2022 ഫെബ്രുവരി 21, തിങ്കളാഴ്‌ച

നങ്കി 2️⃣7️⃣

 ©️ Protected


🌺🌺🌺🌺


ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടു നടക്കുമ്പോഴും, ഇനിയെന്ത്...  എന്ന്  നങ്കിയ്ക്ക് തീരെ നിശ്ചയമില്ലായിരുന്നു. എങ്കിലും, ഇനി അവശേഷിക്കുന്ന പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഈ പോക്ക് കൊണ്ട് കഴിയണം എന്ന തീരുമാനം ഉറച്ചതായിരുന്നു.

ശിവനെ നേരിടാൻ ആയുധമോ കരുത്തോ കൈമുതലായില്ല. പക്ഷേ, മനസ്സ് കൈവരിച്ച ധൈര്യം... അത് തന്നെ ധാരാളമാണ്. അവന്റെ കൈ കൊണ്ട് ചത്താലും ഉയിർ പോകും മുമ്പേ അവന്റെ ശ്വാസം നിലച്ചിരിക്കണം...'

ചിന്തകളുടെ കനത്തോടെ നങ്കി ഇരുട്ടിനെ വകഞ്ഞു നടന്നു.

പാറമട ലക്ഷ്യം വച്ചാണ് നങ്കി നടന്നു നീങ്ങുന്നത്. കാട്ടിലേക്ക് കടക്കാൻ അതിലും സുരക്ഷിതമായ മറ്റൊരു വഴിയില്ല. മണിയനെ കാണാതായ കുളത്തിനോട് ചേർന്നുള്ള കാട്ടു വഴിയിലൊക്കെ പോലീസ് കാവലുണ്ടെന്ന് അറിഞ്ഞപ്പോഴേ പാറമട നങ്കിയുടെ മുന്നിൽ തെളിഞ്ഞു വന്നതാണ്.

കാട്ടുമുയലിന്റെയും പന്നിയുടെയുമൊക്കെ ഇറച്ചിക്ക് വേണ്ടി വേട്ടയാടാൻ ശിവനും കൂട്ടരും അത് വഴിയാണ് പോയിരുന്നത്.

പാറമടയ്ക്ക് അപ്പുറമുള്ള ചെങ്കുത്തായ ഇറക്കമിറങ്ങിയാലെ കാട്ടിനുള്ളിൽ എത്തിപ്പെടാൻ പറ്റൂ. പാറമടയിൽ നിന്നുള്ള ഒച്ചയും പൊട്ടിത്തെറിയും ലോറികളുടെ നിരന്തര സഞ്ചാരവുമൊക്കെ കൊണ്ട്, അതിനോട് ചേർന്നുള്ള കാട്ട് പ്രദേശത്ത് വന്യമൃഗങ്ങൾ ഇറങ്ങാറില്ലെന്നാണ് കേട്ടു കേഴ്‌വി. പിന്നെ, കാട്ടരുവിക്ക് ഇപ്പുറം പുതുതായി തീർത്ത കമ്പിവേലിയുടെ അതിർത്തിയും മൃഗങ്ങൾക്ക് ആ ഭാഗത്തേക്കുള്ള പ്രവേശനത്തെ തടഞ്ഞിരിക്കുകയാണ്. 

പോലീസ് അതുവഴിയും അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. പക്ഷേ, ഒരു മനുഷ്യൻ താമസിക്കുന്നതിന്റെ ഒരു ലക്ഷണവും അവർക്ക് കണ്ടെത്താനായില്ല.

"ഒരുവേള അവൻ കാട്ടില് ഇല്ലാരിക്കുമോ.... പഷേ.. മണിയണ്ണൻ ചത്തത് കാട്ടില് വച്ചല്ലേ...

ഇല്ല.. അവൻ ആട തന്നൊണ്ട്... വേറ ഏടേം പോയിട്ടില്ല.. പോലീസിന്റ കണ്ണില് പെടാത ഏടോ ഒളിച്ചിരിക്കയാ. കാട് അവന് പുതിയ എടം അല്ലല്ലോ... " ഊഹാപോഹങ്ങൾ നിറഞ്ഞ ചിന്തകളിൽ മനസ്സൂന്നി നങ്കി നടത്തത്തിന്റെ വേഗത കൂട്ടി.

'തങ്കാക്കയോ മണിയണ്ണനോ കൊച്ചുങ്ങളോ... ആര് മുന്നേ ഒണന്നാലും എല്ലാരും അറിയും ഞാ ആട ഇല്ലെന്ന വിവരം.. പിന്ന എന്ന തെരയാനും തൊടങ്ങും. ഒക്കത്തിനും മുന്നേ കാട്ടിനുള്ളീ കേറണം.. " നങ്കി ഓടിത്തുടങ്ങി.


ഓർമ്മയിൽ മല്ലിയുടെയും മണിയന്റെയും മുഖങ്ങൾ നോവുണർത്തുമ്പോൾ നങ്കിയുടെ കണ്ണിലും നെഞ്ചിലും പകയുടെ കനലെരിയാൻ തുടങ്ങും. ശിവന്റെ മരണം കൊണ്ട് മാത്രം അണയാനായി ആ കനൽ ആഞ്ഞു കത്തിക്കൊണ്ടിരുന്നു.


🔥🔥🔥🔥


പാറമടയിലേക്കുള്ള തിരിവിനു മുന്നിലാണ് നങ്കിയുടെ ഓട്ടം നിന്നത്. കിതപ്പടക്കുന്ന നേരവും  കണ്ണുകൾ ചുറ്റിനും നിരീക്ഷിക്കാൻ മറന്നില്ല.


ഇരുളിന്റെ രണ്ട് വ്യത്യസ്ത പുതപ്പണിഞ്ഞ് കിടക്കുന്ന മട്ടിലാണ് പാറമടയുടെയും  കാടിന്റെയും രാത്രികാല ദൃശ്യം വെളിവായത്.


ദൂരെ  നിർത്തിയിട്ടിരിക്കുന്ന ലോറികൾ കണ്ടതും നങ്കി കൂടുതൽ ജാഗരൂകയായി മുന്നോട്ട് നടന്നു. കുറ്റിച്ചെടികളുടെ മറവിലൂടെ കാട്ടിലേക്ക് ഇറങ്ങാനുള്ള ഒരു വഴി തിരയവേ പെട്ടെന്നാണ് കാല് എന്തിലോ ചെന്നിടിച്ചത്. വേദനയോടെ കുനിഞ്ഞിരുന്നു പോയി.


കാൽവിരലിൽ അമർത്തി പിടിച്ചു കൊണ്ട് നിലത്ത് പരതിയപ്പോൾ കൈയ്യിൽ തടഞ്ഞത് കൂർത്ത പാറക്കഷ്ണത്തിന്റെ ഒരു ചീളാണ്. വിരൽത്തുമ്പിൽ ചോര പൊടിയുന്നത് ഇരുളിലും നങ്കിയറിഞ്ഞു.


ചേലത്തലപ്പ് കൊണ്ട് വിരൽ പൊതിഞ്ഞ ശേഷം പാറക്കഷ്ണം കാട്ടിലേക്ക് വലിച്ചെറിയാൻ ആഞ്ഞപ്പോഴാണ് ഒരു കരുതലിനായി തന്റെ പക്കൽ ഒന്നുമില്ലെന്ന്  ഓർത്തത്.


ഈ പാറയുടെ കൂർത്ത ആഗ്രം കൊണ്ട് ഒരു മനുഷ്യന്റെ വയറോ.. തലയോ.. കഴുത്തോ കുത്തിപൊളിക്കാമെന്ന് നങ്കിയ്ക്ക് തോന്നി. ആ തോന്നലിനൊടുവിൽ, ശിവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും, പാറക്കഷ്ണം ചേലയുടെ മറവിൽ ഇടുപ്പിലേക്ക് തിരുകി വച്ചു. പിന്നെ നിശ്വാസത്തോടെ എഴുന്നേറ്റു.


മുറിവേറ്റ വിരലിൽ നിന്നും നീറ്റലനുഭവപ്പെട്ടെങ്കിലും, അതിലേറെ മുറിവേറ്റ മനസ്സിന്റെ നീറ്റലിനുള്ള ശമനമായിരുന്നു നങ്കിയുടെ ചിന്തകളിലൊക്കെയും. അതുകൊണ്ടു തന്നെ മനസ്സും ശരീരവും കാട്ടിലേക്കിറങ്ങാൻ വെമ്പൽ പൂണ്ടു.


ഏറെ നടക്കേണ്ടി വന്നില്ല. കാട്ടിലേക്ക് ഇറങ്ങാനുള്ള ഒരു ചെറിയ ചരിവ് നിലാ വെട്ടത്തിൽ വ്യക്തമായതും നങ്കിയുടെ മുഖം പ്രകാശിച്ചു.


ചരുവിൽ നിന്ന ചെടിയിൽ മുറുകെ പിടിച്ച് താഴേക്ക് നൂഴ്ന്നിറങ്ങാനായി അടുത്ത ശ്രമം. പക്ഷേ ഏതോ മുൾച്ചെടിയിൽ കൈമുട്ടുരസിയതും അസഹനീയമായ വേദനയിൽ പുളഞ്ഞ്  ചെടിയിലെ പിടുത്തം വിട്ട് താഴേക്ക് ഊർന്നു വീണു.


പാറയിലും മരക്കുറ്റികളിലുമൊക്കെ ദേഹമുരസി കരിയില കൂട്ടത്തിനു മേലേക്ക് നങ്കി തെറിച്ചു വീണു. താഴ്ച്ച ഏറെയുണ്ടായിരുന്നില്ലെങ്കിലും, വീഴ്ചയുടെ ആഘാതവും ശരീരത്തിനേറ്റ പോറലുകളും അവിടെ തന്നെ ഏതാനും നിമിഷത്തേക്ക് തളർത്തി കിടത്തി.


പ്രസവം കഴിഞ്ഞ് അധിക കാലമാകാത്തതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ആ നിമിഷത്തിൽ നങ്കിയെ അലട്ടി. എല്ലാ അസ്വസ്ഥതകൾക്കും നേരിയ ശമനം തോന്നിയപ്പോൾ നിലത്ത് കൈകുത്തി എണീറ്റു.


കാടിന്റെ ഇരുണ്ട ഭയാനകത അപ്പോഴാണ്  അടുത്തറിഞ്ഞത്. നിലാവെട്ടം ആ ഇരുളിമയ്ക്ക് കൂടുതൽ നിഗൂഢത നൽകുന്നു. ഇടതൂർന്ന മരങ്ങളും കുറ്റിച്ചെടികളും മാത്രം മുന്നിൽ. 


ചീവീടും മൂങ്ങയും കുറുക്കനുമൊക്കെ സൃഷ്ടിക്കുന്ന ശബ്ദ വ്യതിയാനങ്ങൾ നങ്കി സസൂക്ഷ്മം ശ്രദ്ധിച്ചു. പിന്നെ ഓരോ ചുവട് വച്ചു നീങ്ങി. ഇടുപ്പിലെ പാറക്കല്ലിൽ പിടുത്തമുറപ്പിച്ചിരുന്നു. വന്യമൃഗങ്ങളെ കുറിച്ച് ആലോചിച്ചപ്പോൾ, അറിയാതെ തന്നെ നങ്കിയുടെ ഉള്ളിൽ ഭീതി ഉലലെടുത്തു.


തപ്പിയും തടഞ്ഞും തട്ടി വീണും മുന്നോട്ടു നീങ്ങുമ്പോൾ ശിവനെവിടെയായിരിക്കുമെന്ന ശങ്കയും മനസ്സ് കീഴടക്കാൻ തുടങ്ങി. എത്ര നേരം.. ഇനിയുമെത്ര ദൂരം പോകണമെന്ന് യാതൊരുറപ്പുമില്ലാതെ ഇങ്ങനെ നടക്കണം...? തളർച്ചയോടെ നങ്കി അടുത്തു കണ്ട മരത്തിലേക്ക് ചാഞ്ഞു.


വെള്ളം കുടിക്കണമെന്നും, അല്പനേരം ഇരിക്കണമെന്നുമൊക്കെ ശരീരത്തിന്റെ ക്ഷീണം ഓർമ്മപ്പെടുത്തുന്നുണ്ട്. പക്ഷേ, വൈകുന്ന ഓരോ നിമിഷവും, തന്റെ ലക്ഷ്യത്തിനരികിലെത്താനുള്ള സാധ്യതയെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവ്  നങ്കിയെ മുന്നോട്ടേക്ക് തന്നെ നയിച്ചു.


ഒരു കിലോമീറ്ററോളം പിന്നെയും നടന്നതായി നങ്കിയ്ക്ക് തോന്നി. ഏതോ ദിക്കിൽ നിന്നും അരുവിയുടെ ആരവം കേൾക്കുന്നുണ്ട്. പക്ഷേ ഇരുട്ടിൽ ദിക്കും ദിശയും.. ഒന്നും തന്നെ വ്യക്തമല്ല.


അണപ്പോടെ നടത്തം നിർത്തി ചുറ്റിനും വീക്ഷിച്ചപ്പോൾ കാടൊട്ടുക്കും കേൾക്കുമാറ് അലറണമെന്ന് തോന്നി. ആ ഒച്ച ഈ കാട്ടിൽ പതിയിരിക്കുന്ന ഏറ്റവും നികൃഷ്ടനും നിർദ്ദയനുമായ ശിവനെന്ന വെറി പിടിച്ച മൃഗത്തിന്റെ കാതിലെത്തുമെങ്കിൽ അതാണ് തനിക്ക് എളുപ്പമെന്ന് നങ്കി ചിന്തിച്ച മാത്രയിൽ തന്നെ, എന്തോ ഭാരമേറിയ വസ്തു നിലത്തേക്ക് വീഴുന്ന ശബ്ദം കാതിലേക്ക് ഇടിച്ചു കയറി.


അവിചാരിതമായി കാടിന്റെ നിശബ്ദതയെ കീറിമുറിച്ച ശബ്ദം നങ്കിയിൽ തെല്ല് ഞെട്ടലുളവാക്കി. എവിടെ നിന്നാണെന്ന് വ്യക്തമായില്ലെങ്കിലും, അരികിലെവിടെയോ ആണ്  എന്തോ വീണതെന്ന് നങ്കിയ്ക്ക് ബോധ്യമായി.


നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ഒഴുകി കഴുത്തിലേക്കിറ്റു വീണു. ഉമിനീരിറക്കാൻ പോലും ത്രാണിയില്ലാതെ ഒരു ഞൊടി സംഭ്രമിച്ചു നിന്നുവെങ്കിലും, മല്ലികയുടെയും മണിയന്റെയും മുഖങ്ങൾ നൽകിയ ആത്മധൈര്യം ഉള്ളിലെ നെരിപ്പോടിനെ വീണ്ടുമുണർത്തിയപ്പോൾ, നങ്കി കണ്ണും കാതും കൂർപ്പിച്ചു.


കരിയില അമരുന്ന ശബ്ദം കാതിൽ മൃദുവായി പതിഞ്ഞു. ആരോ അടുത്തേക്ക് വരികയാണ്.  ശ്വാസമടക്കി പിടിച്ച്  കാതോർത്തു. ഇനി ഏതെങ്കിലും കാട്ടു മൃഗമാണെങ്കിൽ..


കാതിനു പിന്നിലായി കഴുത്തിലെ വിയർപ്പ് കണങ്ങൾക്ക് മേലെ ചുടു നിശ്വാസമുതിർന്നു വീണതും നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി.


വക്രിച്ച ചിരിയോടെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് പകച്ച് നങ്കി പിന്നിലേക്ക് ഒരു ചുവട്  വേച്ചു പോയി.


"ശിവൻ.... !!!! " ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. 


ഇരുട്ടും നിലാ വെട്ടവും ചേർന്ന് ശിവന്റെ മുഖത്ത് സൃഷ്ടിച്ച അവ്യക്ത ചിത്രങ്ങൾ ആ രൂപത്തിന് കൂടുതൽ ഭീകരത നൽകി. ചോര കല്ലിച്ചു കിടക്കുന്ന ഇടതു കൺതടം നങ്കിയുടെ കണ്ണിലുടക്കി. 


"നിയ്യ് എന്ന തെരക്കി വന്നേദാ നങ്കീ...?" ചുണ്ടിന്റെ കോണിൽ വികൃതമായ ഒരു ചിരി വരുത്തിക്കൊണ്ട് ശിവൻ ആരാഞ്ഞു. പിന്നെ ഒരു ചുവട് നങ്കിയ്ക്കരികിലേക്ക് നീങ്ങി.


നങ്കി പിന്നിലേക്ക് രണ്ട് ചുവട് വച്ചു.


"ന്തേ.. രാത്തിറി കെടന്നിട്ട് ഒറക്കം വന്നില്ലേ..


ഇന്നല വര കൂട കെടന്ന പുത്യ സമ്പന്തക്കാരൻ ചത്തോണ്ടാണാ നിയ്യ് എന്ന തെരക്കി എറങ്ങീത്.. മ്മ്ഹ്..?"


"ച്ചി.. എല്ലാരും നെന്ന പോല ആന്ന് കര്തിയാ...?" അവജ്ഞയോടെ നങ്കി ശിവനെ നോക്കി.


"പെണ്ണെന്നാ കൂട കെടക്കാൻ മാത്രം ഒള്ളയാന്ന് വിജാരിക്ക്ന്ന നെന്ന പോല ഒര്ത്തനായിര്ന്ന്ല്ല.. മണിയണ്ണൻ... കൂടപ്പെറപ്പിന പോല പെണ്ണിന കാണാൻ മനസ്സൊള്ള ആണായിര്ന്ന്..."


പരിഹാസത്തോടെ ശിവൻ കൈയ്യിലിരുന്ന ആയുധം നിലത്തേക്ക് ആഞ്ഞിടിച്ചു. അപ്പോഴാണ് നങ്കി അത് ശ്രദ്ധിക്കുന്നത്.


പാറമടയിൽ പാറ അടിച്ചു പൊട്ടിക്കാനായി ഉപയോഗിക്കുന്ന കൂടം. തടിയിൽ തീർത്ത കൈപ്പിടിയുടെ അറ്റത്ത് ഇരുമ്പ്കട്ട പിടിപ്പിച്ചിരിക്കുന്നു.


നങ്കിയുടെ നോട്ടം കണ്ട് ശിവൻ കൂടം മണ്ണിൽ നിന്നും വലിച്ചുയർത്തി നങ്കിയുടെ മുഖത്തിന് നേരെ നീട്ടി.


"ഒന്ന് മണത്ത്  നോക്കടി നങ്കീ... നിയ്യ് പറഞ്ഞ ആണിന്റ ചോരേട മണമുണ്ടിതേല്... "


തുറിച്ച കണ്ണുകളോടെ നങ്കി, കൂടത്തിലേക്കും ശിവന്റെ മുഖത്തേക്കും മാറി മാറി നോക്കി. നിയന്ത്രിച്ചിട്ടും കണ്ണുകൾ അണപ്പൊട്ടി ഒഴുകി. ചുണ്ടുകൾ വിറയാർന്നു.


"ഓന് വേണ്ടിയാണാ നിയ്യ് കരേന്ന... താലി കെട്ടിയ എന്നവിട എന്നാടീ ഓൻ നെനക്ക് വലുതായേ..." ചോദ്യത്തിനൊപ്പം ശിവന്റെ തഴമ്പിച്ച കൈകൾ നങ്കിയുടെ കരണം പുകച്ചു.


അടി കൊണ്ട് കറങ്ങിപ്പോയി നങ്കി പിന്നിലുണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ച് നിലത്തേക്ക് വീണു.


"വേലക്കെന്നും പറഞ്ഞ് രാത്തിറി രാത്തിറി പൊരേന്ന് എറങ്ങിപ്പോയദ് ഓന്റ കൂട കെടക്കാനാര്ന്നന്ന് അല്ലെടീ... അദോണ്ടാന്നല്ലോ എന്ന അടിച്ചിട്ട് എറങ്ങി പോയ രാത്തിറീം നിയ്യ് ഓന്റടുക്ക തന്ന ചെന്നേ..."  ശിവൻ ക്രൂദ്ധനായി അലറി.


"ഓന അന്നേ കൊല്ലണോന്ന് നിരീച്ചതാ.. പച്ചേല് ഇന്നലയാ അദ്ന് ഒത്തത്... ഓന്റ ഒടല് പോലും നെന്റ കണ്ണീ യിനി കിട്ടാതിരിക്കാനാ ഉൾക്കാട്ടീ കൊണ്ടിട്ടെ... വല്ല പുലിയോ കുറുക്കനോ തിന്നൂന്നും നിരീച്ച്... പച്ചേ നടന്നില്ല..." അമർഷത്തോടെ നിരാശ കലർന്ന സ്വരത്തിൽ പറഞ്ഞു നിർത്തി ശിവൻ നങ്കിയ്ക്കരികിലേക്ക് ചെന്നു.


"ഞാ കാണയാ പോലീസ്സ്കാര് എന്ന തെരക്കി യ്യി കാട്ടീ കൂട പോയതൊക്ക. ആര്ട കണ്ണിലും പെടാത ഞാ ഒളിച്ച് നിന്നതേ.. നെന്ന ഒരിക്ക കൂട കാണാൻ വേണ്ടീട്ടാര്ന്ന്.. എന്റ കൂട കെടത്താനായിട്ട്..." ശിവന്റെ കണ്ണിലും ചുണ്ടിലും തെളിഞ്ഞ ആവേശം നങ്കിയെ പരിഭ്രമിപ്പിച്ചു.


"ആര്ക്കും കാണാൻ പറ്റാത്ത ഒയരത്തില് ഏറുമാടം കെട്ടി മാത്തറല്ല.. വെള്ളത്തിന്റ അടീല് എത്തറ നേരം വേണേലും സ്വാസം പിടിച്ചു കെടക്കാനും യ്യി സിവന് അറിയ്യാം.. അങ്ങനൊക്ക ഞാ ആര്ക്കും പിടി കൊട്ക്കാത നിന്നധ് തന്ന നെന്ന ഒരിക്ക കൂട എന്റ കയ്യീ കിട്ടാനാഡീ..." നങ്കിയുടെ കവിളിൽ ശിവന്റെ പരുപരുത്ത വിരലുകൾ അമർന്നു.



"എന്ന അടിച്ച ഒരേ ഒര് പെണ്ണ് നീയ്യാ... നെന്റ ആദിലത്ത കൊച്ച് ചത്തേന്റ അന്നും... പിന്ന, എന്റ പൊരേന്ന് നിയ്യ് ഒടുക്കം എറങ്ങിപ്പോയ തിവസോം..

അദൊക്ക യ്യി സിവൻ അങ്ങ് മറന്നോഗൂന്ന് നിരീച്ചാ നിയ്യ്..

നെന്ന ആ പൊരേന്ന് ഓട്ടിക്കാൻ നെന്റ അനീത്തി കൊറേ പാട് പെട്ട്... എൻക്ക് ഒന്നും തിരീല്ലാന്ന് നെനച്ച് ആ പൊടിപ്പെണ്ണ്.. അദാ ഓൾക്കൊള്ളൊദ് ആദിയം കൊട്ത്തേക്കാന്ന് തീര്മാനം ചെയ്ദെ....

പച്ചേ ചത്ത് കളഞ്ഞ്... ഇല്ലാര്ന്നേ കൊറേ കാലം കൂട ഓള ... -


പറഞ്ഞു വന്നത് മുഴുമിപ്പിക്കും മുമ്പേ, നെഞ്ചിലേക്ക്  ആഞ്ഞൊരു  പ്രഹരത്തിലൂടെ  നങ്കി ശിവന്റെ വാക്കുകൾക്കുള്ള പ്രതികരണമറിയിച്ചു.


അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ വേച്ചു പോയി ശിവൻ ഊക്കോടെ പിന്നിലേക്ക് തെറിച്ചു. കൈയ്യിലിരുന്ന കൂടം മറ്റൊരു ഭാഗത്തേക്കും. 


നങ്കി ചാടിയെഴുന്നേറ്റു.


"ഡീ... " വീണ അതേ കിടപ്പിൽ കിടന്ന് ശിവൻ പല്ല് ഞെരിച്ചു.


"എന്റ മല്ലിയെ നിയ്യ് കൊന്നപ്പഴേ നെന്റ ചാവ് ഞാ മനസ്സീ ഒറപ്പിച്ചതാ... നിയ്യ് എന്താ കര്തിയേ.. നിയ്യ് അടിച്ചിട്ടാ ഞാ പേടിച്ച് കെടക്കൂന്നാ... ങ്ഹും... നെന്റ ചാവ് കണ്ടേ നങ്കി  ഇനി അടങ്ങൂ..." നങ്കിയുടെ കണ്ണുകൾ ജ്വലിച്ചു.


"ഹാ.. ഹാഹാ.. എന്ന നിയ്യ് കൊല്ലാനാ.... കൊള്ളാം..." ആർത്തട്ടഹസിച്ച് ശിവൻ എഴുന്നേറ്റിരുന്നു.

"ഞാ മുന്നേ തന്ന ഒരടി.. നെന്ന എത്തറ നേരമാ എയ്ന്നേൽപ്പിക്കാത കെടത്തിയെ.. ങ്‌ഹേ... മറന്ന് പോയാടീ പെണ്ണേ നിയ്യ്... അദ് കൂട്ട് ഒന്ന് കൂട തന്നാ പിന്ന നിയ്യ് ഈട കെടന്ന് നെരങ്ങേ ഒള്ള്..

ഒര്പാട് തുള്ളാതടീ... ഈട നെന്ന രച്ചിക്കാൻ ഒര്ത്തനും വര്ത്തില്ല... എവനേലും എന്ന പിടിക്കും വര യ്യി കാട്ടീ എങ്ങന വെറ്തെ തങ്ങൂന്നാര്ന്ന് എന്റ ആലോയ്ന. ഇപ്പോ നിയ്യായിട്ട് എന്റ മുന്നീ വന്ന്... ഇനി.. ചാകും വര...  നിയ്യ് ചാക്ന്ന വര..ഈട തന്ന കയ്ഞ്ഞ് പോഗാം.. " സംസാരിച്ചു കൊണ്ട് ശിവൻ നങ്കിയ്‌ക്കരികിൽ വന്നു നിന്നു.


നിലാവെട്ടത്തിൽ ശിവന്റെ കണ്ണുകൾ തിളങ്ങി. ഇരയെ കണ്ട ചെന്നായയെ പോലെ.


"എന്ന കാണാതായീന്ന് ഇപ്പോ തന്ന എല്ലാരും അറിഞ്ഞ് കാണും...


എന്ന തെരക്കി വരാനും ആളൊണ്ട്... എന്റ ഒടലിനും ഉയിരിനും.. നെന്റ ചാവ് കൊണ്ട് പഗരം ചോയ്ക്കാനും ആളൊണ്ട്..." തെല്ല് പോലും പതറാതെ നങ്കി പറഞ്ഞു.


"ആര് വരാനാടി... നെന്റ മണിയണ്ണൻ  ചത്ത് തൊലഞ്ഞില്ലേ... ഓ... ഇനി ഒള്ള മൊരഗണ്ണനാര്ക്കും... ഓന്റേം ചാവ് ഒറപ്പിച്ചിര്ന്നതാ ഞാ... എന്റ ഒരടി താങ്ങുവോ നെന്റ മുരുഗണ്ണാ... ത്ഫൂ..." പുച്ഛത്തോടെ ശിവൻ നീട്ടി തുപ്പി.


നങ്കി അതിന് സൗമ്യമായി മന്ദഹസിച്ചു.

ആ ചിരി ശിവന്റെ മുഖത്തെ കൂടുതൽ ഇരുണ്ടതാക്കി. 


"ഓ... നെന്റ മറ്റോൻ ആരിക്കും... ജോസ്സാറ്.. ക്രാ.. ത്ഫൂ.. ഓന് ഞാ വച്ചിട്ടോണ്ട്...


ദാ ഇദ് നെന്റ മൊണിഒണ്ണൻ തന്നതാ .." ശിവൻ ചോര കല്ലിച്ചു കിടക്കുന്ന കൺതടം തൊട്ടു കാട്ടി.  പിന്നെ വായതുറന്ന് മുൻനിരയിലെ ഒടിഞ്ഞു പോയ പല്ലുകളിൽ തൊട്ടു.


"ഇദ് നെന്റ ചാറും...


ഇദൊക്ക എൻക്ക്..തിരിച്ച് കൊട്ക്കണം.. 


നെന്റ മണി അണ്ണൻ കൊറേ തിരിച്ച് തന്ന്... പച്ചേ.. കണ്ണീ മണ്ണെറിഞ്ഞപ്പോ ഓന് പിന്ന ഒന്നും ചെയ്യാന് പറ്റീല്ല.. അദ് പോല നെന്റ ചാറിനേം തീർക്കും ഞാ... കേട്ടാഡീ..." നങ്കിയുടെ കഴുത്തിൽ ശിവന്റെ കൈ മുറുകി.


ശ്വാസം കിട്ടാതെ പിടച്ചു കൊണ്ട് നങ്കി കണ്ണുകൾ തുറിച്ചു.


പെട്ടെന്ന് കഴുത്തിലെ പിടുത്തം വിട്ട് ശിവൻ ചിരിച്ചു.


"ഇത്തറേ ഒള്ള്... നീ... ഒര് പെണ്ണ്... വെറും പെണ്ണ്..." പരിഹാസത്തിനൊടുവിൽ നങ്കിയുടെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു.


ഒരുതരത്തിലുമുള്ള എതിർപ്പും കാട്ടാതെ നങ്കി ജീവച്ഛവം പോലെ നിന്നു.


"യ്യി ഊരില നെന്നപ്പോലൊര് പെണ്ണ് വേറ യില്ലടീ നങ്കീ.. എന്നും കുളിച്ച് വെടിപ്പായ് ചേലയൊക്ക നല്ലാ ചുറ്റീ.. നിയ്യ് അട്ത്ത് വന്നാലേ സൊഗോള്ള ഒര് മണം വരും.. ദാ ഇപ്പോ ചേറും പൊടീമൊക്ക പറ്റി ഇങ്ങന നിക്കുമ്പ പോലും ആ മണോണ്ട്... " ശിവൻ ശ്വാസം ആഞ്ഞു വലിച്ചു.


"ഹാ.... ഈ മണോം.. നെന്ന പോല നിയ്യ് മാത്തറേ ഒള്ള് നങ്കീ.... എന്ന കൊതിപ്പിക്ക്ന്ന മണം... ഇദ് അങ്ങന  മൂക്കീ കേറുമ്പ നെന്ന എട്ത്ത് തിന്നാന് തോന്നും... " ഒടിഞ്ഞ പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ച്.. ചുണ്ടിനെ നാവ് കൊണ്ടുരസി ശിവൻ നങ്കിയുടെ മുഖത്തേക്ക് മുഖമടുപ്പിക്കാനാഞ്ഞു.


ചെന്നായയുടെ ശൗര്യത്തോടെ നങ്കിയിലേക്കടുത്ത നേരം, തന്റെ പള്ളയിലേക്ക് എന്തോ ആഴ്ന്നിറങ്ങിയതായി ശിവനറിഞ്ഞു. ഒരലർച്ചയോടെ പിന്നിലേക്ക് മാറുമ്പോൾ വയറിൽ തറഞ്ഞിരുന്ന പാറച്ചീളിലൂടെ ചുടുചോര തുടയെ നനച്ച് മണ്ണിലേക്ക് ഒഴുകി വീഴാൻ തുടങ്ങി. കണ്ണിറുക്കെ അടച്ച് വയറ്റിൽ നിന്നും ചീള് വലിച്ചൂരുമ്പോൾ ശിവൻ അമറുകയായിരുന്നു. 


അലർച്ചയുടെ മുഴക്കത്തിൽ മരച്ചില്ലകളിൽ നിന്നും പക്ഷിക്കൂട്ടം ഭയചകിതരായി പറന്നകന്നു. 



വയറിൽ കൈ അമർത്തി ശിവൻ നങ്കിയെ നോക്കി. മുടിയുലച്ച്  രക്തത്തിനായി വെമ്പി നിൽക്കുന്ന യക്ഷിയെ പോലെ തോന്നി നങ്കിയുടെ ഭാവം.


"എടീ...." വേദനയിലും പല്ലിറുമ്മി ശിവൻ കോപത്താൽ വിറച്ചു. പാഞ്ഞു ചെന്ന് നങ്കിയുടെ മുടിയിൽ പിടുത്തമിട്ടത് പെട്ടെന്നായിരുന്നു.

തിരിച്ചെന്തെങ്കിലും ചെയ്യും മുന്നേ നങ്കിയുടെ വയറ്റിലേക്ക് ശിവന്റെ ഉയർന്ന കാൽ ആഞ്ഞു പതിഞ്ഞിരുന്നു.


വേദനയിൽ പുളഞ്ഞ് നങ്കി നിലത്തേക്ക് ഊർന്നു വീണു.


"പ്‌ഫാ... തൊലഞ്ഞവളേ.. നെന്റ ശവത്തിന്റ കൂട കെടക്കാനാ തലേ വരച്ചേങ്കീ അദ് മദീഡീ എൻക്ക്.. എന്റ ഉയിര് നിയ്യ് എട്ത്താലും, അദ്ന് മുന്നേ ഈ സിവൻ നെനച്ചത് നടത്തീരിക്കും... കേട്ടാഡീ... @#₹##@@...... "


ഉടുത്തിരുന്ന ലുങ്കി അഴിച്ച് വയറിനു മേലെ വരിഞ്ഞു കെട്ടി ശിവൻ നിവർന്നു നിൽക്കാൻ ശ്രമിച്ചു.


നങ്കിയുടെ കാൽച്ചുവടുകളെ നനച്ച് രക്തമരിച്ചിറങ്ങി വന്നു. വയറിൽ കൈ അമർത്തി എഴുന്നേൽക്കാൻ പരിശ്രമിച്ചെങ്കിലും ശരീരമാസകലം ഒരു തളർച്ച മൂടുന്നതായി നങ്കിയ്ക്ക് തോന്നി.



മുടിക്കുത്തിൽ വീണ്ടും ശിവന്റെ കൈ മുറുകിയപ്പോൾ പ്രതിരോധിക്കാനാകാതെ നങ്കി നിലത്തേക്ക് ചുരുണ്ടു. മുടിക്കെട്ടിൽ പിടിച്ചു വലിച്ച് മണ്ണിലൂടെ നങ്കിയെ വലിച്ചിഴയ്ക്കുമ്പോൾ ശിവന്റെ കണ്ണുകളിൽ പകയുടെ കനൽ ചുകന്നു.


ശിവന്റെ മുരടിച്ച കൈകൾ, ഏതോ മരത്തിന്റെ  തടിയിലേക്ക് തല ചേർത്തിടിച്ചപ്പോൾ നങ്കിയുടെ തൊണ്ടയിൽ നിന്നും മരവിച്ച ശബ്ദം പുറത്തേക്ക് വന്നു. തലയിൽ നിന്നും പെരുപ്പ് കാൽവിരൽ തുമ്പു വരെ പടരുന്ന അനുഭൂതി.


വീണ്ടും വീണ്ടും  തല മരത്തിലേക്ക് ആഞ്ഞടിച്ച് ശിവൻ അട്ടഹസിച്ചു. ഒരു ഞരക്കത്തോടെ നങ്കി തല പൊത്തിപ്പിടിച്ചു.


"കൊല്ലടീ... എന്ന കൊല്ലാൻ വന്ന്ട്ട് കൊല്ലടീ... ഒണ്ടാക്കിയോളേ... "


അണപ്പോടെ നങ്കി മരത്തിന്റെ വേരിലേക്ക് ചാഞ്ഞു  കിടന്നു. ഓരോ അണപ്പിലും ഉയർന്നു താഴുന്ന മാറിലേക്ക് നോക്കി ശിവൻ കുനിഞ്ഞു.


"ആ..." വയറിലെ മുറിവിനു മേലെ കെട്ടിയ ലുങ്കിയെ നനച്ച് ചോര പടർന്നു. വേദന കൊണ്ട് ചുളിഞ്ഞ മുഖത്തോടെ നങ്കിയെ നോക്കിയപ്പോൾ ചുണ്ടിൽ വിടർന്ന പുഞ്ചിരിയാണ് കണ്ടത്.


ആ പരിഹാസം തന്റെ മുഖത്തേക്കുള്ള പ്രഹരമാണെന്ന് ശിവന് തോന്നി. ഉള്ളിൽ നിന്നും നുരഞ്ഞു പൊന്തിയ വെറിയുടെ ആധിക്യത്തിൽ വേദന പോലും അവഗണിച്ച് ശിവന്റെ കൈ നങ്കിയുടെ ചേലയിൽ പിടുത്തമിട്ടു.


പെട്ടെന്നാണ് നങ്കി കൈ ഉയർത്തി വീശിയത്. ഒരടി പ്രതീക്ഷിച്ച ശിവനെ ഞെട്ടിച്ചു കൊണ്ട് കണ്ണിലേക്ക് മണൽത്തരികൾ പറന്നു വീണു. കണ്ണുകൾ തിരുമ്മി പകച്ചു നിന്ന ശിവന്റെ നാഭിക്ക് താഴേക്ക്  ആഞ്ഞു ചവിട്ടി നങ്കി എഴുന്നേറ്റു.


സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെ പോലെ ശിവൻ നിന്നുഴറി. തനിക്ക് കിട്ടിയ അവസരത്തിലേക്ക് നങ്കി ആവേശപൂർവ്വം പിടിച്ചു കയറി.


അരികിൽ കിടന്ന കൂടം പൊക്കിയെടുത്തപ്പോൾ, അതിന്റെ ഭാരത്തിൽ ശരീരമൊന്ന് ആടിയുലഞ്ഞെങ്കിലും, നങ്കി അടിപതറാതെ നിന്നു.


ശിവന്റെ മുട്ടുകാലിന് താഴേക്ക് കൂടം ആഞ്ഞു പൊക്കിയടിച്ചപ്പോൾ, മനസ്സ് നിറയെ മല്ലിയും മണിയനും മാത്രമായിരുന്നു. കുഴഞ്ഞു പോയത് പോലെ നങ്കി കൂടം താങ്ങി നിന്നു.


അടിയിൽ വേച്ചു പോയി ശിവൻ മുട്ടുകുത്തി വീണു. കാലിലെ അസ്ഥിയും മാംസവും ഒടിഞ്ഞു ചതഞ്ഞ് ഇഞ്ച പരുവമായി കഴിഞ്ഞിരുന്നു. 


"ഡീ...." തളരാത്ത ശൗര്യം ശിവനിൽ വീണ്ടും അവശേഷിച്ചു.


"ഇദ് കൊണ്ടല്ലേ നിയ്യ് മണിയണ്ണന കൊന്ന... ഇന്ന് ഇദില് നിന്റ ചോരേട മണാണ് നെറയാൻ പോന്നേ..." നങ്കിയുടെ കണ്ണുകൾ തിളങ്ങി.


"നിന്ന പോലീസ്സിന് കൊട്ക്കില്ല ഞാ... എന്റ മല്ലീടേം പാവം മണിയണ്ണന്റേം ചാവിന് നെനക്കുള്ള ശിഷ ഞാ തന്ന തരും...


യ്യി കൈ കൊണ്ടല്ലേ നിയ്യെന്റ മല്ലിയെ വേദനിപ്പിച്ചേ... " നിലത്ത് കിടന്ന ശിവന്റെ, ഉള്ളംകൈയ്യിലേക്കും കൂടം ഉയർന്നു താണു. 


കാടൊട്ടുക്കും കേൾക്കുമാറ് അലറിക്കൊണ്ട് ശിവൻ നിലത്ത് കിടന്ന് പുളഞ്ഞു.


അഴിഞ്ഞ കേശത്തോടെ എഴുന്നേറ്റു നിന്ന നങ്കിയെ കണ്ട് ശിവൻ പകച്ചു. കാളിയെ പോലെ സംഹാര രുദ്രയെന്ന് തോന്നിക്കുമാറ് ഭാവപ്പകർച്ച വന്നിരുന്നു നങ്കിയ്ക്ക്.


കൂടം വലിച്ചെറിഞ്ഞ് ശിവനരികിലേക്ക് കുത്തിയിരുന്ന് നങ്കി കിതച്ചു.


ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് കവിളിലേക്ക് തുരുതുരാ മർദ്ധനം തുടങ്ങിയപ്പോഴേക്കും നങ്കി ആർത്തു കരയാൻ തുടങ്ങിയിരുന്നു.


തിരിച്ചൊന്നും പ്രതികരിക്കാനാകാതെ ശിവനും തളർന്നിരുന്നു. മുറിവിന് മേലെ വരിഞ്ഞു കെട്ടിയ ലുങ്കി അഴിച്ചെടുക്കുന്നതിനിടയിലും നങ്കി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവ്യക്തമായി 'മല്ലി ' എന്ന് മാത്രം ശിവന്റെ കാതിൽ വന്നു തട്ടി.


വയറ്റിൽ നിന്നും ചോര കുതിച്ചു ചാടാൻ തുടങ്ങിയതും ശിവൻ ഞരങ്ങി.


"വെറ്പ്പോടാ കെട്ടീര്ന്നേലും നിന്ന ഞാ ഒരിക്ക സ്നേഹിച്ചിര്ന്ന്... നിന്ന കാണാതായപ്പോ ഒത്തിരി വേദനിക്കേം ചെയ്ദ്...

പഷേ...

കാഷിന് വേണ്ടി.. മറ്റൊര്ത്തന്റ കൊച്ചിന പെറാൻ പറഞ്ഞപ്പഴും...

എന്റനീത്തിയെ കെട്ടിയപ്പഴും.... 

പിന്ന... പിന്ന ഒരിക്കലും നീയ്യെന്റ മനസ്സീ ഒണ്ടാര്ന്നില്ല...

ഒടല് തര്ന്ന കൊറച്ചു നേരത്തെ സുഗത്തിന് വേണ്ടീട്ട്... എന്തും ചെയ്യ്ന്ന നിന്ന പേടിയാര്ന്ന്...

പഷേ ഇപ്പൊ ആ പേടി ഇല്ല.... " സംസാരത്തിനിടയിൽ തന്നെ, ലുങ്കി കൊണ്ട് ശിവന്റെ കാലുകളെ ബന്ധിക്കുന്നതിൽ വ്യാപൃതയായിരുന്നു നങ്കി.

"എന്റ കൊച്ചുങ്ങള നോക്കണം എനിക്ക്... അദ്ന് ഞാ ഉയിരോട വേണം... കൊറച്ചു കാലം ജയിലീ കെടന്നാലും തിരിച്ച് വരാമ്പറ്റൂലോ... " കാലിലെ കേട്ട് മുറുക്കി ശിവനെ നോക്കി നങ്കി ചിരിച്ചു.


നിസ്സഹായത എല്ലാത്തരത്തിലും ശിവനെ മൂടിക്കളഞ്ഞിരുന്നു.


വലിച്ചെറിഞ്ഞ കൂടം പരതി എടുത്ത് ഒരു കൈയ്യിൽ പിടിച്ച് , ലുങ്കിയുടെ ഒരറ്റം മറുകൈയ്യിൽ മുറുകെ പിടിച്ചു ശിവന്റെ ശരീരത്തെ വലിച്ചിഴച്ച്  മുന്നോട്ട് നടന്നു. അരുവിയുടെ ശബ്ദത്തിന് കാതോർത്തു മുന്നോട്ടാഞ്ഞു നടക്കുമ്പോൾ, ഇരുകൈകളിലേയും ഭാരം നങ്കിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.


കല്ലിലും മുള്ളിലും ദേഹമുരസുന്നതിന്റെ കൂടി അസഹ്യമായ വേദനയിൽ പുളഞ്ഞ് ശിവൻ ബലം പ്രയോഗിക്കാനും രക്ഷപെടാനും ശ്രമിച്ചു. ഒന്നും ഗൗനിക്കാതെ മുന്നോട്ട് നീങ്ങുന്നതിനിടയിൽ നങ്കി തല ഉയർത്തി നോക്കി.


കാട് പുലരാറായിരിക്കുന്നു. പെട്ടെന്ന് നങ്കിയുടെ കാലുകൾക്ക് വേഗത കൂടി.


"ഏട കൊണ്ട് പോന്നെടീ എന്ന... #@@*%%*..." അസഭ്യമായ തെറിയോടെ ശിവൻ ശബ്ദമുയർത്തി.


ഒരു ചിരി മറുപടിയായ് നൽകി നങ്കി തിരിഞ്ഞു നോക്കി.


അരുവിക്ക് മുന്നിലെത്തി കഴിഞ്ഞിരുന്നു. ശിവൻ പതർച്ചയോടെ ചുറ്റിനും നോക്കി. മണിയന്റെ ശവം ഇവിടെയാണ്‌ കൊണ്ടിട്ടത്.


"ഓ... നെന്റ മറ്റോന കൊന്നിട്ടേടത്ത് വച്ച് എന്ന കൊല്ലാനാണാ... "


കൈയ്യിലിരുന്ന കൂടം അരുവിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് നങ്കി തല കുലുക്കി ;


"ഉം.. നി ചാക്കേണ്ടത് ഈട വച്ച് തന്നാ... പഷേ എന്റ കയ്യ് കൊണ്ടല്ല..."


അന്ധാളിപ്പോടെ ശിവൻ നങ്കിയുടെ ചെയ്തികൾ വീക്ഷിച്ചു.


അരുവിക്കെതിരായുള്ള കമ്പി വേലിയ്ക്കരികിലേക്ക് ശിവനെ വീണ്ടും വലിച്ചിഴച്ചു.  വേലിക്കമ്പിയിലേക്ക് ലുങ്കിയുടെ അറ്റം മുറുകെ കെട്ടുന്നത് കണ്ടതും ശിവൻ ഭീതിയോടെ നങ്കിയെ നോക്കി.


"എന്ന നെന്റ കയ്യ് കൊണ്ട് കൊല്ലടീ..."


"എന്തേ നിനക്ക് പേടി തോന്ന്ന്നൊണ്ടാ.. കൊറച്ച് മുന്നേ പറഞ്ഞയാ... ഞാ വെറും ഒര് പെണ്ണാന്ന്.. യ്യി വെറും പെണ്ണ് ചെയ്യ്ന്ന എന്താന്ന് നിയ്യ് നോക്ക്..." നങ്കിയുടെ ചുണ്ടിൽചിരി മറയാതെ നിന്നു.


വേലിയോട് ശിവനെ ബന്ധിച്ച ശേഷം, ഒരു കൈയ്യും കാലും വേലിക്കമ്പികൾക്കിടയിലൂടെ മറുപുറത്തേക്ക് കുത്തിയിറക്കാനായി അടുത്ത ശ്രമം. ബലമായി അതിനെതിരെ പ്രതിരോധിക്കുന്നുണ്ടെങ്കിലും, ചതഞ്ഞ കൈയ്യും കാലുകളും ശിവനെ പരാജയപ്പെടുത്തി കൊണ്ടിരുന്നു.


നങ്കിയുടെ കഠിന പ്രയത്നത്തിനൊടുവിൽ, കൂർത്ത കമ്പികൾ  ഉരസിയും തുളഞ്ഞും ശിവന്റെ ശരീരത്തിലവശേഷിക്കുന്ന ചോരയേയും പുറത്തേക്ക് ചിന്തിച്ച് കൈയ്യും കാലും വേലിക്കെട്ടിനപ്പുറമായി.


അണപ്പിനിടയിലും ഒരു ദീർഘനിശ്വാസമുതിർത്ത് നങ്കി തല ഉയർത്തി.


"പെണ്ണിന്റ ഒടല് വെറി പിടിച്ച് തിന്നുന്ന നിനക്കൊള്ള ശിഷ ഇദാ..

താമസിയാതെ ഏതേലും മൃഗം വരും... അദ്ന്റ വെശപ്പ് മാറാനാ നെന്റ ഒടല്.. രശ്ശപെടാനൊള്ള ഒര് പഴ്തും നെനക്ക് കിട്ടര്ത്... പെട്ടന്ന് ചാവേം ചെയ്യര്ദ്.. അദ്നാ.. ഇങ്ങന കുരുക്കി കെടത്തിയെ...

എങ്ങനൊണ്ട്.. പെണ്ണായ എന്റ ബുദ്ധീ...

പെണ്ണെന്നാ വെറും പെണ്ണല്ല... അദ് മനസ്സിലാക്കാത്തതാ നിയ്യ് ഇങ്ങന ആകാൻ കാരണം.

നിയ്യീ ഭൂമീലോട്ട് തള്ളി വന്നതും ഒര് പെണ്ണിന്റ ഒടലീന്നാ... നിന്ന പെറ്റ നിന്റ അമ്മേട ഒടലിലൊള്ളതേ എന്ന പോല എല്ലാ പെണ്ണുങ്ങളിലും ഒള്ള്...

നിന്നപ്പോലൊള്ള ആണിന്റ വെറി തീർക്കാനൊള്ള കളിക്കോപ്പല്ല പെണ്ണ്...

നിനക്കൊണ്ടായ എന്റ മല്ലീട മോന ആണായിട്ട് വളത്തണം എനിക്ക്... പെണ്ണിന മാനിക്ക്ന്ന ആണായിട്ട്...

നിന്നപ്പോല ആകര്ത് എന്റ കൊച്ച്...."

നിന്ന ഉയിരോട വിട്ട ഇനീം ഏതേലും പെണ്ണുങ്ങള് അന്ഭവിക്കേണ്ടി വരും... പിന്ന.. എനിക്കും എന്റ കൊച്ചുങ്ങക്കും സമാധാനോണ്ടാകില്ല..." കിതപ്പോടെ പറഞ്ഞു നിർത്തി നിഗൂഢമായ മന്ദഹാസത്തോടെ നങ്കി ശിവനെ നോക്കി. 


"നങ്കീ..." പല്ല് കടിച്ച് ഞെരിച്ച് ശിവൻ വിളിച്ചു.


"ഞാ പോന്ന് എന്റ കൊച്ചുങ്ങള് ഒണർന്ന് കരേയ്യാവും..." ഒരിക്കൽ കൂടി നിറഞ്ഞ പുഞ്ചിരി ഉതിർത്ത് നങ്കി തിരിഞ്ഞു നടന്നു.


"ഡീ.... നെന്ന ഞാ വെറ്തെ വിടത്തില്ല... ഈടന്ന് സിവൻ എയ്ന്നേക്കും... നെന്ന ഉയിരോട കത്തിക്കേം ചെയ്യും..." വീണു കിടക്കുന്ന കിടപ്പിലും ശിവൻ ആക്രോശിച്ചു.


ഒരു പിൻനോട്ടത്തിനും മുതിരാതെ, വാക്കുകൾക്ക് കാതു കൊടുക്കാതെ നങ്കി തിരിയെ നടന്നു. മനസ്സ് ശാന്തമായിരുന്നു.


തിരികെ പോകാനുള്ള വഴി തിട്ടമില്ലായിരുന്നെങ്കിൽ കൂടി, ഇരുണ്ടു വെളുത്ത കാട് നങ്കിയ്ക്ക് കുറച്ചു കൂടി ആത്മവിശ്വാസം നൽകി.


വേച്ചു വേച്ചു മുന്നോട്ട് നടക്കവേ കാടിനുള്ളിൽ മാറ്റാരുടെയൊക്കെയോ സാമീപ്യം നങ്കി തിരിച്ചറിഞ്ഞു. ആരുടെയൊക്കെയോ സംസാരങ്ങളും കാലടി ശബ്ദങ്ങളും അവിചാരിതമായി നങ്കിയെ തേടി വന്നു.


ശാരീരികമായും മാനസികമായും ഒരു തളർച്ച തന്നെ മൂടുന്നതായി നങ്കിയ്ക്ക് തോന്നി. അടിവയറ്റിനുള്ളിൽ ആകെ പുകച്ചിൽ പോലെ..

എന്തിനെയും അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പോടെ മുന്നിൽ കണ്ട മരത്തിന്റെ ചുവട്ടിലേക്ക് ചാഞ്ഞിരുന്നു.


രാത്രിയിൽ അരങ്ങേറിയ  സംഭവവികാസങ്ങളുടെ ആധിക്യത്തിൽ, ക്ഷീണം കണ്ണുകളെ മൂടി മയക്കത്തിലേക്ക് വീഴ്ത്തിയത് ഞൊടിയിടയിലാണ്. സ്വപ്നം പോലും എത്തി നോക്കാത്ത നിദ്രയിലേക്ക് നങ്കി കൂപ്പ് കുത്തി.


💦💦💦💦💦


ചുമലിൽ അമർന്ന ഉള്ളംകൈയ്യുടെ സുഖമാർന്ന ചൂടിന് പിന്നാലെ പരിഭ്രമം കലർന്ന നേർത്തൊരു ശബ്ദവും നങ്കിയെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി.


തൂങ്ങിയടയുന്ന കൺപോളകളെ വലിച്ചു തുറന്ന് നോക്കിയിട്ടും ഒന്നും വ്യക്തമായില്ല.


"നങ്കീ..." ആശങ്കയോടെ ജോസ് വീണ്ടും വിളിച്ചു.


ഇത്തവണ നങ്കി ഞെട്ടിയുണർന്നു. പരിഭ്രാന്തിയോടെ ചുറ്റും നോക്കി. തന്റെ മുന്നിൽ നിരന്നു നിൽക്കുന്നവരിലൂടെ കണ്ണോടിച്ചു.


ജോസ്സും പോലീസുകാരും ഏതാനും നാട്ടുകാരും ബോധമണ്ഡലത്തിലേക്ക് ഇരച്ചു കയറിയപ്പോൾ നങ്കി പിടഞ്ഞെണീറ്റു. തളർച്ച ബാധിച്ച ശരീരം കാലുകളെ വഴുതിച്ചതും നങ്കി വീഴാനാഞ്ഞു. പെട്ടെന്ന് ജോസ്സിന്റെ കൈകൾ നങ്കിയെ താങ്ങിപ്പിടിച്ചു.

"നങ്കീ പതുക്കെ..."


ജോസഫിന്റെ കൈകളെ വിടുവിച്ച് മരത്തിലേക്ക് ചാരി നിൽക്കുമ്പോൾ നിസംഗതയുടെ കൊടുമുടിയിലെത്തിയിരുന്നു നങ്കിയുടെ ഭാവം.


"നീയെന്തിനാ ഇവിടെ വന്നത് നങ്കീ...?" ജോസ് ശാന്തനായി തിരക്കി.


നങ്കിയുടെ നോട്ടം ജോസ്സിലേക്ക് പാളി വീണു.

അത്രയും ശാന്തതയോടെ അയാൾ സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു.


"ഓന കൊല്ലാന്.... " നിർവികാരതയോടെ നങ്കി പറഞ്ഞ വാക്കുകൾ, ജോസ്സിൽ വലിയ വികാരക്ഷോഭം തന്നെ ഉണ്ടാക്കി.


"ശിവനെ കണ്ടോ... അവനെവിടെ?" ഇൻസ്‌പെക്ടർ കടുത്ത ശബ്ദത്തിൽ ചോദിച്ചു.


മറുപടി പറയാതെ നങ്കി ഒരു ദിശയിലേക്ക് കൈ ചൂണ്ടി കാട്ടി.


"നീ... നീ അവനെ കൊന്നോ...!!?" പരിഭ്രമത്തോടെ, അതിലേറെ ആകാംക്ഷയോടെ ജോസഫ് ചോദിച്ചു.


"ഇല്ല... ചാകാന് കൊണ്ടിട്ടിട്ടോണ്ട്.. "


ഇൻസ്‌പെക്ടറും ജോസ്സും അമ്പരപ്പോടെ മുഖത്തോട് മുഖം നോക്കി.


തൊട്ടടുത്ത നിമിഷം, അകലെ നിന്നെവിടെയോ ഒരു മനുഷ്യന്റെ അലർച്ച അവരുടെ കാതുകളിലേക്ക് തുളഞ്ഞു കയറി.


ഞെട്ടലോടെ എല്ലാവരും ചുറ്റുപാടും മിഴി പായിച്ചു.


"ശിവനെവിടെ... എവിടെയെന്ന്..?" ഇൻസ്‌പെക്ടർ കോപത്തോടെ നങ്കിയ്ക്ക് നേരെ തിരിഞ്ഞു.


"ഓന പുലി പിടിച്ചെന്ന് തോന്ന്ന്ന്..." സരളമായ ഭാവത്തോടെ നങ്കി മറുപടി നൽകി.


കാടിനെ പ്രകമ്പനം കൊള്ളിക്കുമാറ് വീണ്ടും അലർച്ച  മുഴുങ്ങി കൊണ്ടിരുന്നു.


അസഹനീയമായ അസ്വസ്ഥതയോടെ ജോസ് നെറ്റിയിൽ കൈ അമർത്തി.


"ഇന്നല മണിയണ്ണന കൊന്നിട്ടിടത്ത് തന്ന ഓൻ കെടപ്പോണ്ട് സ്സാർ... ആട ഏതോ കാട്ട്മൃഗം വന്നിട്ടോണ്ട്... ഇപ്പോ ആടോട്ട് പോണ്ട.. "


ഇൻസ്‌പെക്ടർ അതിശയത്തോടെ നങ്കിയെ നോക്കി.


"ഇവൾക്ക് വിലങ്ങിട്ട് ഇവിടെ തന്നെ നിർത്തിയേക്ക്. ഞങ്ങൾ പോയിട്ട് വന്നിട്ടാകാം ചോദ്യം ചെയ്യലൊക്കെ.. നിങ്ങള് രണ്ടാളും ശ്രദ്ധിച്ചോണം.." വനിതാ പോലീസിന് നിർദ്ദേശം നൽകി ഇൻസ്‌പെക്ടർ മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു.


"വാ പോയി നോക്കാം... പല്ലോ മുടിയോ എന്തേലും കിട്ടാതിരിക്കില്ല.."


ഇൻസ്‌പെക്ടറും കൂട്ടരും കാടിനുള്ളിലേക്ക് നടന്നകന്നു.


വിലങ്ങണിഞ്ഞ കൈകളോടെ നങ്കി നിലത്തേക്ക് ഊർന്നിരുന്നു.


"എന്തിനാ നങ്കീ നീയിങ്ങനെ ചെയ്തേ...?"


ജോസിന്റെ ചോദ്യത്തിന് നേർത്ത മന്ദഹാസം തൂകി നങ്കിയിരുന്നു.


"ആ കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കാമായിരുന്നില്ലേ..."


"എന്റ കൊച്ചുങ്ങള പറ്റി ഓർത്തിട്ട് തന്നാ സ്സാർ.. ഞാ ഓന തെരക്കി എറങ്ങീത്.. ഇനി ഒര് ഉയിർ കൂട ഞാ കാരണം പോഗല്ലൂന്നേ മാത്രേ മനസ്സിലൊണ്ടാര്ന്നൊള്ള്..."


"നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ...?'


"എന്റ ഉയിർ പോകും മുന്നേ.. ഓന ഞാ തന്ന കൊന്നേന.."


"ഇനി എത്ര കാലം ജയിലിൽ കഴിയേണ്ടി വരുമെന്ന് ചിന്തിച്ചോ നീ..?" നിരാശയും സങ്കടവും പിടിമുറുക്കിയ ശബ്ദത്തിൽ ജോസഫ് ചോദിച്ചു.


നങ്കിയുടെ നോട്ടം തന്റെ കൈ വിലങ്ങുകളിലേക്ക് നീണ്ടു.


"എന്ന... തൂക്കി കൊല്ലുവോ സ്സാർ...." നിറഞ്ഞ മിഴികളിൽ ആകാംക്ഷ തൂകി നങ്കി തിരക്കി.


എന്തുപറയണമെന്നറിയാതെ ജോസഫ് മരത്തിലേക്ക് തല ചായ്ച്ചു നിന്നു.


"കനലാണ് പെണ്ണേ നീ...

ആളുന്ന തീയ്യുടെ-

ചൂടും ചുമപ്പുമണിഞ്ഞ പെണ്ണ്....


സാറൊരിക്ക ചൊല്ലിയ കവിതയാ.... എന്റ മനസ്സീ എപ്പഴും മുഴങ്ങി കേക്കും ഓരോ വാക്കും വരിയും...  ഞാ തളരില്ല സ്സാർ..." നിശ്വാസത്തോടെ കണ്ണുകളടച്ച് നങ്കി മനസ്സിന്റെ ആകുലതകളെ മറക്കാൻ ശ്രമിച്ചു.


🥀🥀🥀🥀🥀


കോടതി മുറ്റത്ത് ജോസഫിനൊപ്പം തങ്കവും മുരുകനും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇൻസ്‌പെക്ടറുടെ സമ്മതത്തോടെ അവർക്കരികിലേക്ക് നടക്കുമ്പോൾ, മനസ്സ് പതറാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു നങ്കി.


"നങ്കീ...." നിയന്ത്രിക്കാനാകാതെ തങ്കത്തിന്റെ ദുഃഖം പുറത്തു ചാടി.

"അക്കാ.. എന്തിനാ കരേന്നേ.. പത്ത് കൊല്ലം... അദ് പെട്ടെന്ന് കടന്നു പോകും... ഞാ ഓടി വരൂല്ലേ അപ്പൊ..." ശബ്ദത്തിൽ നേരിയ ഇടർച്ച പോലും വരാതെ നങ്കി പറഞ്ഞൊപ്പിച്ചു.

"എന്റ.. കൊച്ചുങ്ങള പിരിയുന്ന ഓർത്തിട്ടാ എനിക്ക്... സാരോല്ല.. ഇനി എല്ലാർക്കും പേടിക്കാത കഴിയാല്ലോ..

ഞാ പറാതെ തന്നെ നോക്കൂന്ന് അറിയ്യാം. എന്നാലും പറയ്യാ... എന്റ കൊച്ചുങ്ങള പൊന്ന് പോല നോക്കണേ.. രണ്ട് പേരേം പഠിപ്പിക്കണം...

വളന്ന് വര്മ്പോ, അമ്മ ഏട പോയ ആന്ന് ചോദിച്ചാ... ന്തേലും നൊണ... അല്ലേ വേണ്ടാ.. നേര് പറഞ്ഞ് കൊട്ക്കണം... ഒര് മറയും ഇല്ലാത എന്റ മക്കള് എന്ന സ്നേഹിക്കണം... അദാ എനിക്ക് വേണ്ടേ.. "

"മുരുഗണ്ണാ..." യാത്ര ചോദിക്കുമ്പോലെ നങ്കി മുരുകനെ നോക്കി.


നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് മുരുകൻ തലയാട്ടി.

ഏങ്ങലോടെ തങ്കം ചേലത്തലപ്പ് കൊണ്ട് വായ പൊത്തി. 


വിലങ്ങണിഞ്ഞ കൈകൾ കൊണ്ട് കുഞ്ഞുങ്ങളെ തലോടി ചുംബനം കൊണ്ട് മൂടി  മാറോട് ചേർത്തപ്പോൾ നങ്കി വിതുമ്പിപ്പോയി.


പിന്നെ, നിശബ്ദനായി നിൽക്കുന്ന ജോസഫിനെ നോക്കി.


ആ മുഖത്തെ ഭാവം നങ്കിയ്ക്ക് നിർവചിക്കാനായില്ല.


എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും, വിലങ്ങ് കൈകൾക്ക് മാത്രമല്ല നാവിനെയും മനസ്സിനെയും ബന്ധിച്ചത് പോലെ നങ്കിയ്ക്ക് തോന്നി.


"ഹൈക്കോടതിയിൽ പോയാലും ശിക്ഷയിൽ ഇളവ് ഉണ്ടാകില്ല..." ഇൻസ്‌പെക്ടറുടെ ശബ്ദം അനുവാദമില്ലാതെ അവർക്കിടയിലേക്ക് കടന്നു വന്നു.


ജോസഫിന് അഭിമുഖമായി നിന്ന് സി ഐ തുടർന്നു.


"കുറ്റം നങ്കി സമ്മതിച്ചത് കൊണ്ടു മാത്രമല്ല. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത കൊലപാതകമല്ലല്ലോ. കൊല്ലാനായ ഉദ്ദേശത്തോടെ തന്നെ ചെയ്തു കൂട്ടിയതല്ലേ എല്ലാം. ചത്തവൻ എത്ര കൊള്ളരുതാത്തവനാണെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്കെടുക്കില്ല. നങ്കി കരുതിക്കൂട്ടി ശിവനെ കൊല്ലാൻ കൊണ്ടിടുക മാത്രമല്ല ചെയ്തേ, അവന് രക്ഷപെടാനുള്ള അവസരങ്ങളും ഇല്ലാതാക്കിയില്ലേ...

പിന്നെ, ഞങ്ങൾ തയ്യാറാക്കിയ കുറ്റപത്രത്തിൽ, നങ്കിയ്ക്ക് വേണ്ടി നേരിയ പഴുതുകൾ ഉണ്ടാക്കിയത് കൊണ്ടും നങ്കിയുടെ പ്രായം പരിഗണിച്ചുമാണ് ശിക്ഷ ഇത്രെയെങ്കിലും കുറഞ്ഞത്..

അവനെപ്പോലൊരുത്തൻ ജീവിച്ചിരുന്നിട്ട് നാടിന് ഒന്നും കിട്ടാനില്ല... നങ്കിയെ ഈ കുഞ്ഞുങ്ങൾക്ക് ആവശ്യമാണ്‌.. പിന്നെ, പത്തൊൻപത് വയസ്സിനുള്ളിൽ നമ്മളെയൊക്കെക്കാളേറെ  ഇവളനുഭവിച്ച് കഴിഞ്ഞില്ലേ... അതുകൊണ്ടാ ചില പഴുതുകൾ ഞങ്ങളായിട്ട് ഉണ്ടാക്കിയത്.." മധ്യവയസ്ക്കനായ ഇൻസ്‌പെക്ടറുടെ സംസാരത്തിൽ കുറ്റബോധം ഒട്ടും തന്നെയില്ലായിരുന്നു. 


"താങ്ക് യൂ... സാർ ..."  ജോസഫ് നെടുവീർപ്പോടെ പറഞ്ഞു.


"എന്തിന്.... നിയമത്തെ മാനിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഞാനും.. പക്ഷേ, സാഹചര്യം കുറ്റവാളികളാക്കുന്ന ചില നിസ്സഹായ ജീവനുകളെ കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല... അതുകൊണ്ട് മാത്രമാണ്.. " നങ്കിയുടെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു നിർത്തി.


"പോകാം സ്സാർ..."  കൂപ്പു കൈകളോടെ, കണ്ണുകളിലെ ഈറൻ മറച്ചു പിടിച്ച് നങ്കി പറഞ്ഞു.


"ഓക്കേ...  ദെൻ, ബൈ മിസ്റ്റർ ജോസഫ്..." ജോസഫിനോട് യാത്ര പറഞ്ഞ് സിഐ തിരിഞ്ഞു നടന്നു. 

ഇൻസ്‌പെക്ടർക്ക് പിന്നാലെ നടന്നു നീങ്ങുമ്പോൾ നങ്കിയുടെ കണ്ണുകൾ തോരാതെ പെയ്യാൻ തുടങ്ങിയിരുന്നു.



തുടരും.....✍️💜




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ