2021 ജൂലൈ 6, ചൊവ്വാഴ്ച

നങ്കി 1️⃣0️⃣

 


©️Copyright Protected


നങ്കി 1️⃣0️⃣


.........✍️


നങ്കി തല കുനിച്ചു. മുരുകന് മുന്നിൽ വച്ച് തങ്കം ഇങ്ങനെയൊക്കെ പറഞ്ഞത് നങ്കിയ്ക്ക് നാണക്കേട് പോലെയായി.


"നിയ്യെന്താ പറേന്നേ ?" മുരുകൻ നെറ്റി ചുളിച്ചു.


"അല്ലാ..നങ്കി യിങ്ങനിരിക്കുന്ന സിദിക്ക് സിവൻ ഒരാണല്ലേ.. യിനി ചെലപ്പോ ഓന് വേറേതേലും..


"പ്ഫാ... നിറ്ത്തെഡീ... വയറ്റീ കൊച്ചുവായി യീപ്പെണ്ണ് ഇവ്ട നിക്കുമ്പ തന്ന തോന്നീത് പറേന്നോ..." മുരുകൻ ദേഷ്യത്തോടെ കൈയ്യോങ്ങി.


    

                             ▪️◼️▪️


"അയ്യോ അണ്ണാ..." നങ്കി തടയാനെന്നോണം വിളിച്ചു.


"അടിക്കൂല്ല നങ്കി വെറ്തെ കാണിക്കുവാണ്.." തങ്കം കൂസലോടെ പറഞ്ഞു.


"ങ്ഹാ കാണായ്ര്ന്ന്... യീ പെണ്ണ് വിളിച്ചോണ്ടാ. യില്ലേ നിയ്യീ പറഞ്ഞേന് ഒന്ന് തരണ്ടതാ..."


"ഞാ ന്റ മനസ്സേ തോന്നീത് പറഞ്ഞയല്ലേ.."


" തോന്നീത് പോലും. ഈള്ടെ യിപ്പോ ഒള്ള അവസ്തക്ക് പറാൻ പറ്റിയ കാരിയം ആണല്ലോ നിയ്യ് പറഞ്ഞേ " മുരുകൻ അരിശത്തോടെ പറഞ്ഞു.


"നെനക്ക് കൊച്ചൊണ്ടാവത്തില്ലല്ലോ.. യെന്നിട്ട് ഞാ വേറ സുഗം തേടി പോയാ...പറേഡി..."


തങ്കത്തിന്റെ കണ്ണുകൾ നീർച്ചാലുകളായി. മുരുകൻ അങ്ങനെ പറയുമെന്ന് തങ്കം നിനച്ചതേയില്ല.


"അക്കാ പറഞ്ഞതില് തെറ്റൊന്നും ഇല്ലല്ലോ മുരുഗണ്ണാ... ചെല ആണുങ്ങ അങ്ങനാണല്ലോ...വെറ്തെ ഓരോന്ന് പറഞ്ഞ് അക്കയെ വെഷമിപ്പിക്കാതെ.." നങ്കി തങ്കത്തിനെ ആശ്വസിപ്പിക്കാനും മുരുകനെ ശാന്തനാക്കാനുമായി പറഞ്ഞു.


"നങ്കീ...." ശിവന്റെ വിളി അപ്രതീക്ഷിതമായി വന്നതും നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി.


മുറ്റത്തേക്ക് കയറാനായി ചാക്കിനുള്ളിൽ മണൽ നിറച്ചുണ്ടാക്കിയ ചവിട്ടു പടിയിൽ ഒരു കാൽ പൊക്കി വച്ച് നിൽക്കുകയാണ് ശിവൻ.


തങ്കം ആശങ്കയോടെ മുരുകനെ നോക്കി.


"ബാ വീട്ടില് പോഗാം.." ശിവന്റെ സ്വരം കനത്തിരുന്നു.


"അക്കാ.. ഞാ യിനി നാളെ വരാം..." നങ്കി തങ്കത്തെ നോക്കി തലയാട്ടി യാത്ര പറഞ്ഞു കൊണ്ട് ശിവനരികിലേക്ക് നടന്നു.


"നിയ്യിനി ഇങ്ങോട്ടേക്ക് വരല്ലും നങ്കീ..." ആജ്ഞ എന്ന പോലെ ശിവൻ പറഞ്ഞു.


നങ്കി മുന്നോട്ട് വച്ച ചുവട് പിൻവലിച്ചു നിന്നു.


"വരല്ലൂന്നാ...!!?"


"ഉം....കുടുമ്പം നച്ചിപ്പിക്കാനായിട്ട് യിങ്ങനെ ഓരോന്ന് പറേന്നിടത്ത് നിയ്യിനി വരണ്ടാ..."


"സിവാ... ഞാ... അങ്ങനൊന്നും നിരീച്ചില്ല... നിയ്യ് ചമി..." തങ്കം മുന്നോട്ടാഞ്ഞ് ചിലമ്പിച്ച ശബ്ദത്തിൽ ക്ഷമാപണം നടത്തി.


"നിങ്ങ നിരീച്ചത് ഞാ യിപ്പോ കേട്ടല്ലോ.., നങ്കി നിയ്യ് ബാ.."


"നാളെ വര്ണേ നങ്കീ..." അപേക്ഷയുടെ സ്വരത്തിൽ വീണ്ടും തങ്കം പറഞ്ഞു.


"യിനി ഓള് വരില്ല. ഓളെ താലി കെട്ടീത് സിവനാ... ഞാ പറേന്ന ഓള് കേക്കും. കേക്കണം "


"ഞാ കേക്കാം... പച്ചേല് ഞാ യിപ്പോ പറേന്ന നിങ്ങ കേക്കണം..." നങ്കി ശിവന്റെ മുന്നിലേക്ക് ചെന്നു നിന്നു.


നെറ്റി ചുളിച്ച്, പുരികം കൂർപ്പിച്ച് ശിവൻ നങ്കിയെ നോക്കി.


"എടയ്ക്കിട ഒന്നും പറാതെ ഏടോ പോന്നില്ലേ.. അദ് നിറ്ത്തണം. ഏടാന്ന് ഞാ ചോയ്ക്കണില്ലാ പച്ചേല് യിനി അങ്ങനെ പോഗാൻ പാടില്ല.. പിന്ന എന്റ കൂട മിണ്ടാനും  യിരിക്കാനും കൊറച്ചു നേരം കണ്ടെത്തണം..ഇത്തറ മാത്രം ചെയ്താ ഞാ വേറ എങ്ങട്ടും പോഗാത നിങ്ങ പറേന്ന കേട്ട് വീട്ടീ തന്ന യിരിക്കാം.."


 "വെറ്തെ നെന്റ കൂട യിരുന്നാ എന്താ കിട്ടാനാ..എന്ക്ക് വേണ്ടത് തരാൻ പറ്റൂലല്ലോ.." പതിഞ്ഞ ശബ്ദത്തിൽ നങ്കിയ്ക്ക് മാത്രം കേൾക്കാൻ തക്കത്തിൽ ശിവൻ അവജ്ഞയോടെ പറഞ്ഞു.


"യെങ്കി നിങ്ങക്ക് പോഗാം..." സ്വരമിടറിയെങ്കിലും കണ്ണു നനയാതിരിക്കാൻ പരിശ്രമിച്ചു കൊണ്ട് നങ്കി മറുപടി നൽകി.

 

മുഖം വെട്ടിത്തിരിച്ച് ശിവൻ നടവഴി ഇറങ്ങി പോയി.


"ഓനെന്താ പറഞ്ഞേ നങ്കി ? "


"ഒന്നൂല്ലണ്ണാ..." മുരുകന് മുഖം കൊടുക്കാതെ മറുപടി നൽകി നങ്കി മുറ്റമിറങ്ങി.


തങ്കം അപരാധിയെപ്പോലെ മുരുകനെ നോക്കി. ഒന്നും മിണ്ടാതെ മുരുകൻ കൂരയ്ക്കുള്ളിലേക്ക് കയറിപ്പോയി.


                                 ▪️

തങ്കം പറഞ്ഞ വാക്കുകൾ ആയിരുന്നു നങ്കിയുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്നത്. ഒന്നും കഴിക്കാതെ കുടിക്കാതെ നങ്കി ഒരേ കിടപ്പ് കിടന്നു.


"നിയ്യൊന്നും തിന്നുന്നില്ലേ ഡീ..." ശിവന്റെ അമ്മ അരിശത്തോടെ ചോദിച്ചു.


"വേണ്ടാ.. വെശപ്പില്ല..."


"വെസപ്പ് ഏടെ പോയി.... ചത്തു കുത്തി യിര്ക്കാതെ ബന്ന് എന്തേലും തിന്നഡീ ... നെനക്കില്ലേലും നെന്റ വയറ്റീ കെടക്കുന്ന കൊച്ചിന് വെസക്കൂല്ലേ..." ശാസനയുടെ സ്വരം ശിവന്റെ അമ്മയിൽ നിന്നും ഉയർന്നതും നങ്കി അതിശയത്തോടെ മിഴികളുയർത്തി.


ആദ്യമായിട്ടാണ് ലക്ഷ്മിയമ്മ ഇങ്ങനെ സംസാരിക്കുന്നത്. തിന്നോ കുടിച്ചോ എന്നൊന്നും ഇതുവരെ ഒരു നോക്ക് കൊണ്ടുപോലും അന്വേഷിക്കാത്ത അമ്മ.


"യിനി യിതിന കൂടി വയറ്റി യിട്ട് കൊല്ലാത എയുന്നേറ്റ് തിന്നാൻ നോക്കഡീ.." അവർ മുറുമുറുത്തു കൊണ്ട് നടന്നു പോയി.


നങ്കി വയർ താങ്ങി പിടിച്ച് എണീറ്റു. അടുക്കളയിലേക്ക് നടക്കവേയാണ് ചിന്തിച്ചത്..


'മോന്റെ കൊച്ചിനായുള്ള കരുതലാണ് അമ്മ പറഞ്ഞത്.....ആദിലത്തെ കൊച്ച് മരിച്ചപ്പോ തന്നെ കലി ഇളകിയ മട്ടായിരുന്നു. വയറ്റിലുണ്ടായ പെണ്ണിന്റെ കളങ്കമാണ് കൊച്ച് ചാകാൻ കാരണോന്ന് മോന്റൊപ്പം വിശോസിച്ചിരുന്ന അമ്മ...യിനി അപ്പൊ പ്രസവത്തോടെ ഈ കൊച്ച് മരിച്ചൂന്ന് അറിയുമ്പോ... നേര് പറയാൻ ആ മോൻ ദയ്രിയം കാണിക്കുവോ...???' നങ്കിയുടെ ഉള്ളൊന്ന് ആളി.


ആരോടൊക്കെയോ ഉള്ള വാശിപ്പുറത്ത് സമ്മതം മൂളിയപ്പോ പിന്നീട് നേരിടേണ്ടി വരുമായിരുന്ന കൂരമ്പുകളുടെ ചോദ്യങ്ങളും സംശയങ്ങളും മുള്ളുവച്ച നോട്ടങ്ങളുമൊക്കെ ഓർക്കാൻ മറന്നു.


നങ്കി വർധിച്ച നെഞ്ചിടിപ്പോടെ വയറിനു മേലെ കൈ വച്ചു. പെട്ടെന്ന് ഒരുൾത്തുടിപ്പ് കൈയ്യനുഭവിച്ചതും ആനന്ദത്തോടെ വയറിൽ വിരലുകൾ അമർന്നു.


പുത്തൻ അനുഭൂതി നൽകിയ ആഹ്ലാദത്തിന്റെ പാരമ്യതയിൽ നങ്കിയുടെ കണ്ണിൽ നീർ പൊടിഞ്ഞു. മാനസികമായി ഒരടുപ്പവും തോന്നരുതെന്ന് കരുതി തന്നിൽ തന്നെയുണ്ടായിരുന്ന കുഞ്ഞിനെ ഇതുവരെ അവഗണിച്ചിട്ടേ ഉള്ളൂ. അധികാരവും അവകാശവും തനിക്കന്യമാണെന്ന തിരിച്ചറിവിൽ, ഒരു യാത്രയുടെ പാതിയിൽ ഉപേക്ഷിക്കേണ്ട ചുമടു മാത്രമാണ് താൻ താങ്ങുന്നതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. പക്ഷേ....


മുറിയ്ക്കുള്ളിൽ കയറി ഏങ്ങലടിച്ചു കരയുമ്പോഴും നങ്കിയുടെ കൈ വയറിനെ തലോടിക്കൊണ്ടിരുന്നു.


                     ⬛️◼️◾️▪️◾️◼️⬛️


ചെക്കപ്പ് കഴിഞ്ഞിറങ്ങിയപ്പോ പതിവ് പോലെ ജാൻസി നങ്കിയെ ഒപ്പം കൂട്ടി.


"ഇനി വളരെ ശ്രദ്ധിക്കേണ്ടതാ നങ്കി... ഞാൻ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ വരേണ്ട ദിവസം കാറുമായി ഞാൻ വന്ന് കൂട്ടിക്കൊണ്ട് വരാന്ന്... വെറുതെ ഇത്ര ദൂരം വെയിലത്തു ഇങ്ങോട്ടും അങ്ങോട്ടും നടക്കണോ..."


ഒന്നും മിണ്ടാതെ കൂടെ നടക്കുക മാത്രമേ നങ്കി ചെയ്തുള്ളൂ.


ജാൻസി ഇടയ്ക്കിടെ വയറിലേക്ക് കണ്ണു പായിച്ചു.


"നങ്കീ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.... നിന്റെ ഒരു സഹായം വേണം..." പതർച്ചയോടെ ജാൻസി പറഞ്ഞു.


ഇനിയുമെന്തെന്ന ഭാവത്തിൽ നങ്കി നോക്കി.


"അത്.... ഞങ്ങളുടെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ... കുഞ്ഞിന്റെ ഓരോ വളർച്ചയും അച്ഛനും അമ്മയും ആകാൻ പോകുന്നവർ കണ്ടറിയണ്ടേ... അങ്ങനെ ആഗ്രഹിക്കില്ലേ... കുഞ്ഞിന് അനക്കം വെച്ചു തുടങ്ങിയതല്ലേ...


ഒന്നും തുറന്നു പറഞ്ഞിട്ടില്ല എങ്കിലും,

എന്നെപ്പോലെ തന്നെ വിക്കിക്കും ആഗ്രഹം കാണില്ലേ കുഞ്ഞിന്റെ അനക്കം കാണണോന്നും... കുഞ്ഞിനോട് സംസാരിക്കണം എന്നുമൊക്കെ....


നീ സമ്മതിക്കയാണെങ്കിൽ ഇന്ന് വിക്കി കൂടി കണ്ടോട്ടെ നിന്റെ വ... അല്ല ഞങ്ങളുടെ കുഞ്ഞിനേം അതിന്റെ അനക്കോം... "


നങ്കി ജാൻസിയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി നിന്നു.


ആ നോട്ടം അഭിമുഖീകരിക്കാൻ കഴിയാതെ ജാൻസി തല താഴ്ത്തി.


"ഉം...."


ഏറെ വൈകാതെ അഗാധതയിൽ നിന്നെന്ന പോലെ നങ്കിയുടെ സമ്മതം വന്നു.


ജാൻസി തല ഉയർത്തി നോക്കി.


നങ്കിയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. ആ നോട്ടം പോലും അങ്ങനെ തുടർന്നു.


"താങ്ക്യൂ നങ്കി...." ജാള്യത മറച്ചു പിടിച്ച് ജാൻസി പറഞ്ഞു.


നങ്കിയുടെ ചുണ്ടിന്റെ കോണിൽ പരിഹാസ രൂപേണ ഒരു ചിരി വിരിഞ്ഞു. അതു കണ്ടില്ലെന്ന് ഭാവിച്ച് ജാൻസി നോട്ടം പിൻവലിച്ചു മുറിയിലേക്ക് നടന്നു.


അവരെ പ്രതീക്ഷിച്ചെന്ന വണ്ണം വിക്ടർ മുറിയിൽ ഇരിപ്പുണ്ടായിരുന്നു.


നങ്കി ഒന്നു പതറി. ഇത്ര പെട്ടെന്ന് വിക്ടറിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നങ്കി നിനച്ചിരുന്നില്ല.


വിക്ടറിന്റെ മുഖത്ത് ആശങ്ക നങ്കൂരമിട്ട പോലെ കനത്തു കിടന്നു.


"എന്താ വിക്കി ഒരു ടെൻഷൻ..? "


"അച്ചായൻ വരുന്നുണ്ട്..."


"ജോസേട്ടനോ...!!!!! എപ്പോ..?" ജാൻസി ആവിശ്വസനീയതയോടെ ചോദിച്ചു.


"നാളെ.."


"നാളെയോ !!! എന്താ വിക്കി പറയുന്നേ... ഇന്നലെ കൂടി ചേട്ടായി എന്നെ വിളിച്ചതല്ലേ. എന്നിട്ടൊന്നും പറഞ്ഞില്ലല്ലോ..മാത്രല്ല, സാധാരണ ചേട്ടായി പോയാൽ മിനിമം ഒരു കൊല്ലം കഴിഞ്ഞല്ലേ വരുള്ളൂ... പിന്നെന്താ ഇപ്പോ പെട്ടെന്ന്..." ജാൻസി അക്ഷമയോടെ ചോദിച്ചു.


"ഞാനുമിപ്പോഴാ അറിഞ്ഞത്. നിനക്ക് സർപ്രൈസ് തരാനാ വരുന്ന കാര്യം മറച്ചു വച്ചതെന്ന്. എന്നോട് പറയരുതെന്ന് ചട്ടം കെട്ടിയേക്കുവാ. ആള് ഇന്ത്യയിൽ ലാൻഡ് ചെയ്തിട്ടുണ്ട്. എവിടാന്ന് പറഞ്ഞില്ല. നാളെ ഇവിടെ വരുമെന്ന് പറഞ്ഞു..


നീ പ്രെഗ്നന്റ് ആണെന്ന് അറിയിച്ചപ്പോഴേ വരാൻ ഇരുന്നതല്ലേ. തിടുക്കപ്പെട്ട് വരേണ്ടാന്ന് നമ്മൾ പറഞ്ഞതു കൊണ്ട് മാത്രമാ ഇത്രയും നാൾ ക്ഷമിച്ചിരുന്നത്.. "


ജാൻസി പരവേശത്തോടെ ചെയറിലേക്കിരുന്നു.


"ചേട്ടായീടെ മുന്നിൽ അഭിനയിക്കാൻ എനിക്ക് കഴിയില്ല വിക്കീ... ആ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ എന്റെ കള്ളത്തരം കണ്ടുപിടിക്കും..."


ഒന്നും മനസ്സിലാകാതെ നങ്കി നിന്നു.


"നമുക്ക് അച്ചായനോട് സത്യം തുറന്നു പറയാം "


"ചേട്ടായി ക്ഷമിക്കില്ല.. ഇത്രയും നാൾ എല്ലാം മറച്ചു വച്ചതിന്.." ജാൻസി കരച്ചിലിന്റെ വക്കോളമെത്തി.


"ഞാ പോട്ടെ..തെരക്കൊണ്ടാര്ന്ന്.." നങ്കി ആരോടെന്നില്ലാതെ ചോദിച്ചു.


"ഉം... താൻ പൊക്കോ.. പിന്നെ മരുന്നുകളൊക്കെ ഫാർമസീന്ന് വാങ്ങിച്ചിട്ട് പോണം " വിക്ടർ നിർദ്ദേശിച്ചു.


നങ്കി തലയാട്ടി. എല്ലാത്തവണയും ജാൻസി കൂടെ വന്ന് എല്ലാം ചെയ്തു തരും.


പോകുന്നുവെന്ന അർത്ഥത്തിൽ ജാൻസിയെ നോക്കി തല ചലിപ്പിച്ച് നങ്കി മുറിക്ക് പുറത്തേക്കിറങ്ങി.


മുറ്റത്ത് കൊലുസ്സ് കാത്തിരുപ്പുണ്ടായിരുന്നു.


"കൊലുസ്സേ വാ.."


നങ്കി മോർച്ചറിയുടെ ഭാഗത്തേക്ക്‌ നടന്നു. പിന്നാലെ കൊലുസ്സും.


   

                             ◼️▪️◼️


നങ്കിയും കൊലുസ്സും ചേർന്നു നിർമ്മിച്ച പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു മണിയൻ. മണ്ണ് വെട്ടുകയും കിളക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.


കൊലുസ്സിന്റെ ശബ്ദമാണ് മണിയന്റെ ശ്രദ്ധയെ തിരിച്ചത്.


"ഹാ... വന്നാ...അക്കയും തങ്കയും... ഞാ രണ്ട് പേരേം കാണണോന്ന് നിരീച്ച് ഇരിക്കുവാരുന്നു.." മണിയൻ തിരിഞ്ഞു നിന്നു.


"കൊറേ ചെടിയൊക്ക നട്ടേച്ച് രണ്ടും കൂടി ഒരു പോക്ക് അങ്ങ് പോയി. യിപ്പോ മൊത്തത്തില് എന്റ തലേല് ആയി. ഞാ യീട  വെറ്തെ യിരിക്കുവാന്ന് നിരീച്ച് എന്ന കൊയപ്പത്തിലാക്കീതാല്ലേ..."


"ഞാ.. ഞങ്ങ ആരേം കൊഴപ്പത്തിലൊന്നും ആക്കീട്ടില്ല.. യ്യി ചെടിയൊക്കെ നട്ടത് ആരോടും ചോയ്ച്ചിട്ടല്ല. അപ്പൊ വെട്ടിക്കളയാനും ആര്ടേം സമ്മദം വേണ്ട. നിങ്ങ ഒക്കെയും വെട്ടി മൂഡിയേര.." നങ്കി തോട്ടമൊന്നാകെ നോക്കിക്കൊണ്ട് പറഞ്ഞു.


മണിയൻ നിശബ്‍ദനായി നിന്നു. പിന്നെ മണ്ണിൽ ആഞ്ഞുവെട്ടി. അയാളുടെ ശബ്ദം അതിനു മേലെ ഉയർന്നു.


"ഓ അപ്പോയിത്തെ ആവേസേ ഒള്ളാരുന്നോ.. ങ്ഹും...ദോ ആ ചെടി നോക്ക്.."


മണിയൻ കൈ ചൂണ്ടിയിടത്തേക്ക് നങ്കി നോക്കി. കൊലുസ്സും.


ഒണക്കു പിടിച്ച പാരിജാത ചെടി ഒരു കമ്പിനാൽ താങ്ങി നിർത്തിയിരിക്കുന്നു.


"നെന്റ കണവനോട് എന്നും പറേം രാവില വേല കയിഞ്ഞ് എറങ്ങുമ്പോ ഇദിനൊക്കെ വെള്ളം ഒയിക്കണോന്ന്... ആര് കേക്കാൻ. ഒരീസം ഓനോട്‌ ദേസിക്കേണ്ടി വന്ന്. നെന്റ പെണ്ണ് നട്ട് പിടീപ്പിച്ചതാ യിദൊക്കേന്ന് പറേണ്ട താമസം ഓൻ കലി പൂണ്ട പോലാ ആ ചെടി പിയ്തെടുത്തേ.. ആ ഒന്നേ ഓന് തൊടാൻ ഒത്തോള്ള്... പിന്ന ഓനാ മണ്ണില് വീണേ.. മണിയനോടാ ഓന്റെ കളി..." പുച്ഛത്തോടെ പറഞ്ഞു നിർത്തി മണിയൻ നങ്കിയെ നോക്കി.


നങ്കിയുടെ കണ്ണുകൾ ആ ചെടിയെ പുണർന്നു നിന്നു. ചുണ്ടിൽ പുഞ്ചിരി വിടർന്നു.


വേലയ്ക്ക് ഒരിടവേള നൽകി ചിരിയോടെ മണിയൻ മോർച്ചറിയുടെ പടിക്കെട്ടിലേക്ക് ചെന്നിരുന്നു. തിരിഞ്ഞു നടക്കാൻ തുടങ്ങിയ നങ്കിയെ വിളിച്ചു നിർത്തി.


"നങ്കിപ്പെണ്ണേ.. യ്യീ ചെടി ഒക്ക ഈട നിക്കും. മണിയൻ ഈട ഒള്ള കാലത്തോളം. ഞാ ചത്താ യീട കുയ്ച്ചിടാൻ സമ്മയിക്കണോന്ന് മൊദലാളി സാറിനോട് ഞാ പറഞ്ഞു വച്ചേക്കുവാ...ചെലപ്പോ ആരും യില്ലാത്ത മണിയൻ ചത്താ യ്യി ചെടികളൊക്ക കരഞ്ഞാലാ..." മണിയൻ ചിരിച്ചു.


കണ്ണുകൾ കലങ്ങിയെങ്കിലും നങ്കി മന്ദഹസിച്ചു..


"ചെലപ്പോ എനിക്കു വേണ്ടീം കരയാൻ യ്യി ചെടികളേ ഒണ്ടാവൂ അണ്ണാ.."


മണിയൻ അമ്പരപ്പോടെ നങ്കിയെ നോക്കി.


കൊലുസ്സുമായി നങ്കി തിരികെ നടന്നു.


                           ◼️▪️◼️


"ഏള്മാസ പൊങ്കാല നടത്താറായി നങ്കി... ലച്ച്മീക്കാ യെന്തോ പറേന്ന്..." തങ്കം പുളിങ്കുരു വെയിലത്ത് ഉണക്കാൻ നിരത്തി കൊണ്ട് ചോദിച്ചു.


"അമ്മ നേരം നോക്കണ കാരിയം പറഞ്ഞ് "


"ഉം... യിപ്പൊ ലച്ച്മീക്കാക്ക് നെന്റ കാരിയത്തില് വല്യ ഗൗവ്നമാ നങ്കി.. ഞാ അദ് സ്രദിച്ച്‌... പച്ചേല് സിവൻ... ഓന് നെന്റ കാരിയത്തില് ഒരു ഗൗവ്നവോം യില്ല.."


നങ്കി വെയിലിന്റെ ഓളപ്പരപ്പിലേക്ക് മിഴി നട്ടിരുന്നു.


"അന്ന് ഞാ ഓൻ എടക്കെട ഏടോ പോണ കാരിയത്തെ പറ്റി പറഞ്ഞേന പിന്ന ഓൻ എങ്ങും പോയിട്ടില്ല അല്ലേ നങ്കീ.. അദു പോല യിനി നെന്ന നോക്കാത്ത കാരിയം കൂടി ഓൻ കേക്ക പറേണം.. അപ്പൊ ഓന് മാറ്റം വല്ലോം ഒണ്ടായാലാ..."


"ആരോ വര്ന്നക്കാ.." വെയിൽ മഞ്ഞളിപ്പിച്ച കണ്ണ് ചുളിച്ച് നങ്കി നടവഴിയിലേക്ക് കൂർത്തു നോക്കി.


തങ്കം എണീറ്റു നിന്നു.


"അദ് നെന്റ ആസ്പത്രി സാറും ഓര്ടെ പെണ്ണും.... പിന്ന വേറ ആരോ പുത്യാള് കൂട ഒണ്ടല്ലോ.."


നങ്കി എണീറ്റു. ജാൻസിയ്ക്കും വിക്ടറിനും ഒപ്പം വരുന്ന ആളെ നങ്കി തിരിച്ചറിഞ്ഞു.


                               ▪️◼️▪️


തുടരും....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ