2020 സെപ്റ്റംബർ 26, ശനിയാഴ്‌ച

അറവാണി[ഭാഗം -1️⃣9️⃣]

 അറവാണി : അവസാന ഭാഗം 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

©️ Copyright Protected


.......................


         തളർച്ചയോടെയാണെങ്കിലും ശ്രീബാലയുടെ കാലുകൾ പായുകയായിരുന്നു. എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടിയകലണം എന്ന വ്യഗ്രതയോടെ. നിറഞ്ഞു തുളുമ്പിയ കണ്ണുകളും വിറയാർന്ന ചുണ്ടുകളും അവളുടെ വേദനയുടെ ഉറവ  പുറത്തേക്കൊഴുക്കി വിട്ടു കൊണ്ടേയിരുന്നു.


         'കിച്ചാമണിയും കൂവാഗവും കൂത്താണ്ടർ കോവിലുമൊക്കെ തനിക്ക് അന്യമായിരിക്കുന്നു. അരവാന്റെ വധു ദീർഘ സുമംഗലിയാകാൻ മോഹിക്കരുതായിരുന്നു... ശ്രീബാല വിങ്ങലടക്കി പിടിച്ചു കരഞ്ഞു. കാഞ്ചന മരണത്താൽ അനുഗ്രഹിക്കപ്പെട്ടുവെന്നു പോലും അവൾക്കു തോന്നാതിരുന്നില്ല.


         അച്ഛന്റെ ചിതയ്ക്കു മുന്നിൽ നിന്ന നിമിഷങ്ങൾ തലച്ചോറിൽ ചികഞ്ഞു വന്നു. ഒന്നുറക്കെ കരയാൻ കൊതിച്ച നിമിഷങ്ങൾ... വീണ്ടും അതേ വികാരങ്ങൾ മാത്രം ഹൃദയത്തിൽ....


         ഈ വേദനയിൽ നിന്നും രക്ഷനേടാൻ എങ്ങോട്ടോടി മറയണമെന്ന് നിശ്ചയമില്ലാത്തതു പോലെ, അവൾ  മുമ്പോട്ട് കുതിച്ചു.


                                        🔸


            ഏറെ ദൂരം പോകേണ്ടി വന്നില്ല. അതിനു മുമ്പേ ആൽബർട്ടിന്റെ കണ്ണുകൾ ശ്രീബാലയെ കണ്ടെത്തി. പിന്നെ അയാളുടെ കണ്ണും മനസ്സും  ആവേശത്തോടെ അവൾക്കരികിലേക്ക്  കുതിക്കാൻ വെമ്പുകയായിരുന്നു. ആഹ്ലാദത്തോടെ ആൽബർട്ട് ആകാശത്തേക്ക് നോക്കി സ്ത്രോത്രം ഉരുവിട്ടു. പിന്നെ മുന്നോട്ട് ചുവടുകൾ നീട്ടി വച്ചു.


          കണ്ണെത്തും ദൂരത്തു നിന്നും ശ്രീബാല ദൂരേക്ക് ഓടി മറയുകയാണെന്ന് ആൽബർട്ടിനു തോന്നി. പിടിച്ചു നിർത്താനാകില്ല എന്ന ഉൾഭയം മനസ്സിലുരുവായപ്പോൾ, ശബ്ദമുണരാത്ത നാവിൻ തുമ്പിൽ തുടിച്ചു നിന്ന അവളുടെ പേര് ഉറക്കെ വിളിക്കാൻ ശ്രമിച്ചു. അത് പാഴ്ശ്രമമായിരുന്നു എന്ന് ഞൊടിയിട വൈകാതെ ബോധം വന്നപ്പോൾ മാത്രമാണ് തന്റെ നാവിന്റെ വൈകല്യം ആൽബർട്ട് ഓർമിച്ചത്. പെട്ടെന്ന് അയാളുടെ കാലുകളും  മൂകമായി നിന്നു.


           നിരാശയോടെയും തന്നോട് തന്നെ തോന്നിയ സഹതാപത്തോടെയും അയാൾ മന്ദഹസിച്ചു. പിന്നെ, ശ്രീബാലയെ നോക്കി.


      'സ്വരം നിഷേധിക്കപ്പെട്ട തന്റെ നാവ് അവളെ പിടിച്ചു നിർത്തില്ല... ',


         ആലോചിച്ചു നിൽക്കാൻ മുതിരാതെ ആൽബർട്ട് തന്റെ രണ്ടു കൈകളും ഉയർത്തി. കഴിയുന്നത്ര ശക്തിയോടെ ഇരു കൈപ്പത്തികളും ഒന്നോടൊന്നു ചേർത്തു, ഒന്നല്ല മൂന്നു തവണ.


           ഏറെ ദൂരെയല്ലാതെ പിന്നിൽ നിന്നുമുയർന്ന കൈയ്യടി ശബ്ദം കേട്ട മാത്രയിൽ, ഒരു പിൻവിളിക്കായി കാത്തിരുന്നതു പോലെ ശ്രീബാല ഞെട്ടിത്തിരിഞ്ഞു നോക്കി.


            അവളുടെ നോട്ടം പതിഞ്ഞ മാത്രയിൽ ആൽബർട്ട് നേരിയ അണപ്പോടെ അവൾക്ക് മുന്നിലേക്ക് ഓടി വന്നുനിന്നു.


             യാതൊരു ഭാവഭേദവുമില്ലാതെ ശ്രീബാല മൂകയായ് നിന്നു. അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളും, കണ്ണീർച്ചാൽ തെളിഞ്ഞ കവിളുകളും ഹൃദയം നുറുങ്ങിയ വേദനയുടെ ഓർമപ്പാടുകളായ് വിളങ്ങി. അവളുടെ മൊഴികളും മിഴികളും ഒരുപോലെ നിശബ്ദത പാലിച്ചപ്പോൾ,  ആൽബർട്ട് ആ മൗനത്തെ മാനിച്ചു കൊണ്ട് ചെറു നിശ്വാസമുതിർത്തു.


                                     🔸


              മുതുകിൽ തൂക്കിയിട്ടിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു ചെറിയ കവർ പുറത്തേക്കെടുത്ത് ആൽബർട്ട് ശ്രീബാലയ്ക്കു നേരെ നീട്ടി. അതിനോട് പ്രതികരിക്കാതെ അവൾ നിർവികാരതയോടെ അയാളെ നോക്കി നിൽക്കുക മാത്രം ചെയ്തു.


             ആ അവഗണനയും പരിഗണിച്ചു കൊണ്ട് ആൽബർട്ട് പുഞ്ചിരിച്ചു. പിന്നെ സ്വയം കവറിനുള്ളിൽ നിന്നും അവൾക്കായ് കരുതി വച്ചിരുന്നവ പുറത്തേക്ക് എടുത്തു. കൈയ്യിൽ തടഞ്ഞ കുങ്കുമച്ചെപ്പ് അതിനുള്ളിൽ തന്നെ തിരികെ വച്ചു. അത് സമ്മാനിക്കാനുള്ള സമയമായില്ലെന്ന് അയാൾക്ക് തോന്നി. അവളുടെ മുഖം അത് വിളിച്ചോതുന്നുമുണ്ട്.


              കൈയിലെടുത്ത ഫോട്ടോ ഓരോന്നായി അയാൾ അവൾക്കു നേരെ കാണിച്ചു. ശ്രീബാലയുടെ കണ്ണുകൾ ഫോട്ടോയിലൂടെ സഞ്ചരിക്കുന്നതു കണ്ടപ്പോൾ, ആൽബർട്ടിന് ആത്മസംതൃപ്തി തോന്നി. ആവേശത്തോടെ അയാൾ ഓരോന്നായി അവൾക്കു മുന്നിലേക്ക് നീട്ടി.


             മിസ് കൂവാഗം മത്സരത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ അവൾ പ്രതീക്ഷിക്കാത്തതാണെന്ന് ഓർത്തപ്പോൾ ആൽബർട്ടിന് തന്നോട് തന്നെ അഭിമാനം തോന്നി.


              മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ ചിത്രങ്ങളായ് മുന്നിൽ നിരന്നപ്പോൾ ശ്രീബാലയുടെ കണ്ണിൽ നൊമ്പരത്തിന്റെ ചുടുനീർ  നിറഞ്ഞു. പൊള്ളിക്കുന്ന ഓർമ്മകൾ... അവളുടെ ചുണ്ടുകൾ വിറയാർന്നു. ശരീരമാസകലം ചുട്ടു പൊള്ളുന്നതു പോലെ...


               ആൽബർട്ട് ആവേശത്തിൽ ആയിരുന്നു. തീർച്ചയായും അവളെ സന്തോഷിപ്പിക്കുന്ന ഒന്ന് തന്റെ കൈവശമുണ്ടെന്ന വിശ്വാസത്തിന്റെ ആവേശം. 


              ഒടുവിലായി കരുതി വച്ചിരുന്ന അപ്രതീക്ഷിത സമ്മാനം ആൽബർട്ട്, ശ്രീബാലയ്ക്കു മുന്നിലേക്ക് നീട്ടി.  നീല നിറത്തിൽ, ഇംഗിഷ് അക്ഷരങ്ങളാൽ 'എറൗണ്ട് ' എന്ന് പേര് കുറിക്കപ്പെട്ടിരുന്ന മാഗസിൻ. മുഖച്ചിത്രമായി അവളുടെ ഫോട്ടോ. മിസ്സ്‌ കൂവാഗമായി, ചിരിച്ചു കൊണ്ടു നിൽക്കുന്നു. ശ്രീബാലയുടെ കണ്ണുകൾ ആ ചിത്രത്തെ ചൂഴ്ന്നെടുത്തു. 


            നിറഞ്ഞ പുഞ്ചിരി. അമിത ആഹ്ലാദവും, ആവേശവും അഹങ്കാരവുമൊക്കെ ശ്രീബാല സ്വന്തം  ചിത്രത്തിൽ കണ്ടെത്തി. പുച്ഛം കലർന്ന മന്ദഹാസം ചുണ്ടിന്റെ കോണിൽ സ്വയം സമർപ്പിച്ചു കൊണ്ട് അവൾ ആൽബർട്ടിനെ രൂക്ഷമായി നോക്കി. ഒരു കനൽ പൊട്ടിത്തെറിക്കുകയായിരുന്നു, അനിയന്ത്രിതമായി.


                                      🔸


             "വേണ്ടാ.... ഒന്നും വേണ്ട, ഒന്നും കാണണ്ട..... എനിക്കൊന്നും കാണണ്ടാ... " ഏങ്ങലോടെ അവൾ ആക്രോശിച്ചു.

             "ഒന്നും ആഗ്രഹിക്കാൻ അർഹതയില്ലാഞ്ഞിട്ടും, വെറുതെ സ്വപ്‌നങ്ങളൊക്കെ നെയ്തു കൂട്ടി. ഞാനാരാണെന്ന് ശരിക്കും ആലോചിക്കേണ്ടിയിരുന്നു.

            അറവാണിയാണ് ഞാൻ, ഒരു നാൾ മംഗല്യത്തിന് വിധിക്കപ്പെട്ടവൾ...അരവാന്റെ വധു കൂടുതലൊന്നും മോഹിച്ചു കൂടായിരുന്നു..." കൊച്ചുകുട്ടിയെ പോലെ അവൾ പുലമ്പി.


             അവൾ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും, ആൽബർട്ട് നല്ലൊരു കേൾവിക്കാരനായി നിന്നു. അവളുടെ വേദന പങ്കിട്ടെടുക്കുന്നത് പോലെ. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അയാൾക്ക്‌ നിശ്ചയമില്ലായിരുന്നു. പക്ഷേ, അവളുടെ നെഞ്ചിലെ ഭാരത്തിന്  ഈ പൊട്ടിത്തെറിയിലൂടെ തെല്ലൊരു സാന്ത്വനം കിട്ടുമെന്ന് ആൽബർട്ടിന് ഉറപ്പായിരുന്നു.


              മുന്നിൽ നിൽക്കുന്നതാരെന്നോ, അയാളുടെ പ്രതികരണം എന്തെന്നോ ചിന്തിക്കാനുള്ള മാനസികാവസ്ഥ ശ്രീബാലയ്ക്കെപ്പോഴോ നഷ്ടമായി.


           കരച്ചിലിന്റെ ആധിക്യത്തിൽ, വാക്കുകൾ ഉച്ചരിക്കാൻ ശ്വാസം അവളെ അനുവദിച്ചില്ല. വിമ്മിഷ്ടത്തോടെ അവൾ നിന്നു കിതച്ചു. പിന്നെ, സ്വയം അപരാധിയെപ്പോലെ സ്വന്തം മുടിയിൽ പിടിച്ചു വലിക്കുകയും, നെറ്റിയിൽ ആഞ്ഞടിക്കുകയും ചെയ്തു. അതു കണ്ടതും ഉള്ളു പിടഞ്ഞതു പോലെ ആൽബർട്ട് അവളുടെ കൈയ്യിൽ പിടിച്ച് തടയാൻ ശ്രമിച്ചു. 

            

             പെട്ടെന്ന്, കലിരൂപം പൂണ്ടതു പോലെ ശ്രീബാല, ആൽബർട്ടിന്റെ കൈ തട്ടിയകറ്റി. അവളുടെ കണ്ണുകളിലെ രോഷം അയാളെ ഭയപ്പെടുത്തി. വിറക്കുന്ന ഉടലോടെ, ശമിക്കാത്ത അണപ്പോടെ അവൾ കൈ ആഞ്ഞു വീശി.


            പ്രതീക്ഷിക്കാതെയുള്ള പ്രതികരണത്തിൽ അന്ധാളിച്ചു പോയ ആൽബർട്ടിന്, കൈയിൽ നിന്നും തട്ടിത്തെറിക്കപ്പെട്ട ഫോട്ടോകളിലോ  മാഗസീനിലോ ഒന്നും തന്നെ പിടിമുറുക്കാനായില്ല. മുഖത്തേക്ക്  ചുകപ്പിന്റെ ധൂളീപടലങ്ങൾ പടർന്നു വീണപ്പോഴാണ് കുങ്കുമച്ചെപ്പിന്റെയും, അതിനുള്ളിൽ കരുതി വച്ചിരുന്ന മോതിരത്തിന്റെയും കാര്യമോർത്തത്. അയാളുടെ കണ്ണുകൾ വ്യഥാ  മൺപാതയിലേക്കും വഴിയോരത്തെ കുറ്റിക്കാട്ടിലേക്കും ചിതറി പാഞ്ഞു.


         ശ്രീബാലയുടെ സ്വരം ചിലമ്പിച്ചുണർന്നു ; "എനിക്കിവിടുന്നു പോണം, എല്ലാം മറക്കണം.. ഓർമ്മിക്കാനായി ഒന്നും വേണ്ട ഈ ശ്രീബാലയ്ക്ക്..ഒന്നും..." ശബ്ദവും ശ്വാസവും ഒരുപോലെ ആയാസത്തിലായപ്പോൾ  അവൾ കിതപ്പോടെ താങ്ങി നിൽക്കാനൊരിടം നോക്കി.


         മുന്നിൽ നിൽക്കുന്ന ആൽബർട്ടിന്റെ നെഞ്ചിലേക്ക്  കൈ അമർത്തി അവൾ തന്നെ ഒരാശ്വാസം കണ്ടെത്തി. ആൽബർട്ട് ഒരു തണൽ മരം കണക്കെ അനങ്ങാതെ നിലയുറപ്പിച്ചു. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിലായപ്പോ, ശ്രീബാല കൈ അടർത്തി മാറ്റി തിരിഞ്ഞു നടന്നു. തളർന്ന ശരീരം വേച്ച് വേച്ചു, ഒന്നുമുരിയാടാതെ ..


          ആൽബർട്ട് മുഖമൊന്നുമർത്തി തുടച്ച് അവൾ നടന്നകലുന്നത് നോക്കി നിന്നു. കണ്ണിൽ നിന്നും ശ്രീബാല മറഞ്ഞതും അയാൾ  നിലത്തേക്ക് കുനിഞ്ഞു ചിതറി കിടക്കുന്ന ഫോട്ടോകൾ ഓരോന്നായി മണ്ണിൽ നിന്നും കുടഞ്ഞെടുത്തു. മാഗസീനും വീണ്ടെടുത്ത് കൊണ്ട്, ആൽബർട്ടിന്റെ കണ്ണുകൾ ചുറ്റിനും ഒരിക്കൽ കൂടി പരതി. ഒഴിഞ്ഞ കുങ്കുമച്ചെപ്പ് കണ്ണിൽ തടഞ്ഞപ്പോൾ വേദന കലർന്ന ഒരു നിശ്വാസം അയാളിൽ നിന്ന് മൂകമായ് ഉണർന്നു.


                                       🔸


            ലൈലയുടെ മടിയിൽ മുഖമമർത്തി ഒരു കുഞ്ഞിനെപ്പോലെ ശ്രീബാല  ഏങ്ങലടിച്ചു കരഞ്ഞു. അവളെ ആശ്വസിപ്പിക്കാനോ കുറ്റപ്പെടുത്താനോ മുതിരാതെ ലൈല മൗനം പാലിച്ചു. എന്നാലവരുടെ വിരലുകൾ, അവളുടെ മുടിയിഴകളെ തഴുകി തലോടിക്കൊണ്ടിരുന്നു. ഒരമ്മയുടെ സ്നേഹവായ്പ്പോടെ.


         "സ്വപ്നം കാണുന്നതിനും,  ഇഷ്ടപ്പെടുന്നതിനും,  ആഗ്രഹിക്കുന്നതിനും, ഒരതിരുണ്ടെന്നും..അർഹതയുണ്ടെന്നും, മനസിലാക്കാൻ ഒരാൾ വേണ്ടി വന്നു ജീവിതത്തിൽ......"

          ഇടയ്ക്കിടെ ഓരോന്ന് പുലമ്പി ശ്രീബാല അവരുടെ മടിത്തട്ടിൽ തന്റെ വേദനയുടെ ഈറൻ ചാലൊഴുക്കി.

           "ലൈലാക്ക പറഞ്ഞതു ശരിയാ നമ്മൾ സാധാരണ സ്ത്രീകൾ അല്ല. വികാരത്തോടെയല്ല, വിവേകത്തോടെ വേണം നമ്മൾ ചിന്തിക്കാൻ... ഇല്ലെങ്കിൽ...

            കാഞ്ചന ഭാഗ്യം ചെയ്തവളാ അല്ലേ ലൈലാക്കാ....

            മരിക്കാൻ എനിക്കു പേടിയാ... അതിനു കഴിയുമായിരുന്നെങ്കിൽ എന്നേ..

             ചിലപ്പോ.. ഒരുപക്ഷേ, അരവാന്റെ വധുവാകാൻ വന്നവൾ, മറ്റൊരാളെ ഇഷ്ടപ്പെട്ടത് അരവാന് സഹിച്ചിട്ടുണ്ടാകില്ല അല്ലേ... "


           അങ്ങനെ എത്ര നേരം കടന്നു പോയെന്ന് ലൈല അറിഞ്ഞില്ല. പുറത്ത് ഉത്സവത്തിന്റെ സന്തോഷാരവം മുഴങ്ങി കേൾക്കുന്നുണ്ട്. കൂവാഗം ഉറങ്ങുകയില്ല, അരവാന്റെ ഉത്സവനാൾ തീരുന്നതു വരെ.


           കാഞ്ചനയുടെ മരണത്തിനോടുള്ള അഞ്ജലിയായി ഇക്കൊല്ലം ഉത്സവത്തിൽ പങ്കുകൊള്ളില്ലെന്ന് ലൈല മുന്നേ കൂട്ടി തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ, കൂവാഗത്തെത്തിയിട്ടും പുറത്തേക്കിറങ്ങാതെവീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു.


        പക്ഷേ, ഈ യാത്രയിൽ  ഒപ്പം കൂടിയത് ശ്രീബാലയ്ക്കു വേണ്ടി മാത്രമായിരുന്നു. അവളെ തനിച്ചു വിടാൻ മനസ്സ് തയ്യാറാകാതിരുന്നത് എത്രയോ നന്നായെന്ന് ഇതിനോടകം ഒരായിരം തവണ ലൈല അത്ഭുതത്തോടെ മനസ്സിലോർത്തു. തനിച്ചായിരുന്നെങ്കിൽ അവളുടെ മനോനില എന്താകുമായിരുന്നു... ' ആലോചിച്ചപ്പോൾ തന്നെ ലൈലയ്ക്കു ആധിയായി.


          മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സ്വബോധം വീണ്ടെടുത്തതു പോലെ ശ്രീബാല  തല ഉയർത്തിയത്.


          "നമുക്കിവിടുന്ന് പോകാം ലൈലാക്കാ..." അവളുടെ സ്വരത്തിൽ അപേക്ഷ കലർന്നിരുന്നു.


             "മ്മ്... പോകാം " ലൈലയുടെ മറുപടി വിളംബമില്ലാതെ വന്നു "നേരം വെളുക്കട്ടെ "


              നേർത്ത പുഞ്ചിരിയോടെ ശ്രീബാല അവരുടെ മടിയിലേക്ക് ഒന്നുകൂടി ചുരുണ്ടു.


                                      🔸


               പുലർച്ചെ തന്നെ കൂവാഗത്തോട് യാത്ര പറഞ്ഞ് ഇരുവരും സിറ്റിയിലേക്കുള്ള ബസ്സിൽ സ്ഥാനമുറപ്പിച്ചു.


            കൂത്താണ്ടർ കോവിലിൽ അവസാനമായി ഒരിക്കൽ കൂടി പോകണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും, സ്വയം അത് അവഗണിക്കാൻ തന്നെ  ശ്രീബാല നിശ്ചയിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും മാറാതെ  ഉള്ളിന്റെയുള്ളിൽ  അരവാനോട് ചെറിയൊരു പരിഭവം നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പ്രതിഷേധം കണക്കെ അരവാന് മുഖം കൊടുക്കേണ്ടെന്നു അവൾ  ഉറച്ച തീരുമാനം തന്നെ എടുത്തു.


                ആളൊഴിഞ്ഞ ബസ്സിനുള്ളിൽ ചൂടുകാറ്റ്  ഒരു തടസ്സവുമില്ലാതെ സ്വൈര്യവിഹാരം നടത്തി. നേരം ശരിക്കുമൊന്നു പുലരാൻ ഇനിയും മണിക്കൂറുകൾ ശേഷിക്കെ പൊള്ളുന്ന ചൂട് ശരീരത്തെ വിയർപ്പിൽ മുക്കി.

 

                 ചൂടിനേക്കാൾ കഠിനമായി ശ്രീബാലയ്ക്കു അസഹനീയമായി തോന്നിയത്, കൊല്ലുന്ന നിശബ്ദതയായിരുന്നു. കടിഞ്ഞാണില്ലാത്ത ഓർമ്മകളിലേക്ക് മനസ്സിനെ വലിച്ചിടാൻ കെൽപ്പുള്ള നിശബ്ദത. കാഞ്ചനയുടെ അഭാവത്തെ ഓർമിപ്പിച്ചു ആ മൂകത.


              ലൈലയുടെ നോട്ടം ശ്രീബാലയുടെ കൈത്തണ്ടയിലേക്ക് പാളി വീണു. തീച്ചൂടിൽ കരിഞ്ഞ പാട് വീണ കൈത്തണ്ട, മനസ്സിൽ കോറിവീണ മായാത്ത മുറിവിന്റെ  ഒരു നേർ ചിത്രമാണെന്ന് ലൈലയ്ക്കു തോന്നി. സഹാനുഭൂതിയോടെ അവർ അവളുടെ കൈയിൽ മുറുകെ പിടിച്ചു.             


              ശ്രീബാല ലൈലയുടെ മുഖത്തേക്ക് നോക്കി. അവരുടെ ചുണ്ടിൽ അവൾക്കായ്  ഒരു ചിരി വിരിഞ്ഞു. മറു പുഞ്ചിരിയിലൂടെ അവളത് ഹാർദ്ദവമായി സ്വീകരിച്ചു.


               ബസ്സിനുള്ളിലേക്ക് ഡ്രൈവർ കയറിയതും, കൂവാഗത്തു നിന്നും യാത്ര പുറപ്പെടാനുള്ള  മണി മുഴങ്ങി. നിശ്വാസത്തോടെ ശ്രീബാല പുറത്തേക്ക് നോട്ടമയച്ചു. സുന്ദരിമാരുടെ വർണ്ണം വിരിഞ്ഞ  കൂവാഗം. യാത്രയാവുകയാണ്, അരവാന്റെ മണ്ണിൽ നിന്നും...


                  തല പിന്നിലേക്ക് ചായ്ച്ച് അവൾ കിടന്നു. ഓർമ്മകളൊക്കെയും ഇവിടെ ഉപേക്ഷിക്കപ്പെട്ടെങ്കിൽ...              

     

                 "എന്ന സാർ, നീങ്ക പേസറതേ മനുസ്സനുക്ക് പുരിയാത്... ഇതില ഉങ്കളുക്ക് പേച്ചേ കേടയാത്... നാനെന്ന സൊല്ലി എന്ന ഉങ്കള പുരിയ വെക്കുറത്... ഇല്ലേ നീങ്ക താൻ എന്ന സൊല്ലുറത്... കടവുളേ... "        


             കണ്ടക്ടറുടെ ശബ്ദം പിന്നിൽ നിന്നുമുയർന്നു. ശ്രീബാല തിരിഞ്ഞു നോക്കി.


             പ്രതീക്ഷിക്കാത്ത മുഖത്ത് ദൃഷ്ടി ഉടക്കിയപ്പോൾ, അവളുടെ കണ്ണുകൾ വിടർന്നു. പെട്ടെന്നവൾ തല തിരിച്ചു. എന്തിനെന്നറിയാതെ നെഞ്ചം പടപടാ മിടിച്ചപ്പോൾ ശ്രീബാല നെഞ്ചിൽ കൈ അമർത്തി. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ ധൈര്യമില്ലാതെ കണ്ണുകളടച്ച് അവൾ പിന്നിലേക്ക് തല ചായ്ച്ചു.


          'തന്റെ മുഖം  ആ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ടാകുമോ.. ' അവളാലോചിച്ചു.


           ഒന്നുകൂടി തിരിഞ്ഞു നോക്കാൻ തോന്നിയെങ്കിലും കണ്ണുകളിറുകെയടച്ച് ശ്രീബാല മനസ്സിനെ വിലക്കി.


                                     🔸

            എങ്ങനെയോ ടിക്കറ്റ് തരപ്പെടുത്തി ആൽബർട്ട് സീറ്റിലേക്ക് ചാരിയിരുന്നു.


            അയാളുടെ കണ്ണുകൾ ശ്രീബാലയിൽ തന്നെ നങ്കൂരമിട്ടു കിടന്നു. ശ്രീബാല തന്നെ കണ്ടതും, പെട്ടെന്ന് തിരിഞ്ഞിരുന്നതും ഒക്കെ,  മനസ്സിലാക്കിയിരുന്നെങ്കിലും ഒന്നും അറിയാത്തതായ് ഭാവിച്ച് ആൽബർട്ട് മന്ദഹസിച്ചു. പിന്നെ എന്തോ ഓർത്തെടുത്തതു പോലെ ഷർട്ടിനു മേലെ ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് കൈയ്യിട്ടു.


           അറിയാതെ അവൾ  തട്ടിയെറിഞ്ഞ കുങ്കുമത്തിനും മോതിരത്തിനും പകരമായ് ഇത്തവണ അവൾക്ക് സമ്മാനിക്കാൻ അയാൾ കരുതി വച്ചിരിക്കുന്ന താലി പുറത്തേക്കെടുത്തു.  മഞ്ഞച്ചരടിലും അതിൽ കൊരുത്തിരുന്ന താലിയിലും ആൽബർട്ടിന്റെ വിരലുകൾ ഒഴുകി നടന്നു. 


               അവൾ പോകുന്നിടം വരെ പിറകെ ചെല്ലണം. പിന്നെ,  ഇത് സമ്മാനിക്കണം. നിരസിച്ചില്ലെങ്കിൽ, പിന്നീടുള്ള യാത്ര പിന്നാലെയാക്കാതെ കൂടെയാക്കണം. നെടുനിശ്വാസത്തോടെ ആൽബർട്ട് താലി തിരികെ പോക്കറ്റിനുള്ളിലേക്ക് വച്ചു.


                                      🔸

                പുറത്ത് അപ്രതീക്ഷിതമായി ചാറിയ മഴയുടെ ഈറൻ കൈകൾ ശ്രീബാലയുടെ ശരീരത്തെ  മാത്രമല്ല,  മനസ്സിനെയും കുളിരണിയിപ്പിച്ചു. അരവാന്റെ ആശീർവാദം തന്നെ തേടി വന്നതു പോലെ അവൾക്കു തോന്നി.


          അവളെ തഴുകിയ കാറ്റ് ആൽബർട്ടിനെയും പുണർന്നു കൊണ്ട് കടന്നു പോയി. 


                         🔶🙏പൂർണ്ണം🙏🔶






4 അഭിപ്രായങ്ങൾ: