2021 ജൂലൈ 7, ബുധനാഴ്‌ച

നങ്കി 1️⃣4️⃣


©️ Copyright Protected

<a href="http://www.copyscape.com/"><img src="//banners.copyscape.com/img/copyscape-seal-blue-120x100.png" width="120" height="100" border="0" alt="Protected by Copyscape" title="Protected by Copyscape - Do not copy content from this page." /></a>

ഭാഗം 1️⃣4️⃣


നങ്കി തിരിഞ്ഞ് ജോസഫിനെ നോക്കി.


"സാറെ ഞാ യിനി പോട്ടെ. ഡോക്ട്ടറെ സ്കാൻ ചെയ്ത പേപ്പറ് കാണിക്കണം. യീൾട പ്രസവം അട്ത്തിരിക്കയാ. തീയതി ചോയിച്ചറിയണം.."


"ശരി.. പൊക്കോ "


നങ്കി ജാൻസിയെ നോക്കി തലയാട്ടി തിരിഞ്ഞു നടന്നു. ഒന്നു രണ്ട് ചുവട് മുന്നോട്ടു വച്ചതും ജോസഫിന്റെ പിൻവിളി പ്രതീക്ഷിക്കാതെ വന്നു.


"നങ്കീ..."


.........✍️


നങ്കി തിരിഞ്ഞു നോക്കി, മല്ലികയും.


"ഒരു മിനുട്ട് ഒന്ന് വന്നിട്ട് പോ. ഒരു കാര്യം കൂടി ചോദിക്കാനുണ്ട്.."


അമ്പരപ്പോടെ നങ്കി മല്ലികയെ നോക്കി.


"നിയ്യ് നില്ല് ഞായിപ്പോ വരാം.."


നങ്കി തിരികെ ചെന്നു.


"ന്താ സാറെ!?"


"നിന്റെ അനിയത്തിക്ക് എത്ര വയസ്സുണ്ട് ?"


"പതിനാറു "


"പതിനാറ് വയസ്സ്..ഒരു പെൺകുട്ടിക്കുള്ള കല്യാണപ്രായമല്ല. ഒരു നിയമലംഘനമാണ് നടന്നിരിക്കുന്നത്. അതും പോരാഞ്ഞ് ഗർഭിണി കൂടി ആയിരിക്കുന്നു. നിന്റെ ഭ.. ഹ് ശിവനെ പൂട്ടു വീഴാൻ ഇതൊക്കെ തന്നെ ധാരാളം. ആട്ടെ നിനക്കെത്ര വയസ്സുണ്ട്..?"


നങ്കിയുടെ തല താഴ്ന്നു.


"ചോദിച്ച കേട്ടില്ലേ ?"


"പത്തൊമ്പത്.."


"ആഹാ...നീ.." പറയാൻ വന്നത് പൂർത്തിയാക്കാതെ ജോസഫ് ജാൻസിയെയും വിക്ടറിനെയും നോക്കി.


"ആദിവാസി ഊരുകളില് ഇദൊക്ക സാധാരണാ സാർ.. സൊപ്നം കാണുന്ന തന്നെ ഒര് വല്യ സ്വപ്നാ ഈടത്തെ പെണ്ണുങ്ങക്ക്..."


"ഭർത്താവിന്റെ ജോലി സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോ ഉണ്ടായ ധൈര്യവും ചങ്കൂറ്റവും എവിടുന്നെങ്കിലും വാടകയ്ക്ക് എടുത്തതാണോ ?"


"അറീല്ല... ധൈര്യോക്കെ നെറയെ ഒണ്ടാര്ന്ന്. പണ്ട് അപ്പനൊണ്ടാരുന്ന് ധൈര്യത്തിന് കൂട്ടായി. പശ്ശെ... യിപ്പോ..എല്ലാത്തിനും വെലങ്ങൊണ്ട്.."


ജോസഫ് നങ്കിയുടെ വാക്കുകളെ ആഴത്തിൽ കേട്ടു കൊണ്ടു നിന്നു.


"പതിനെട്ടാം വയസ്സീ കെട്ടി ആദിലത്തെ ഗർഭോണ്ടായപ്പോ സൊപ്നങ്ങളൊക്കെ ആ കുഞ്ഞിലാരുന്ന്. പശ്ശെ, കൊച്ചിന വയറ്റീ തന്നവൻ തന്ന ആ ഉയിര് പോഗാനും കാരണായപ്പോ ഒറക്കെ ആരോടും ഒന്നും പറാനും പറ്റീല്ല... പഴി എന്റ മേല വീണിട്ടു പോലും..."


നങ്കിയുടെ കണ്ണുകൾ ജാൻസിയിലൂടെ വഴുതി അകന്നു.


"ഇനി ഒരിക്ക കൂടി ഞാൻ ആ പഴി കേക്കണം.. ഒര് കുഞ്ഞിന്റ കൂടി മരണത്തിന്റ പഴി..."


ഇടറിയ ശബ്ദത്തോടെ നിർത്തി നങ്കി, ജോസഫിനെ നോക്കി.


"മല്ലി കൊച്ചുപെണ്ണാ. യ്യി പ്രായത്തീ ഒര് കൊച്ച്...ഓൾക്ക് ഒര് അമ്മയാകാനൊള്ള പക്കൊത ഒന്നും ഒണ്ടായിട്ടില്ല, എനിക്കറിയ്യാം. ഞാൻ ഓളെ പറ്റി അലോയ്ക്കുന്നോണ്ട്. പശ്ശെ..ഓൾടേം കുഞ്ഞിന്റേം ആരോഗ്യത്തിന് ഒര് കേടും ഒണ്ടാവാതെ പ്രസവം നടക്കണോന്ന് മാത്തറ ഇപ്പൊ പ്രാർത്തിക്ക്ന്നെ...വേറൊന്നും ഇപ്പൊ ചെയ്യാനൂല്ല.."


"നങ്കീ..." വളരെ ആർദ്രമായി ജോസഫ് വിളിച്ചു.


നിറഞ്ഞ മിഴികൾ തുളുമ്പാതെ നങ്കി ജോസഫിനെ നോക്കി.


എന്തൊക്കെയോ പറയാനുള്ള ഭാവത്തിൽ നിന്നെങ്കിലും ജോസഫ് മൂകാനായി. പിന്നെ നിശ്വാസത്തിന്റെ അകമ്പടിയോടെ ചോദിച്ചു ;


"അത്.... നങ്കീടെ വയറ്റിലുള്ള കുഞ്ഞ് ആണാണോ പെണ്ണാണോ... എന്നറിയാമോ ?"


ഞെട്ടലോടെ ജാൻസി ജോസഫിനെ നോക്കി.


"ചേട്ടായീ..!!!?"


"നിങ്ങൾ ഇവളോട് പറഞ്ഞിട്ടില്ല എന്നറിയാം. നങ്കി അറിയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകൂന്ന് എനിക്ക് തോന്നുന്നില്ല.." ജോസഫിന്റെ സ്വരത്തിൽ അമർഷം പ്രകടമായി.


അന്ധാളിപ്പോടെ നങ്കി ജോസഫിനെ തന്നെ നോക്കി നിന്നു.


"നിനക്കറിയാണോ നിന്റെ വയറ്റിലുള്ള കുഞ്ഞിനെപ്പറ്റി.. ?"


"വേണ്ടാ സാർ..."


"അതെന്താ..?"


"അദ് തെറ്റാ..."


"തെറ്റോ !!?"


"മ്മ്... നിയമം പറേന്നൊണ്ടല്ലോ "


"ഓ.... നിയമം.., ഉം. അപ്പൊ നിങ്ങള് ചെയ്തിരിക്കുന്ന കാര്യമോ. രഹസ്യമായി... അത് ശരിയാണോ ?"


നങ്കിയുടെ തല താഴ്ന്നു. ജാൻസിയും വിക്ടറും പരസ്പരം നോക്കി.


"അദിന പറ്റി ഒക്ക ന്നലെ സമ്സാരിച്ച അല്ലെ സാർ.. യിനീം ന്തിനാ വെറ്തെ.." കുനിഞ്ഞ ശിരസ്സോടെ നങ്കി പറഞ്ഞു നിർത്തി.


"ഭർത്താവിന്റെ ജോലി സംരക്ഷിക്കാൻ പകരക്കാരിയായി വന്ന നിനക്ക് ജോലി നൽകാൻ തീരുമാനിച്ചതിന് ഒരു കാരണേ ഉണ്ടായിരുന്നുള്ളൂ. തല ഉയർത്തി കണ്ണിൽ നോക്കി സംസാരിച്ചതു കൊണ്ട്.. പക്ഷേ, ഇന്ന്..നാളെ നിനക്ക് വേണ്ടപ്പെട്ടവർക്ക് മുന്നിലും ഇങ്ങനെ നിൽക്കാൻ ഇടവരരുത്.."


നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നങ്കി തല ഉയർത്തി.


"ഞാ പോട്ടെ സാർ..."


" ഉം... " സൗമ്യമായി ജോസഫ് മൂളി.


നങ്കി പെട്ടെന്ന് നടന്നു നീങ്ങി.


"നിസ്സഹായ ആയ ഒരു പെണ്ണിൽ നിന്നും നിങ്ങളീ നേടിയെടുത്തതിനു പിന്നിൽ അവളുടെ കണ്ണീരിനാണ് മൂല്യം കൂടുതൽ.."


"അച്ചായാ..."


"ഭർത്താവെന്ന് പറയുന്നവൻ അധികാരം പ്രയോഗിച്ചപ്പോ, നിങ്ങളാ അവസരം മുതലാക്കി... പക്ഷേ തന്റേടിയായ ആ പെണ്ണ് നൽകിയ ഔദാര്യമാണ് അവൾ ചുമക്കുന്ന നിങ്ങളുടെ കുഞ്ഞ്.."


മറുപടിയ്ക്കു കാത്തു നിൽക്കാതെ ജോസഫ് നടന്നകന്നു.


വിതുമ്പലോടെ ജാൻസി മുറിയിലേക്ക് ഓടി. വിക്ടർ നെടുവീർപ്പോടെ നങ്കി നടന്നു മറഞ്ഞ വഴിയിലേക്ക് കണ്ണയച്ചു നിന്നു.


             

                  ⬛️◼️◾️ ▪️◾️◼️⬛️


പിന്നാലെ വരുന്ന കൊലുസ്സിനെ കണ്ട് പരിഭ്രമിച്ച് മല്ലിക അടിക്കടി തിരിഞ്ഞു നോക്കി നടന്നു.


"നിയ്യെന്തിനാ മല്ലീ പേടിക്ക്ന്നേ. ഞാ പറഞ്ഞില്ലേ ഓളൊന്നും ചെയ്യില്ലാന്ന്. ആശ്പത്രീലക്ക് വര്മ്പഴും നമ്മട കൂട തന്ന ഒണ്ടാര്ന്നല്ലോ.."


"ച്ചേയിക്ക് പേടിയില്ലേ. പണ്ട് പട്ടീനേം പൂച്ചേനേം ഒക്ക പേടി ആര്ന്നല്ലോ.."


"അദ് പണ്ടല്ലേ. പ്പോ പേടി മനുശ്ശരയാ.. പ്പോ.. ന്താ.. ങ്ങനാ.. ന്നൊന്നും പറാൻ പറ്റാത്തത് മനുശ്ശര പറ്റിയാ "


"ച്ചേയി പറേന്നഒന്നും എൻക്ക് തിരിയൂല്ല.."


നങ്കി ചിരിച്ചു.


കുറച്ചു ദൂരം നടന്നതും, എതിരെ വരുന്ന ആളെ കണ്ട് നങ്കി ഒന്ന് പതറി.


മണിയൻ !!


'ന്തേലും പറേം... ഒറപ്പാ. ഓര്ക്ക് പഗരം ജോലിക്ക് ചെന്നപ്പോ തന്ന പുച്ചിക്ക്ന്ന പോല സമ്സാരിച്ച ആളാ... ഒക്കയും അറിഞ്ഞിട്ടൊണ്ടാകും. മല്ലിയെ ന്തേലും പറയോ മാടൻ തമ്പ്രാനേ..' മനസ്സിൽ ഓരോന്ന് ശങ്കിച്ച് നങ്കി മുന്നോട്ട് നടന്നു.


നങ്കിയ്ക്ക് അഭിമുഖമായി വന്നതും ഒരു നേർത്ത ചിരി നൽകി മണിയൻ കടന്നു പോയി.


അമ്പരപ്പോടെ നങ്കി മണിയനെ നോക്കി തിരിഞ്ഞു.


"മണിയണ്ണാ..." ഒന്നുമാലോചിക്കാതെ നങ്കി വിളിച്ചു.


മണിയൻ തിരിഞ്ഞു നോക്കി.


"ജോലിക്ക് പോന്നേ ഒള്ളോ..വൈഗീല്ലോ.."


"ങ്ഹാ.... യിന്നല കയ്ച്ചത് കൊറച്ച് കൂടിപ്പോയീ.... രാവില എണീക്കാൻ വൈഗി.."


"മ്മ്.." മന്ദഹാസത്തോടെ തലയാട്ടി നങ്കി തിരിഞ്ഞു.


"നെനക്ക് സുഗാണോ ?"


അതിശയത്തോടെ നങ്കി മണിയനെ നോക്കി.


മറുപടിയെന്നോണം അതെ എന്നർത്ഥത്തിൽ തല ഒന്നു കുലുക്കുക മാത്രം ചെയ്തു.


നങ്കിയുടെ ഉത്തരത്തിന് ഒരു ചിരി തിരികെ നൽകി മണിയൻ, മല്ലികയുടെ മുഖത്തേക്ക് ഒന്നു നോക്കി. മല്ലികയുടെ ശ്രദ്ധ കൊലുസ്സിന്റെ മേലായിരുന്നു.


"അപ്പൊ സരി...." നങ്കിയോടായി യാത്ര പറഞ്ഞ് മണിയൻ നടന്നകന്നു.


കൊലുസ്സിനും മല്ലികയ്ക്കുമൊപ്പം നങ്കിയും നീങ്ങി.


                                 ▪️


മുറ്റത്തു നിൽക്കുകയായിരുന്ന തങ്കം, നങ്കിയെ കണ്ട് ഓടിവന്നു.


"ഏട പോയ്‌ നങ്കീ നിയ്യ്..?"


"മല്ലീനേം കൊണ്ട് ആശ്പത്രീ പോയക്കാ.. യീൾട പ്രസവം അട്ത്തിരിക്കയാ..."


"ഞാ മാടൻ കോവിലീ പോയ്‌ വെളുപ്പിന തന്ന...പൊങ്കാല ഒക്ക ചെയ്ത് വന്നപ്പോ നേരം കൊറേ ആയി " തങ്കം മല്ലികയെ തീരെ അവഗണിച്ചു കൊണ്ട് സമ്സാരിച്ചു.


"ഞാ ഇദ് വഴി പോയപ്പോ നോക്കി. അക്കേം മുരുഗണ്ണനേം കണ്ടില്ല.. അപ്പഴേ നിരീച്ച്... കോവിലീ പോയ്‌ കാണൂന്ന്.."


"ആ... വേറ എവ്ട പോഗാനാ..."


"ഞാ പിന്ന വരാക്കാ. നടന്ന് ഷീണിച്ച് ഈള്. കഴിക്കാനെന്തേലും കൊട്ത്തിട്ട് ഒന്ന് ഒറങ്ങുമ്പഴേക്കും ഞാ വരാം.."


"ഒരീസം കൊണ്ട് നിയ്യ് ആഗ ശീണിച്ചല്ലോ പെണ്ണേ. നെന്റ വയറ്റി ഒര് കൊച്ചൊള്ള കാരിയം മറന്നാ നിയ്യ്.. എല്ലാരിക്കും വേണ്ടി ഓടി നടക്കുമ്പോ നെന്റേം കൊച്ചിന്റേം കാരിയം ഗവ്‌നിക്കാത വരര്ത്.."


സ്നേഹപൂർവ്വമുള്ള തങ്കത്തിന്റെ ശാസനയെ നേർത്ത ചിരിയോടെ സ്വീകരിച്ച്, കൺകോണിലെ നനവിനെ തുടച്ചു മാറ്റി നങ്കി നിശ്വസിച്ചു.


"പിന്നെ വരാക്കാ..."


"ഉം... ചെല്ല്.."


നങ്കി മുന്നേ നടന്നു. പിന്നാലെ മല്ലികയും.


മുറ്റത്തേക്ക് കയറിയതും,  ലക്ഷ്മിയമ്മ കാർക്കിച്ചു തുപ്പുന്ന ശബ്ദമാണ് കാതിൽ മുഴങ്ങിയത്.


ഒന്നും ഗൗനിക്കാതെ നങ്കി വീടിനുള്ളിലേക്ക് നടന്നു.


"നിയ്യ് കൊറച്ചു നേരം കെടക്ക്‌. കഴിക്കാൻ നേരാകുമ്പോ ഞാ വിളിക്കാം.."


"ഉം..."


മല്ലിക മുറിയിലേക്ക് നടന്നു. നങ്കി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞതും മല്ലിക വിളിച്ചു.


"ച്ചേയീ.."


മുറിയുടെ വാതിൽക്കൽ പരുങ്ങി നിൽക്കുന്ന മല്ലിയ്‌ക്കരികിലേക്ക് നങ്കി നടന്നു ചെന്നു.


കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന ശിവനിൽ പതിഞ്ഞിരിക്കുന്ന മല്ലികയുടെ കണ്ണുകളിൽ പരിഭ്രാന്തി നിഴലിച്ചു.


നങ്കി മുറിക്കുള്ളിലേക്ക് കയറി.


ശിവൻ തല ഉയർത്തി നോക്കി.


"ന്താ ?"


"മല്ലിക്ക് കെടക്കണം.."


"അദിന് ?"


"ഓൾക്ക് ശീണോണ്ട്. നെലത്ത് കടക്കാൻ ഒക്കൂല്ല. നെറവയറാ. നിങ്ങള് മാറണം.."


ശിവൻ എഴുന്നേറ്റിരുന്നു.


"ഓളോട് ഈട വന്ന് കടക്കാൻ പറ. ഞാ ഓള കൂടി പുരുഷൻ അല്ലേ ?"


പുച്ഛത്തോടെ നങ്കി ശിവനെ നോക്കി.


"അവക്കൊറങ്ങണം.. നിങ്ങള കൂട കടന്നാ ച്.." വാക്കുകൾ വിഴുങ്ങി നങ്കി മല്ലികയെ നോക്കി.


ശിവൻ പെട്ടെന്ന് ചാടിയെണീറ്റു.


"ന്റ കൂട കെടന്നാ... ന്താടി പറാത്തെ..? ന്റ കൂട കടന്നിട്ട് തന്നാ..യീൾടെ വയറ്റീ കൊച്ചൊണ്ടായേ. പശ്ശെ നെന്റ വയറ്റിലോ ?"


തുറിച്ച കണ്ണുകളോടെ നങ്കി ശിവനെ നോക്കി. ആ നോട്ടത്തിൽ ശിവൻ എരിഞ്ഞടങ്ങുമെന്ന് തോന്നി.


"ന്താടീ മിണ്ടാത്ത.. നെന്റ വാ മൂടാനൊള്ളത് ന്റേൽ ഒണ്ടന്ന കാരിയം മറക്കണ്ട.."


"ന്നാ ഞാ ഒര് നേര് പറേട്ടെ.. നിങ്ങട കൊച്ചിനെ പേറുന്നേലും അന്തസ്സൊണ്ടിപ്പ എനിക്ക്, ഇങ്ങന ഗർഭം ഒണ്ടായതില്. നിങ്ങക്ക് വേണ്ടത് ഒര് പെണ്ണോ കുടുമ്പോ കൊച്ചോ ഒന്നുവല്ല..."


"ഓ... ന്തേ.., പ്പോ വന്നെറങ്ങിയ സാറിനും നെന്റ വയറ്റീന്ന് കൊച്ച് വേണന്ന് പറഞ്ഞാ.. അദാണാ നെനക്ക് യിപ്പോ പെട്ടെന്ന് യീ ചൊമക്കുന്നേല് അന്തസ്സ് തോന്നി തൊടങ്ങിയെ..."


"ഛീ...


"ച്ചേയീ...." ഭയപ്പാടോടെ മല്ലിക വിളിച്ചപ്പോഴാണ് ഇരുവരും സമനില വീണ്ടെടുത്തപോലെ ചുറ്റുപാടും നോക്കിയത്.


തറ ചവിട്ടി മെതിച്ചു കൊണ്ട് ശിവൻ മുറിവിട്ടിറങ്ങി പോയി.


മല്ലിക നങ്കിയ്‌ക്കരികിലേക്ക് നടന്നു വന്നു.


"ച്ചേയീ... ഒരിക്ക വീട്ടീ വച്ച് ശിവാണ്ണൻ എന്ന പിന്നേം കേറി പിടിച്ച്. കല്യാണം കഴിഞ്ഞ ഒരീസമാ. പഷേൽ അന്ന് എൻക്ക്... മ്മ്... ഹാ.. രണ്ട് മാസാരുന്നു ഗർഫം. ന്റ നെലവിളി കേട്ട് അമ്മ വന്ന് ശിവാണ്ണനെ ഒത്തിരി ചീത്ത വിളിച്ച്. ഇനി പേറ് കഴീന്ന വര ന്റ കൂട കെടക്കല്ലൂന്നും പറഞ്ഞ്..." നിഷ്ക്കളങ്കമായി ഭീതി കലർന്ന സ്വരത്തിൽ മല്ലിക പറഞ്ഞു തീർത്തു.


"നിയ്യ് പേടിക്കണ്ട, ഓരിനി നെന്റ കൂട കെടക്കില്ല..."


"ച്ചേയീ നിങ്ങള് ന്തോ പറഞ്ഞാ ചണ്ട കൂടിയേ.. എൻക്ക് ഒന്നും തിരിഞ്ഞില്ല.."


നങ്കിയിൽ നിന്നും ഒരു നെടുവീർപ്പ് ഉണർന്നു.


"അദ്... വെറ്തെ... ഒന്നൂല്ല. ദേഷ്യം വരുമ്പോ ന്തേലും വിളിച്ചു പറേന്നതാ.. നിയ്യ് ചെന്ന് കെടക്ക്‌..." 


നങ്കി പെട്ടെന്ന് മുറി വിട്ടിറങ്ങി.


അപ്പൻ മരുന്നുകളുടെ കനിവ് നൽകിയ മയക്കത്തിലാണ്. മറ്റാരും പരിസരത്തെങ്ങുമില്ല. ആശ്വാസത്തിന്റെ ഉമിനീരിറക്കി നങ്കി അടുക്കളയിലേക്ക് നടന്നു.


മോരുമായി നങ്കി മുറിയിലെത്തിയപ്പോ മല്ലിക ഏതൊക്കെയോ ചിന്തകളുടെ കനത്തിൽ ആണ്ടിരിക്കുകയായിരുന്നു.


"നിയ്യ് കടന്നില്ലേ.. ന്നാ യീ മോര് കുടിച്ചേച്ച് കെട..."


മോര് ഒരിറക്ക് കുടിച്ചു കൊണ്ട് മല്ലിക നങ്കിയെ നോക്കി.


"ച്ചേയീ ഇന്ന് ആശ്പത്രീല് നിന്ന ആ ആള് ഏദാ..?"


"ഏതാള് !?"


"ച്ചേയീന പേര് വിളിച്ച് ന്തോ ചോയ്ക്കാനൊണ്ടെന്ന് പറഞ്ഞ ആള്  "


"അത്..ആശ്പത്രീട ഒര് സാറാ.. ഊം... ന്തേ ചോയ്ച്ചേ..?"


"നല്ല രസോണ്ടാര്ന്ന് കാണാൻ.. പിന്ന ച്ചേയീ, വഴീ വച്ച് സമ്സാരിച്ച ആളേദാ..?"


"ആ ആശ്പത്രീ വേല ചെയ്യ്ന്ന ആളാ. പിന്ന യീ ഊര്ക്കാരനും.. ന്താ രസോണ്ടാരുന്നാ കാണാൻ..?"


മല്ലിക ഒരു ചിരിയിൽ മറുപടി ഒതുക്കി.


"നെനക്ക് ന്തേലും തിന്നാൻ കൊതീണ്ടോ?"


"തിന്നാനാ.... മ്മ്.... ആ ച്ചേയീ എൻക്ക് പായസം കുടിക്കാൻ കൊത്യാവും ചെലപ്പോക്കെ..."


"ഉം.. ന്നാ ഞാ യിന്ന് വയ്ഗിട്ട് പായസം വച്ചരാം.."


മല്ലിക ആവേശത്തോടെ തല കുലുക്കി.


"നീ കെടന്നോ. തിന്നാൻ കാലാകുമ്പോ ഞാ വിളിക്കാം.."


നങ്കി മുറിക്ക് പുറത്തേക്ക് നടന്നു.


മനസ്സിൽ, ജോസഫ് ചോദിച്ച ചോദ്യങ്ങളും നിറച്ച്..


            

                     ⬛️◼️◾️▪️◾️◼️⬛️


ലേബർ റൂമിന് പുറത്ത് ഒരമ്മയുടെ സകല ആധിയോടെയും നങ്കി നിന്നു.


വെളുപ്പിനാണ് മല്ലികയ്ക്ക് പ്രസവ വേദന തുടങ്ങിയത്. ശിവൻ വീട്ടിലുണ്ടായിരുന്നില്ല. മുരുകനെ വിളിച്ച് എങ്ങനെയൊക്കെയോ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശിവന്റെ അമ്മ കൂടെ വരാൻ താല്പര്യം കാട്ടിയില്ല. നങ്കി തനിച്ചാണെന്ന് കണ്ട് തങ്കം ഒപ്പം കൂടി.


"ന്തായീ ?" മുറുക്കാൻ ചവച്ചു കൊണ്ട് മുരുകൻ ലേബർ റൂമിന് മുന്നിലേക്ക് നടന്നു വന്നു.


"നിങ്ങ ഈത് ഏട പോയ്‌ര്ന്ന് മനിച്ചാ..."


"മുറുക്കാൻ പോയാടീ... സിവനേട ?"


"ഈട ഒണ്ടാരുന്ന്. പ്പോ ങ്ങോട്ടോ പോയീ "


"യ്യി പ്പെണ്ണ് ആഗ നെരുപ്പീ ചവുട്ടി നിക്കുമ്പ ഈനെവിടാ പോയേ ?"


"ആര്ക്കറിയ്യാം " തങ്കം ഈർഷ്യോടെ പറഞ്ഞു. "കൊച്ചിന കീറിയേ പൊറത്തെട്ക്കത്തോള്ള്, പെണ്ണിന് അല്ലാത പേറു നടക്കത്തില്ലാന്നാ ഡോട്ടറ് പറഞ്ഞേ. ഏതോ കടലാസ്സീ കെട്ടിയവൻ ഒപ്പിടണോന്ന് പറഞ്ഞപ്പോ, ഒപ്പ് കൊടുത്തേച്ച് പോയോനാ.."


നങ്കി ചുമരിലേക്ക് തല ചായ്ച്ചു നിന്നു.


മണിക്കൂറുകളുടെ നീണ്ട യാത്രയ്ക്കൊടുവിൽ ലേബർ റൂമിന്റെ വാതിൽ തുറന്നു.


തുടരും......



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ