൻസിയുടെ ചോദ്യം നങ്കിയെ ശരിക്കും അമ്പരപ്പിച്ചു.


"ഞാ ഇനി.... ഈ ഊരില പെണ്ണുങ്ങ വേലക്ക് പോന്നതേ വലിയ വിഷയം. അതില ഞാ കല്യാണം കഴിഞ്ഞിട്ട് യിനി പഠിക്കണോന്ന് പറഞ്ഞാ....ങ്ഹും...." ഒരു തണുത്ത ചിരിയോടെ നങ്കി പറഞ്ഞു നിർത്തി.


"ഇങ്ങനെയും കുറേ ആളുകൾ... അതുപോട്ടെ, വേറൊരു കാര്യം ചോദിക്കട്ടെ..." ജാൻസി മുഖവുരയിട്ടു.


"എന്താ !?"


"അത്...നങ്കീടെ കുഞ്ഞ് എങ്ങനാ.. എന്തുപറ്റിയതാ?"


പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടത് പോലെ നങ്കി നെറ്റി ചുളിച്ചു.


"മുരുകൻ ഇച്ചായനോടും വിക്കിയോടും പറഞ്ഞിരുന്നു കുറേശ്ശേ ഒക്കെ. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ നങ്കിയ്ക്ക് "


മറുപടി പറയാതെ ഇല്ലെന്നർത്ഥത്തിൽ നങ്കി തല ചലിപ്പിച്ചു.


"പിന്നെ..?"


"ഓര്...ഓര്....ഒരീസം രാത്തിറി കുടിച്ചിട്ട് പിന്നേം ...." നങ്കിയുടെ തല താഴ്ന്നു. "രാത്തിറിയെ വയറു വേതനിച്ച് ചോര ഒക്കെ വന്ന്. പിന്നെ വെളുപ്പിന് ആറ്റീന്ന് വെള്ളം കോരി കൊണ്ടു വര്ന്ന വഴി പെട്ടെന്ന് വയറ്റി വേതന കൂടി...." ഒരു തേങ്ങൽ നങ്കിയിൽ നിന്നുമുയർന്നു.


ജാൻസി പെട്ടെന്ന് എഴുന്നേറ്റ് നങ്കിയ്‌ക്കരികിലേക്ക് വന്നു. അവളുടെ ചുമലിൽ കൈ വച്ച് ആശ്വസിപ്പിച്ചു.


"ഹേയ്.. നങ്കി കരയാതെ. ഞാൻ വിഷമിപ്പിക്കാൻ ചോദിച്ചതല്ല... വെറുതെ. സോറി നങ്കി "


സാരിത്തലപ്പു കൊണ്ട് മുഖം അമർത്തി തുടച്ച് നങ്കി ജാൻസിയെ നോക്കി.


"ഇല്ല... കൊഴപ്പോയില്ല... ഞാ വെറ്തെ....ഓർക്കുമ്പോ ഒക്കെ സങ്കടം വരും " അവൾ ചുണ്ടിൽ ചിരി നിറച്ചു.


"ശരി നങ്കി ചെല്ല്.. പിന്നെ രാത്രി ആഹാരം കഴിക്കാൻ ക്യാന്റീനിൽ ചെന്നാൽ മതി. മോർച്ചറിക്ക് മുന്നിൽ തന്നെ ചടഞ്ഞ് ഇരിക്കണോന്ന് ഇല്ല.. ഒന്ന് ഇവിടെയൊക്കെ നടക്കുക ഒക്കെ ആകാം കേട്ടോ..."എങ്കിൽ ശരി ചെല്ല്..." ജാൻസി ചിരിച്ചു കൊണ്ട് തലയാട്ടി."


"ഉം..." ഒരു മൂളലോടെ നങ്കി എഴുന്നേറ്റു ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.


      

                ⬛️◼️◾️▪️◾️◼️⬛️


തന്നെ കാത്തു നിൽക്കുന്ന ആളെ കണ്ട് നങ്കി ചിരി തൂകി. അവൾ ആശുപത്രി മുറ്റത്തേക്ക് ഇറങ്ങി.


"നിയ്യ് എന്നെ കാത്ത് നിക്കയാരുന്നോ.. ങ്കി വാ.." നങ്കി ആശുപത്രിയ്ക്കു പിന്നിലേക്ക് നടന്നു. പിന്നാലെ ആ ഞാവലിയും.


"ഞാ നെന്നയൊരു പേര് വിളിക്കാം.. അതാകുമ്പോ മിണ്ടാൻ എളുപ്പാകും.. ന്തേ.."


മറുപടിയായ് നീണ്ട വാലാട്ടൽ മാത്രം.


"ഉം... എന്തു പേരാ ഇടാ...ഉം..." നങ്കി ആലോചനാ ഭാവത്തിൽ നടക്കവേ പെട്ടെന്ന് ഒരു ശബ്ദം കേട്ട് ആശുപത്രി വരാന്തയിലേക്ക് നോക്കി.


വരാന്തയിൽ തുള്ളി കളിക്കുന്ന ഒരു പെൺ കുട്ടിയിൽ നങ്കിയുടെ ശ്രദ്ധ പതിഞ്ഞു. കളിച്ചു ചിരിക്കുന്ന കുട്ടിയുടെ കൊഞ്ചലിനൊപ്പം അവളുടെ കുരുന്നു പാദങ്ങളിലെ വെള്ളിക്കൊലുസ്സും മണിയൊച്ച മുഴക്കി ചിരി തൂകുന്നു. ആ കാഴ്ച കണ്ടതും നങ്കിയുടെ കണ്ണുകൾ വിടർന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തന്റെ പുതിയ കൂട്ടിനെ നോക്കി.


"കൊലുസ്സ്..... നെനക്ക് ഞാ ഇടുന്ന പേര് കൊലുസ്സ്. യിനി ഞാ അങ്ങനേ നെന്നെ വിളിക്കൂ. ഇശ്ട്ടായോ .."


വീണ്ടും അതേ വാലാട്ടൽ മാത്രം.


"അദു മതി. എനിക്ക് ഇശ്ട്ടായി.. കൊലുസ്സ്... കൊലുസ്സേ..." പേര് ഉറക്കെ വിളിച്ച് നങ്കി മുത്തു പൊഴിക്കും പോലെ പൊട്ടിച്ചിരിച്ചു.


ഇരുവരും നടന്ന് മോർച്ചറിയ്ക്ക് മുന്നിലെത്തി. മണിയൻ മോർച്ചറിയ്ക്കു സമീപം മൂടിക്കിടന്ന കുറ്റിക്കാടൊക്കെ വെട്ടിത്തെളിച്ചതിനു ശേഷം ബീഡിയും തീപ്പെട്ടിയുമായി ഒന്നു പുകവലിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നങ്കിയെ കണ്ടതും അയാളുടെ മുഖത്തു പുച്ഛവും പരിഹാസവും നിറഞ്ഞു.


"ഓ വന്നാ ചോലിക്കാരി..."


നങ്കി അയാൾക്ക് മുഖം കൊടുക്കാതെ മോർച്ചറി വരാന്തയിലേക്ക് നടന്നു.


"സിവൻ ഒടനെങ്ങാനും തിരിച്ചു വരുവോ..ആര്ക്കറിയാം ഓൻ ഉയിരോടൊണ്ടെന്ന്..."


നങ്കി പെട്ടെന്ന് തിരിഞ്ഞു നോക്കി.


"സിവൻ പോയേന്റ ശീണം നെനക്ക് ഒണ്ടോടി നങ്കീ....ഏഹ് "


മണിയന്റെ ചുണ്ടിലെ വഷളൻ ചിരിയെ അവജ്ഞയോടെ നോക്കി നങ്കി ഒരു ചുവട് മുന്നോട്ടു വച്ചു.


"ശീണം ഒണ്ട് ഇപ്പൊ ഇങ്ങളോട് സമ്സാരിക്കുന്നേനു.."


"ഓ....ഞാ പാവം. പച്ചേല് ആ മുരുഗനോട് മിണ്ടുന്നേനും കൂടെ നടക്കുന്നേനും ശീണം ഇല്ലാ.... ഊം......."


തറച്ചൊരു നോട്ടം മാത്രം മറുപടിയായ് നൽകി നങ്കി തിരിഞ്ഞു നടന്നു.


മണിയൻ ബീഡി കത്തിച്ച് ഒന്നാഞ്ഞുവലിച്ചു കൊണ്ട് പിന്തിരിഞ്ഞു നടക്കുന്ന നങ്കിയെ അടിമുടി നോക്കി. പിന്നെ ബീഡി കാൽക്കീഴിലേക്ക് ഇട്ട് ചവിട്ടി തേച്ചതിനു ശേഷം നടന്നു പോയി.


നങ്കി പടിക്കെട്ടിലേക്ക് വന്നിരുന്നു. അവളുടെ ചുണ്ടുകൾ വിറച്ചു കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നടന്നകലുന്ന മണിയനിൽ ആഴ്ന്നു. അമർഷത്തോടെ അവൾ ചിറി കോട്ടി.


നാലു മാസം മുമ്പാണ് മണിയന്റെ ഭാര്യ പാറമടയിൽ ജോലിക്കു വന്ന ലോറിക്കാരന്റെ കൂടെ ഒളിച്ചോടിയത്. അതിൽ പിന്നെ മണിയൻ സ്ത്രീ വിരോധിയായി മാറി. പുച്ഛം മാത്രമാണ് അയാൾക്കിപ്പോൾ പെണ്ണുങ്ങളോട്.


"കൊലുസ്സേ...."


മണിയൻ വെടിപ്പാക്കിയ പറമ്പിൽ മണത്തു കൊണ്ടു നിന്ന തന്റെ മിത്രത്തെ നോക്കി നങ്കി ഉറക്കെ വിളിച്ചു.


"കൊലുസ്സേ...."  അവൾ വീണ്ടും വിളിച്ചു.


രണ്ടാമത്തെ വിളിയിൽ ആ നാൽക്കാലി തിരിഞ്ഞു നോക്കി. നങ്കി കൈ മാടി വിളിച്ചതും അവൽക്കരികിലേക്ക് ഓടി വന്നു.


"നെന്റെ പേര് കൊലുസ്സ്... കൊ.. ലു.. സ്സ്..." അവൾ വീണ്ടും പറഞ്ഞു.


"കൊച്ചിലേ ഞാ ഒത്തിരി കൊതിച്ചതാ കൊലുസ്സിടാൻ.. പച്ചേല് പറ്റീട്ടില്ല. നെറയെ മുത്തുള്ള കൊലുസ്സ്.... അദാ യിപ്പോ നെനക്ക് യീ പേരിട്ടെ. ഒത്തിരി ഇശ്ട്ടം തോന്നിയേന്റെ പേര് തന്നെ നെനക്കിരിക്കട്ടെ.. കൊലുസ്സ്.." നങ്കിയുടെ ചിരി ആയിരം മുത്തു പൊഴിച്ചു.


വാലാട്ടി ആ ജീവൻ അവളെ തന്നെ തൊട്ടുരുമ്മി നിന്നു.


       

                      ⬛️◼️◾️▪️◾️◼️⬛️


ഒളിഞ്ഞും തെളിഞ്ഞും തനിക്കെതിരെ ഉയരുന്ന മുറുമുറുപ്പുകളും പരിഹാസങ്ങളും ആക്ഷേപങ്ങളും നങ്കി സ്വതസിദ്ധമായ മന്ദാഹാസത്തിലൂടെ അവഗണിച്ചു. വിമർശനങ്ങൾക്കിടയിലും അവളുടെ ശമ്പളത്തിന്റ ഒരു പങ്ക് കടമായി ചോദിക്കാനും ആളുണ്ടായി. പണം കൈ നീട്ടി വാങ്ങിയതിനു ശേഷം തിരിഞ്ഞു നിന്ന് അവളെ താഴ്ത്തിക്കെട്ടുന്നവർക്കും നിശബ്ദത മാത്രമായിരുന്നു നങ്കിയുടെ മറുപടി.


ആശുപത്രിയിൽ എത്തുന്ന ദിവസങ്ങളിലൊക്കെയും ജാൻസി നങ്കിയെ കൂടെക്കൂട്ടി. തങ്കത്തിനും മണിയനും ശേഷം, അതേ സ്നേഹവും കരുതലും ജാൻസിയിൽ നിന്നും വിക്ടറിൽ നിന്നും നങ്കിക്ക് ലഭിച്ചു.


"കൊലുസ്സേ.." നങ്കി ഉറക്കെ വിളിച്ചു.


പറമ്പിൽ മാന്തി കുഴി ഉണ്ടാക്കി കൊണ്ടിരുന്ന കൊലുസ്സ് നങ്കിക്കരികിലേക്ക് ഓടി വന്നു.


"ദാ കൊറച്ചു വെള്ളം കുടി. അപ്പഴേക്കും നിയ്യ് കുഴിച്ചിട്ടേടത്തൊക്കെ ഞാ യീ വിത്തും തയ്യുമൊക്കെ നടാം.."


കൊലുസ്സ് വെള്ളം കുടിക്കാൻ തുടങ്ങിയതും നങ്കി കൈയ്യിലെ കവറുമായി പറമ്പിലേക്ക് നടന്നു. കുറച്ചു ദിവസം മുമ്പേ നട്ട കാക്കപ്പൂവും വാടാമുല്ലയുമൊക്കെ അവിടവുമായി പൊരുത്തപ്പെട്ട് ഉല്ലാസഭരതരായി നിൽപ്പുണ്ട്. നങ്കി ചെടി നടീലിലേക്ക് കടന്നതും കൊലുസ്സ് തന്റെ ക്ഷീണം മാറ്റി അവൽക്കരികിലേക്ക് ഓടി വന്നു. ഇരുവരും ഒരുമിച്ച് തങ്ങളേർപ്പെട്ട ജോലി തുടർന്നു.


എന്നും രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ നങ്കിയെ അനുഗമിച്ച് കൊലുസ്സും ഉണ്ടാകും. വീട്ടിലേക്കുള്ള നടവഴി എത്തുമ്പോൾ കൊലുസ്സ് തിരിച്ചു ആശുപത്രിയിലേക്ക് മടങ്ങും. പിന്നെ വൈകുന്നേരമാകുമ്പോൾ ആശുപത്രി ഗേറ്റിനു മുന്നിൽ നങ്കിയ്ക്കായി കാത്തു നിൽക്കും. വരേണ്ട സമയം കഴിഞ്ഞിട്ടും കണ്ടില്ലെങ്കിൽ നങ്കിയുടെ വീട്ടിലേക്കുള്ള വഴിയേ പതിയെ നടക്കും. നങ്കിയുടെ നിഴലായ് കൊലുസ്സ് മാറിയത് വളരെ പെട്ടെന്നായിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ രൂപപ്പെട്ട ഈ ആത്മാർത്ഥ സൗഹൃദം പലരെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.


കൊലുസ്സിനോട് യാത്ര പറഞ്ഞ് നടവഴി ഇറങ്ങി കൂരയ്ക്കു മുന്നിലെത്തിയപ്പോഴാണ് നങ്കി, വരാന്തയിലിരുന്ന് മയങ്ങുന്ന ആളെ കണ്ടത്. മുറ്റത്തേക്ക് കയറാൻ ഉയർത്തിയ കാൽച്ചുവട് അവളെറിയാതെ താണു.


                    ⬛️◼️◾️▪️◾️◼️⬛️


"എപ്പോ വന്ന്..?"


നങ്കിയുടെ സ്വരം കേട്ടതും ശിവൻ ഞെട്ടിയുണർന്ന് അന്ധാളിപ്പോടെ ചുറ്റും നോക്കി. തൊട്ടു മുന്നിൽ നങ്കിയെ കണ്ടതും അയാൾ പെട്ടെന്ന് ദൃഷ്ടി മാറ്റി.


"ഇന്നലെ പാതിരാ ആയി " താഴ്ന്ന സ്വരത്തിൽ ശിവന്റെ മറുപടി വന്നു.


"എന്തേലും കഴിച്ചാ ?"


"കഞ്ഞി കുടിച്ച് രാത്തിറി.."


"ഞാ കുളിച്ചിട്ട് കട്ടൻകാപ്പി യെട്ക്കാം.." നങ്കി പിന്നാമ്പുറത്തേക്ക് നടന്നു.


ശിവൻ നെടുവീർപ്പോടെ കസേരയിലേക്കിരുന്നു.


കുളി കഴിഞ്ഞ് കാപ്പിയുമായി നങ്കി വരാന്തയിലേക്ക് വന്നപ്പോഴേക്കും ശിവൻ വായും മുഖവുമൊക്കെ കഴുകി മുറ്റത്തൂടെ ഉലാത്താൻ തുടങ്ങി.


കാപ്പി നൽകി നങ്കി തിരിഞ്ഞതും പിൻവിളി എത്തി.


"നങ്കീ...നിയ്യ് യിനി വേലക്ക് പോണ്ട... ഞാ വന്നില്ലേ.."


"ഉം." ഒന്നു മൂളി തലയാട്ടി നങ്കി കൂരയ്ക്കുള്ളിലേക്ക് നടന്നു കയറി.


                                   ▪️


തുടരും.......





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ