2022 ഫെബ്രുവരി 22, ചൊവ്വാഴ്ച

നങ്കി 3️⃣0️⃣

#അവസാനഭാഗം




©️Copyright Protected



.........✍️



ജയിലിലെ അധ്വാനത്തിന്റെ കൂലിയും സ്വീകരിച്ച് 

സൂപ്രണ്ട് നീട്ടിയ രജിസ്റ്ററിൽ ഒപ്പും വെച്ച്, സൂപ്രണ്ടിനോടും യാത്ര പറഞ്ഞ് നങ്കിയും സെലീനയും പുറത്തേക്ക് നടന്നു. മാലതി സൂപ്രണ്ടിന്റെ ഡ്യൂട്ടി കഴിയാനായി കാത്തിരുന്നു. തന്റെ അഭയകേന്ദ്രത്തിലേക്ക് തിരിക്കാനായി.


ജയിൽ കവാടം കഴിഞ്ഞതും കണ്ടു, കാറുമായി കാത്തു നിൽക്കുന്ന ജോസഫിനെ.


സെലീന, നങ്കിയോട് യാത്ര പറഞ്ഞ് ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി പാഞ്ഞു. നങ്കി ജോസിനരികിലേക്കും നടന്നു.


കണ്ണുകളിലെ ആഹ്ലാദം മുഖത്ത് പ്രകടിപ്പിക്കാതെ ജോസഫ് കാറിന്റെ ഡോർ തുറന്നു കൊടുത്തു.


"കേറ്..."


ഒന്നും മിണ്ടാതെ കാറിനുള്ളിലേക്ക് കയറിയപ്പോൾ നങ്കിയെ മൂകത മൂടി. ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.


കുറച്ചേറെ ദൂരം പോയതിന് ശേഷമാണ് ജോസഫ് മുരടനക്കത്തോടെ തുടങ്ങിയത്.


"നീ സംസാരിക്കാനുള്ള കഴിവ് ജയിലിൽ പണയം വച്ചോ...?"


മറുപടി പറയാതെ പുറത്തേക്ക് നോട്ടമയച്ചിരുന്ന നങ്കിയുടെ കണ്ണുകൾ ഈറനണിഞ്ഞു.


"എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാ ഇപ്പൊ നിന്നെ കൂട്ടിക്കൊണ്ട് പോകുന്നത്.."


എന്തിനെന്ന ഭാവത്തിൽ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോഴേക്കും, ഇലത്തുമ്പിൽ നിന്നും ഇറ്റുവീണ പോലെ കവിളിലേക്ക് നീർത്തുള്ളി അടർന്നു വീണു.


"ഓ.. കരയുകയാണോ... മ്മ്... ജയിലീന്ന് ഇറങ്ങിയതില് ഇത്രയും സങ്കടമുണ്ടായിരുന്നോ.. തിരികെ കൊണ്ടുവിടണോ...?"


ശുണ്ഠിയോടെ നങ്കി മുഖം തിരിച്ചിരുന്നു.


പെട്ടെന്ന് തന്നെ കാർ ബ്രേക്കിട്ടു.


"ഇറങ്ങ്... " ജോസഫ് നിർദേശം നൽകി.



"ഇവിടെന്തിനാ ഇറങ്ങുന്നേ..!!?" നങ്കിയുടെ ചോദ്യത്തിൽ അന്ധാളിപ്പ് നിറഞ്ഞു.



"ഉത്തരം കിട്ടിയിട്ടേ ഇറങ്ങുള്ളൂ എന്നുണ്ടോ...?


എന്റെ ഒരു സുഹൃത്തിന്റെ വീടാ.. അവന്റെ ഭാര്യയും മക്കളുമുണ്ട് കൂടെ.


.. നിന്റെ ഈ വേഷമൊന്ന് മാറണം. നിന്നെ കാത്തിരിക്കുന്ന മക്കൾ ഒരിക്കലും നിന്നെ പ്രതീക്ഷിക്കുന്നത് ഈ വേഷത്തിലല്ല.  ജയിലെന്താണെന്നോ.. അമ്മ ജയിലിലായിരുന്നെന്നോ അവർക്കറിയില്ല..


പക്ഷേ, ഇന്ന് അമ്മ വരുമെന്ന് അവർക്കറിയാം. അമ്മയെ അവർ ആവേശത്തോടെയാണ് കാത്തിരിക്കുന്നതും. കുട്ടികളാണ്... അവർ ഇഷ്ടപ്പെടുന്നത് നിറമുള്ള കാഴ്ചകളാണ്. നീയും ഒന്ന് വർണ്ണാഭമായാൽ മതി...


പേടിക്കണ്ട.. സാരി തന്നെയാണ് വേഷം..


വാ..."


ജോസഫ് വീടിനുള്ളിലേക്ക് നടന്നു. പിന്നാലെ പതർച്ചയോടെ നങ്കിയും.


സങ്കോചത്തോടെയെങ്കിലും പെട്ടെന്ന് തന്നെ വേഷം മാറി നങ്കി ഹാളിലേക്ക് തിരികെ വന്നു. എത്രയും പെട്ടെന്ന് അവിടെ നിന്നും പുറപ്പെടണമെന്ന് മാത്രമേ നങ്കിയുടെ മനസ്സിലുണ്ടായിരുന്നുള്ളു.


അവർ നൽകിയ ചായ എങ്ങനെയൊക്കെയോ കുടിച്ചു തീർത്ത് നങ്കി എഴുന്നേറ്റു.


സുഹൃത്തിനോടും ഭാര്യയോടും യാത്ര പറഞ്ഞ് കാറിനുള്ളിലേക്ക് കയറിയതും നങ്കിയിൽ നിന്നും നെടുവീർപ്പുയർന്നു. 


ജോസഫ്, നങ്കിയുടെ മുഖത്തേക്ക് നോക്കി. കോട്ടൺ സാരിയിൽ നങ്കി, മുതിർന്ന ഒരു സ്ത്രീയെ പോലെ കാണപ്പെട്ടു.


"നീയെന്താ മറ്റൊരുക്കങ്ങളൊന്നും വേണ്ടെന്ന് നിർബന്ധം പിടിച്ചത്.


"ഞാനെന്താണോ ആ കോലത്തിൽ എന്റെ മക്കൾ എന്നെ കാണുന്നതും സ്വീകരിക്കുന്നതുമല്ലേ സാർ നല്ലത്..."


"അങ്ങനെയെങ്കിൽ നീയെന്തിനാ വേഷം മാറിയത്... " ജോസഫ് ചൊടിച്ചു കൊണ്ട് ചോദിച്ചു.


"ആ ചേലയ്ക്ക് ജയിലിന്റെ മണമുണ്ടായിരുന്നു.. ഒരു കുറ്റവാളിയുടെ... അത് എനിക്ക് തന്നെ അനുഭവപ്പെടുകയാ...


ഞങ്ങളിറങ്ങിയപ്പോ ജയിലിന്റെ വാതിലടഞ്ഞില്ലേ.. അപ്പൊ മറയപ്പെട്ടത് എന്റെ ഭൂതകാലം കൂടിയാണെന്ന് ഞാൻ വിശ്വസിക്കയാ..."


തിരിച്ചൊന്നും പ്രതികരിക്കാതെ ജോസഫിരുന്നു.


നിശബ്ദതയുടെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോസഫിന്റ സ്വരമുണർന്നു.


"ഒരു പൊട്ടെങ്കിലും തൊടാമായിരുന്നു..."


"അത്... ഞങ്ങളുടെ വിശ്വാസം അനുസരിച്ച് പുരുഷൻ മരിച്ച പെണ്ണുങ്ങള് പൊട്ട് തൊട്ടുകൂടാ..."


"ഓ... അത് പുരുഷൻ 'മരിച്ച' പെണ്ണുങ്ങൾക്കുള്ള ആചാരമല്ലേ... പുരുഷനെ 'കൊന്ന' പെണ്ണുങ്ങളും പാലിക്കണമെന്നുണ്ടോ...?" നിരുപദ്രവമായ തമാശയെന്നുദ്ദേശിച്ച് ജോസഫ് വായിൽ വന്നത് പറഞ്ഞു.


നങ്കിയുടെ മുഖം മ്ലാനമായത് പെട്ടെന്നാണ്. അത് ജോസഫിലേക്കും പടർന്നു.


"ഞാനൊരു.. തമാശ പറഞ്ഞതാണ്.. " 


"മക്കൾക്ക് എന്തെങ്കിലും സമ്മാനം വാങ്ങണം സാർ.. കാശ് എന്റെ കൈയ്യിലുണ്ട്.." വിഷയത്തിൽ നിന്നും വ്യതിചലിച്ച് നങ്കി പറഞ്ഞു.


"മക്കൾക്കുള്ള സമ്മാനമൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. ഒക്കെ പിൻസീറ്റിലുണ്ട്.  നീ നൽകിയാൽ മതി... നിന്റേതായിട്ട്..."


എന്ത്‌ പറയണമെന്നൊ എങ്ങനെ പ്രതികരിക്കണമെന്നോ നിശ്ചയമില്ലാതെ നങ്കി വീർപ്പുമുട്ടി.


"നീ അധ്വാനിച്ചതിന്റെ കൂലിയല്ലേ ഇത്... ഇരിക്കട്ടെ ഒരു കരുതലിനായി സൂക്ഷിച്ചു വയ്ക്കാം.."


ഒന്നും മിണ്ടാതെ നങ്കി പുറത്തേക്ക് നോട്ടമയച്ചിരുന്നു.


അകന്നു മറയുന്ന പുറം കാഴ്ചകളിലേക്ക് മനസ്സ് അപ്പോഴാണ് ശ്രദ്ധ കൊടുത്തത്. വർഷങ്ങൾക്ക് ശേഷം ഒരു നവ്യാനുഭൂതി തന്നെ പുല്കുന്നതായി നങ്കിയ്ക്ക് തോന്നി.


"നീ വരുന്നുണ്ടെന്ന കാര്യം ആദ്യം ആരെയും അറിയിക്കേണ്ടെന്നാ വിചാരിച്ചിരുന്നത്.. പിന്നെ തോന്നി എല്ലാവരെയും അറിയിക്കണമെന്ന്. നിന്നെ സ്വീകരിക്കാനായി എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന്.."


മന്ദഹാസത്തോടെ നങ്കി നിശ്വസിച്ചു.


"മയങ്ങണമെങ്കിൽ ഒന്ന് മയങ്ങിക്കോ.. വീടെത്തുമ്പോൾ ഞാൻ വിളിക്കാം.."


ജോസഫിന്റെ വാക്കുകളിൽ നിന്നും രക്ഷപെടാനുള്ള വ്യഗ്രതയോടെ നങ്കി പെട്ടെന്ന് കണ്ണുകളടച്ചു.


സുഖമുള്ളൊരു ഉറക്കത്തിലേക്ക് വഴുതി വീണത് ക്ഷണ നേരത്തിലാണ്.


അപ്പോൾ വിരുന്നെത്തിയ കനവിൽ, തന്നെ കാത്തിരിക്കുന്നവരുടെയൊക്കെ മുഖങ്ങൾ നിറഞ്ഞാടി. ആ കൂട്ടത്തിൽ അപ്പനും മല്ലിയും മുരുകനും ചിത്തിരയും കൊലുസ്സുമൊക്കെയുണ്ടായിരുന്നു.

നങ്കി എല്ലാരോടും കുശലാന്വേഷണം നടത്തി.


ആ സ്വപ്നത്തിനിടയിൽ തന്നെ, തന്റെ കരവിരുത് പതിപ്പിച്ച ഉപഹാരം രാഷ്ട്രപതി സന്തോഷത്തോടെ സ്വീകരിക്കുന്നതും അനുമോദിക്കുന്നതും നങ്കി കണ്ടു.


പൊടുന്നനെ ആ സന്തോഷത്തിലേക്ക് വിനോദിനി ഓടിവരികയും കൈയ്യിൽ കടന്നു പിടിക്കുകയും ചെയ്തതും നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി.  പിന്നിൽ കണ്ടത് വക്രിച്ച ചിരിയുമായി നിൽക്കുന്ന ശിവനെയാണ്.


"...ആ....))))))...." നങ്കിയുടെ നിലവിളി അന്തരീക്ഷത്തിലേക്ക് ഊളിയിട്ടു പോയി.


"നങ്കീ... നങ്കീ..."  ജോസഫിന്റെ കൈകൾ ചുമലുകളെ പിടിച്ചു കുലുക്കിയപ്പോഴാണ് നങ്കി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.


കാർ നിർത്തിയിട്ടിരിക്കുകയാണ്. വിയർത്തു പരവശയായി നങ്കി ചുറ്റും നോക്കി. ഇരുൾ വീണു തുടങ്ങിയിരുന്നു ആകമാനം. 


"നീയെന്താ സ്വപ്നം കണ്ടോ...?"


"മ്മ്... " സാരിയുടെ തലപ്പിൽ വിയർപ്പ് ഒപ്പിയെടുത്ത് നങ്കി കിതപ്പടയ്ക്കാൻ ശ്രമിച്ചു.


"വളരെ നല്ല സ്വപ്നമാണല്ലോ കണ്ടത്.. വിയർത്തു വാരിയല്ലോ..


മ്മ്.. സ്വപ്നങ്ങൾക്കൊക്കെ തത്കാലം ഇടവേള കൊടുക്ക്. വീടെത്തി.." സംസാരിച്ചു കൊണ്ടു തന്നെ ജോസഫ് തുറന്നു കിടന്ന ഗേറ്റിനുള്ളിലേക്ക് കാർ കയറ്റി.


ഗേറ്റ് കടന്നതും നങ്കിയുടെ കണ്ണുകൾ ഇരുനില ബംഗ്ലാവിന് മുന്നിൽ നിരന്നു നിൽക്കുന്നവരിലേക്കാണ് ഓടിയണഞ്ഞത്.


ഹൃദയം നിറഞ്ഞു തുളുമ്പി താനിപ്പോൾ തന്നെ മരിച്ചു പോകുമോ എന്ന് നങ്കി ഭയന്നു.


കാർപോർച്ചിലേക്ക് കയറാതെ മുറ്റത്ത് തന്നെ കാർ നിർത്തി ജോസഫിറങ്ങി. വിറയാർന്ന കൈകളാൽ ഡോർ തുറന്ന് തൊട്ടു പിന്നാലെ നങ്കിയും.



🎊🎉🎊🎉



എല്ലാ മുഖങ്ങളിലൂടെയും നങ്കിയുടെ കണ്ണുകൾ ഓടിനടന്നു. തങ്കത്തിനെ കണ്ണുകളാൽ ആശ്ലേഷിച്ച്...  നിച്ചുവിനും മുരുകനും നിറഞ്ഞ പുഞ്ചിരിയും നൽകി നങ്കി, തന്റെ മുന്നിൽ അപരിചിത്വത്തിന്റെ ഭാവങ്ങളുമായി നിൽക്കുന്ന രണ്ട് കുരുന്നു മുഖങ്ങളിലേക്ക് മിഴിയൂന്നി.


നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് നങ്കി പൊട്ടിക്കരഞ്ഞു. ആനന്ദാശ്രുക്കൾ നങ്കിയുടെ മുഖമാകെ മൂടി.


നിച്ചൂട്ടനും മണിക്കുട്ടിയ്ക്കും മുന്നിൽ മുട്ടിലിരുന്ന് അവരെ തന്റെ മാറോട് ചേർത്തണച്ചു. വർഷങ്ങളായി കാത്തുവച്ച സ്നേഹവും വാത്സല്യവും ഇരുവരുടെയും മുഖങ്ങളിലാകമാനം മുത്തത്താൽ പകർന്നു നൽകി.


"മക്കളേ..."


കാത്തിരുന്ന സമാഗമത്തിന്റെ സാഫല്യ വേളയിൽ ആഹ്ലാദവായ്പ്പോടെ നങ്കി വിതുമ്പി.


ച്ചേയിയേയും മക്കളെയും സ്വന്തം കരവലയത്തിലൊതുക്കി നിച്ചു തന്റെ സന്തോഷം പ്രകടമാക്കി.


ആ കാഴ്ചയിൽ തങ്കം മനസ്സ് നിറഞ്ഞു ചിരിച്ചു. 


"നങ്കീ....." തങ്കത്തിന്റെ വിളി കാതിലേക്ക് നൂഴ്ന്നിറങ്ങിയപ്പോഴാണ് നങ്കി മറ്റുള്ളവരെക്കുറിച്ച് ഓർത്തത്.


പെട്ടെന്ന് തന്നെ പൂർവസ്ഥിതിയിലേക്ക് മാറി, കണ്ണും മുഖവും അമർത്തി തുടച്ച് എഴുന്നേറ്റു നിന്നു.


തങ്കത്തിന്റെ കൈയിലിരുന്ന ആരതി തട്ടം നങ്കിയെ ഉഴിഞ്ഞു. തട്ടത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് നങ്കിയുടെ നെറ്റിയിൽ ചാർത്താനായി തുനിഞ്ഞതും നങ്കി തടഞ്ഞു.


"അക്കാ.. ഞാൻ..."


"എന്താ പൊട്ട് തൊട്ടാല്.. നീ പഴയ നങ്കിപ്പെണ്ണല്ല.. കൈ മാറ്റ്.." അധികാരത്തോടെ തന്നെ തങ്കം, നങ്കിയുടെ നെറ്റിയിൽ തിലകം തൊട്ടു.


ഇടം കണ്ണാൽ ജോസഫിലേക്ക് നങ്കിയുടെ നോട്ടം പാളി വീണു.


ആ കണ്ണുകൾ നങ്കിയുടെ മുഖത്തായിരുന്നു.


"അകത്തേക്ക് കയറ്..." ജോസഫ് നിർദ്ദേശിച്ചു.


മക്കളുടെ കൈ പിടിച്ചു കൊണ്ട് നങ്കി ആ വലിയ ബംഗ്ലാവിനുള്ളിലേക്ക് കാലെടുത്തു വച്ചു.


"ദാ... നങ്കീ മക്കൾക്കുള്ള സമ്മാനം.. നീ വാങ്ങിയതല്ലേ.. നീ തന്നെ കൊടുക്ക്.. " ജോസഫ് കൈയിലിരുന്ന സമ്മാനപൊതികളിൽ ഒന്ന് നങ്കിയുടെ കൈയിലേക്ക് നൽകി.


ലേശം ജാള്യത തോന്നിയെങ്കിലും, ജോസഫ് നൽകിയ ആദ്യത്തെ സമ്മാനം നങ്കി ഇതളിന് നേരെ നീട്ടി.


സമ്മാനം വാങ്ങി ചാടിത്തുള്ളി കളിക്കുന്ന മകളെ കൗതുകത്തോടെ നോക്കി നിൽക്കെ നങ്കി അറിയാതെ ചിരിച്ചു പോയി.


ജോസഫ് നീട്ടിയ അടുത്ത പൊതി ഹരിക്കും നൽകി.


"താങ്ക് യൂ..." ഔപചാരികതയോടെ നന്ദി പറഞ്ഞ നിച്ചൂട്ടനെ ഒന്ന് തലോടി നന്ദി മന്ദഹസിച്ചു.


"ദാ ഒന്നുകൂടിയുണ്ട്.." ജോസഫ് മൂന്നാമതൊരു പൊതി കൂടി നങ്കിയ്ക്ക് നേരെ നീട്ടി.


ഇനിയിതാർക്കെന്ന സന്ദേഹത്തോടെ വാങ്ങിയ സമ്മാനപ്പൊതിയുമായി നങ്കി നിന്നു.


"എനി.. ക്ക്... താ..." കൊഞ്ചലോടെ ഒരു സ്വരം നങ്കിയ്ക്ക് പിന്നിലുയർന്നു.


തിരിഞ്ഞു നോക്കിയതും ആദ്യം കണ്ടത് വിക്ടറിന്റെ മുഖമാണ്. തൊട്ടരികിൽ ജാൻസിയെ കണ്ടതും, തനിക്ക് മുന്നിൽ നിൽക്കുന്ന ചെറിയ രൂപത്തിലേക്ക് നങ്കിയുടെ കണ്ണുകൾ പാഞ്ഞു.


"അത് ഇസക്കുള്ള സമ്മാനമാ നങ്കീ കൊടുത്തേക്ക്..." ജോസഫ് കളിയായി പറഞ്ഞു.


അപ്രതീക്ഷിതമായി ഒരു സമ്മാനം തന്നെ തേടി വന്നതിന്റെ അനുഭൂതിയിൽ നങ്കി ഇസക്ക് മുന്നിൽ മുട്ടുകുത്തി നിന്നു.


"മോളേ..." തേങ്ങലോടെ ആ കുഞ്ഞു മുഖം കൈയ്യിലേക്കെടുത്ത് കടമായി കിടന്നിരുന്ന ചുംബനങ്ങളൊക്കെ കവിളിലും നെറ്റിയിലും തുരുതുരെ നൽകി.


നിച്ചൂട്ടനും മണിക്കുട്ടിയും അത്ഭുതത്തോടെ ആ രംഗം നോക്കി നിന്നു.


നങ്കിയുടെ സ്നേഹവായ്പ്പിൽ വീർപ്പുമുട്ടി ഇസ ജാൻസിയെ ഏന്തി നോക്കി.


"മമ്മീ..."


പെട്ടെന്ന് നങ്കി അപരാധിയെ പോലെ തരിച്ചു നിന്നു.


"സ്.. സോറീ..." ഇസയിൽ നിന്നും വിട്ടുമാറി നങ്കി ആരോടെന്നില്ലാതെ പറഞ്ഞു.


"എന്തിനാ സോറി... മോൾക്ക് നിന്നെ പരിചയമില്ലല്ലോ. കൂട്ടായി കഴിഞ്ഞാൽ പിന്നെ മാറില്ല നങ്കീ.. നീ നോക്കിക്കോ.." ജാൻസി, നങ്കിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.


ഒരു ചിരിയോടെ സ്വയം ശാന്തമാകാൻ ശ്രമിച്ച് നങ്കി നിശ്വസിച്ചു.


"ചേച്ചീ.. നങ്കിയ്ക്ക് മുറി കാണിച്ചു കൊടുക്ക്.. ഒന്ന് ഫ്രഷാകട്ട്.. അതിന് ശേഷം നമുക്ക് ആഹാരം കഴിക്കാം. എനിക്ക് നന്നായിട്ട് വിശക്കുന്നു..." ജോസഫ് തങ്കത്തിനോടായി പറഞ്ഞു.


"വാ നങ്കീ.." തങ്കം ആ വീട്ടിലെ ഗൃഹനാഥയെ പോലെ മുകൾ നിലയിലേക്കുള്ള പടിക്കെട്ടിനു നേർക്ക് നടന്നു. പിന്നാലെ നങ്കിയും.


പിന്നിൽ നിന്നും പപ്പാ' എന്നൊരു നീട്ടിവിളി കേട്ടു. ബാലികയുടെ സ്വരത്തിൽ. 


"പപ്പാ...


എന്റെ ഗിഫ്റ്റ് ബോക്സ്‌ തുറന്നു താ.. "  ഇസ, വിക്ടറിനോടാണെന്ന ധാരയിൽ നങ്കി പിന്തിരിഞ്ഞു നോക്കാതെ തങ്കത്തിനെ അനുഗമിച്ചു.


മുകൾ നിലയിലെത്തി ഹാളിലേക്കൊരു പിൻനോട്ടമയച്ചപ്പോൾ കണ്ടത് ജാൻസിയ്ക്കരികിൽ നിൽക്കുന്ന ഇസയെയും , ഇതളിന് സമ്മാനപ്പൊതി തുറന്നു കൊടുക്കുന്ന ജോസഫിനെയുമാണ്.


അമ്പരപ്പോടെ നങ്കി പെട്ടെന്ന് നടത്തം നിർത്തി.


"വാ നങ്കീ.." തങ്കം ഒരു മുറിയുടെ വാതിൽക്കൽ ചെന്നു നിന്ന് വിളിച്ചതും നങ്കി പെട്ടെന്ന് തങ്കത്തിനരികിലേക്ക് ചെന്നു.


"ഇത്രയും കൊല്ലത്തെ വർത്താനോക്കെ പറയാനൊണ്ട്. നാളെയാകട്ട് കേട്ടോ നങ്കിപ്പെണ്ണേ..."


"ആക്കാട സംസാര രീതിയൊക്കെ മാറീട്ടുണ്ട്.. " നങ്കി അഭിപ്രായപ്പെട്ടു.


"കൊറേ കൊല്ലായില്ലേ ഇവ്ട വന്നിട്ട്...


നീയും മാറീട്ടൊണ്ട്... ഇപ്പൊ പഴയ ആ കൊച്ച്പെണ്ണല്ല.. " നങ്കിയുടെ കൈവെള്ള കവർന്നു കൊണ്ട് തങ്കം പറഞ്ഞു.


ചിരിച്ചു കൊണ്ട് നങ്കി നിശ്വസിച്ചു.


മുറിയിലെ ചുമരാകെ ചിത്രങ്ങളായിരുന്നു. കുട്ടികളുടെ പല പ്രായത്തിലുള്ള ചിത്രങ്ങൾ. നങ്കി ഓരോ ചിത്രവും സാകൂതം നോക്കി നിന്നു. കൈക്കുഞ്ഞുങ്ങളായിരുന്നപ്പോ താൻ വിട്ടു പോന്ന മക്കളുടെ ഓരോ വളർച്ചയും നങ്കി ചിത്രങ്ങളിലൂടെ അടുത്തറിഞ്ഞു.


ഹരിക്ക്, നിച്ചുവിന്റെ ചെറിയ ഛായയുണ്ട്... പിന്നെ ചില നോട്ടങ്ങളിൽ അപ്പന്റെയും...' നങ്കി ഓർത്തു.

ഇതൾ.. ചിത്തിരയുടെ തനി പകർപ്പാണ്.. കണ്ണുകൾ പോലും...


ഒരു വശത്തെ ചുമരിൽ ജോസഫിനൊപ്പമുള്ള ചിത്രങ്ങൾ മാത്രമാണ്. കുട്ടികൾക്കൊപ്പമുള്ള ജോസഫിന്റെ ചിരിച്ചുല്ലസിച്ച മുഖം നങ്കി വിസ്മയത്തോടെ ഉറ്റു നോക്കി.


ഇത്രയധികം ഉല്ലാസവാനായി ഒരിയ്ക്കലും ഈ മനുഷ്യനെ കണ്ടിട്ടേയില്ലല്ലോ എന്ന നിനച്ചപ്പോഴാണ്, കുറച്ചു മുമ്പ് കേട്ട 'പപ്പാ' എന്നുള്ള വിളിയും ഇതളിനൊപ്പം ജോസഫിരുന്ന കാഴ്ചയും മനസ്സിലൊരു ചിത്രമായി തെളിഞ്ഞത്.


മനസ്സ് പിരിമുറുക്കത്തിലമരുന്നത് നങ്കി തിരിച്ചറിഞ്ഞു.


കുളിച്ചു വേഷം മാറി ഊണുമേശയ്‌ക്കരികിലെത്തുന്നതു വരെ ചിന്തകളിലുഴറുകയായിരുന്നു നങ്കിയുടെ മനസ്സ്.


നിച്ചൂട്ടനും മണിക്കുട്ടിയ്ക്കും നടുവിലായി ഒഴിഞ്ഞിട്ട കസേരയിലേക്ക് നങ്കിയെ നിച്ചു പിടിച്ചിരുത്തി.


നങ്കി ഊണുമേശയിലേക്ക് മിഴി പായിച്ചു. വിഭവസമൃദ്ധമായ ഭക്ഷണങ്ങളാൽ അലങ്കരിച്ച ഊണുമേശ നങ്കിയ്ക്ക് പുതുമയുള്ളതായിരുന്നു.


തങ്കവും ജാൻസിയും ചേർന്ന് എല്ലാവർക്കുമായി ഭക്ഷണം വിളമ്പി.


"ഇച്ചായനെ കഴിഞ്ഞാഴ്ച വിളിച്ചപ്പോഴാ,  വൈസ്പ്രസിഡന്റ്‌ ജയിലിലേക്ക് വരുന്നുണ്ടെന്നും.. മൂന്ന് തടവുകാർക്ക് ശിക്ഷാ ഇളവ് കിട്ടുമെന്നൊക്കെ അറിഞ്ഞത്. നിന്റെ പേരും പരിഗണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോഴേ നാട്ടിൽ വരാൻ ഞങ്ങൾ തീരുമാനിച്ചു.


മൂന്നു പേരിലൊരാളായി നിന്നെ തെരെഞ്ഞെടുത്തു എന്ന് ഇച്ചായൻ വിളിച്ചു പറഞ്ഞപ്പോഴാ ഒന്ന് മറഞ്ഞു നിന്ന് നിനക്കൊരു സർപ്രൈസ് തരാന്ന് വിചാരിച്ചേ..." ജാൻസി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.


"ഞാൻ ശരിക്കും ഞെട്ടി.. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ചേച്ചി....." നങ്കി ഇസയെ നോക്കി മന്ദസ്മിതം തൂകി പറഞ്ഞു.


"പപ്പാ.. എനിക്ക് സാലഡ് വേണ്ടാ..." ഇതൾ,  ജോസഫിനെ നോക്കി ചിണുങ്ങിക്കൊണ്ട് അറിയിച്ചു.


"എങ്കിൽ കഴിക്കണ്ട...." ജോസഫ് ഇതളിനെ ആശ്വസിപ്പിച്ചു.


വല്ലാത്ത പരവശത്തോടെ നങ്കി ഗ്ലാസിലിരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി.


എല്ലാ കണ്ണുകളും നങ്കിയിലേക്ക് നോട്ടമെറിഞ്ഞു.


നിച്ചൂട്ടൻ, നങ്കിയുടെ മുഖത്തേക്ക് ഇടയ്ക്കിടെ പാളിനോക്കി. ഇസയ്ക്ക് ആഹാരം വാരി നൽകുന്ന ജാൻസിയിലേക്കും കുഞ്ഞു നിച്ചുവിന്റെ നോട്ടം തെന്നി നീങ്ങുന്നുണ്ടായിരുന്നു.


"എന്താ നിച്ചൂട്ടാ.... അമ്മയെ ഒളികണ്ണിട്ടു നോക്കുന്നേ... അമ്മയോടെന്തെങ്കിലും സംസാരിക്ക്. ഇനി എന്തിനും ഏതിനും കൂടെത്തന്നെ അമ്മയുമുണ്ടാകും.." വിക്ടർ ഉറക്കെ പറഞ്ഞു.


നാണം വന്നത് പോലെ കുഞ്ഞു നിച്ചു മുഖം കുനിച്ചു.


"ഇവനല്പം നാണക്കാരനാ നങ്കീ..." മുരുകൻ അഭിപ്രായപ്പെട്ടു.


"അല്ലാ..." തന്റെ അഭിമാനത്തിന് ക്ഷതമേറ്റ പോലെ  നിച്ചൂട്ടൻ തല ഉയർത്തി.


"അമ്മേ.. എനിക്ക് ചോറ് വാരിത്തരോ..." കുഞ്ഞു നിച്ചുവിന്റെ നിഷ്കളങ്കമായ ആഗ്രഹം പുറത്തേക്ക് വന്നു.


"അമ്മ..." ആ വിളി മെല്ലെ ആവർത്തിച്ച് നങ്കി നിച്ചൂട്ടന്റെ കവിളിൽ തലോടി. തന്റെ കണ്ണും മനസ്സും നിറഞ്ഞു തൂകുന്നതായി നങ്കിയ്ക്ക് തോന്നി.


"അമ്മ കരേന്ന എന്തിനാ..?" നിച്ചൂട്ടൻ വ്യാകുലപ്പെട്ട് ആരാഞ്ഞു.


"ഒന്നൂല്ല... എന്റെ കുഞ്ഞിന് അമ്മ.. ചോറ് വാരിത്തരാം..." കൈത്തണ്ട കൊണ്ട് മുഖം തുടച്ച ശേഷം, നങ്കി ഒരുപിടി ചോറെടുത്ത് ഉരുളയാക്കി കുഞ്ഞു നിച്ചുവിന്റെ വായിലേക്ക് വച്ചു നൽകി.


ആ കുഞ്ഞിക്കണ്ണുകളും നീർമണിയാൽ തിളങ്ങിയത് നങ്കി അടുത്തറിഞ്ഞു.


"എനിക്കും വേണം..." ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ് ഇതൾ, നങ്കിയ്ക്കും നിച്ചൂട്ടനുമിടയിലായി വന്നു നിന്നു.


"ഇവളൊരു കുശുമ്പിക്കോതയാ കേട്ടോ നങ്കീ..." ജാൻസി, ഇതളിനെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.


"അമ്മേ.. എനിക്കും.." ഇതൾ ചിണുങ്ങാൻ തുടങ്ങി.


"അമ്മേടെ മോൾക്കും തരാല്ലോ...


ദാ.. ഇതമ്മേടെ കുഞ്ഞിപ്പെണ്ണിനുള്ള ഉരുള.." നങ്കി ഒരു കുഞ്ഞുരുള ഇതളിന്റെ വായിലേക്കും നൽകി.


ജാൻസിയുടെ മടിയിലിരിക്കുന്ന ഇസയുടെ മുഖത്തേക്ക് നങ്കിയുടെ നോട്ടം വീണപ്പോൾ,  തന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരിക്കുകയായിരുന്ന കണ്ണുകൾ ജാൻസിയിലേക്ക് പെട്ടെന്ന് തിരിഞ്ഞതായി നങ്കി കണ്ടു.


ചുണ്ടിലെ ചിരി മായാതെ തന്നെ കണ്ണുകൾ പിൻവലിച്ച് നങ്കി, ഹരിയുടെയും ഇതളിന്റെയും മുഖത്തേക്ക് നോക്കി. തന്നെ ഒപ്പിയെടുക്കുന്ന നാലു കണ്ണുകൾ കണ്ടതും നങ്കിയുടെ മുഖം പ്രകാശപൂരിതമായി.




🖤



അത്താഴം കഴിഞ്ഞ് ഹാളിൽ എല്ലാവരും ഒന്നുചേർന്നിരുന്ന് വാർത്തമാനമൊക്കെ കഴിഞ്ഞപ്പോഴേക്കും,  നങ്കിയോടുള്ള അപരിചിത്വമൊക്കെ മാറി ഹരിയും ഇതളും  മുറ്റത്തെ പുൽത്തകിടിയിലേക്ക് നങ്കിയെ കൂട്ടിക്കൊണ്ടു വന്നു.


"അമ്മ ഇനി എവിടെയും പോകര്തേ... പോകുവോ..?" നിച്ചൂട്ടൻ ആശങ്കയോടെ തിരക്കി.


"അത്..


അമ്മ ഇവിടുന്ന് പോയാല് മക്കള്..  അമ്മയ്‌ക്കൊപ്പം വരുമോ..." കുട്ടികളുടെ ഉള്ളറിയാനായി നങ്കി ചോദിച്ചു.


"എവ്ട പോയാല്... അപ്പൊ അമ്മ ഇനീം പോകുവോ..?" മണിക്കുട്ടി ചോദ്യമുതിർത്ത് ചിണുങ്ങാൻ തുടങ്ങി.


"പപ്പാ..." നിച്ചൂട്ടൻ നീട്ടിവിളിച്ചു കൊണ്ട് ഓടിയപ്പോഴാണ്, മുറ്റമിറങ്ങി തങ്ങൾക്കരികിലേക്ക് വരുന്ന ജോസഫിനെ നങ്കി കണ്ടത്.


പരുങ്ങലോടെ നങ്കി വിളറി നിന്നു. കുട്ടികളോട് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് ഇപ്പൊ സംസാരിക്കേണ്ടിയിരുന്നില്ലെന്ന് നങ്കിയ്ക്ക് തോന്നി.


"എന്താ മോനേ.. എന്തിനാ കരയുന്നെ..?"


"പപ്പാ.., അമ്മ ഇനിയും ഞങ്ങളെ വിട്ടേച്ചു പോകുമോ.."


"ആരു പറഞ്ഞങ്ങനെ..?"


"അമ്മ... ഞങ്ങള് കൂടെ ചെല്ലുമോന്നും ചോദിച്ചു..." ഹരിയുടെ സ്വരം കരച്ചിലിന്റെ വക്കോളമെത്തി.


ജോസഫ് നങ്കിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി. അയാളെ അഭിമുഖീകരിക്കാനാകാതെ നങ്കിയുടെ തല താഴ്ന്നു.


"മണിക്കുട്ടീ.. ഇങ്ങ് വാ..."


നങ്കിയ്ക്കരികിൽ നിന്നിരുന്ന ഇതളിനെ ജോസഫ് തനിയ്ക്കടുക്കലേക്ക് വിളിച്ചു.


"രണ്ട് പേരും അകത്തേക്ക് ചെല്ല്... ഇസ നിങ്ങളെ നോക്കിയിരിക്കയാ..


പപ്പ, അമ്മയോടൊന്ന് സംസാരിക്കട്ടെ. നിങ്ങളെ പറ്റിച്ചതിന് രണ്ട് വഴക്ക് കൊടുക്കണം.."


"അമ്മ ഞങ്ങളെ പറ്റിച്ചയാണോ...ഹേയ്...!!?" ഇതൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.


"എങ്കി അമ്മേ വഴക്ക് പറയണ്ട പപ്പാ..." നിച്ചൂട്ടൻ വിഷമത്തോടെ പറഞ്ഞു.


"ഇല്ല. വഴക്ക് പറയില്ല... നിങ്ങള് ചെല്ല്..." ജോസഫ് മക്കളെ ആശ്വസിപ്പിച്ചു വിട്ടു.


കുട്ടികൾ പോയി കഴിഞ്ഞതും, കുനിഞ്ഞ ശിരസ്സോടെ നിൽക്കുന്ന നങ്കിയ്ക്കരികിലേക്ക് ജോസഫ് പാഞ്ഞു വന്നു.


"എന്തുദ്ദേശത്തിലാ കുട്ടികളോട് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് പറഞ്ഞത്..?" ദേഷ്യം കൊണ്ട് വിറച്ചിരുന്നു ജോസഫ്.


തല ഉയർത്തി നങ്കി ജോസഫിന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലെ ഭാവം നങ്കിയെ ഞെട്ടിച്ചു.


"ചോദിച്ച കേട്ടില്ലേ....?" ജോസഫിന്റെ ശബ്ദമുയർന്നു.


"എന്നായാലും പോകേണ്ടതല്ലേ സാർ... ഇനിയും സാറിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയായി തോന്നിയില്ല..."


"ഓ...


എന്നെ... ബുദ്ധിമുട്ടിക്കാതിരിക്കാനാണോ..


അല്ല.. ഇത്രയും കൊല്ലം ആ കുഞ്ഞുങ്ങളെ ഞാൻ സംരക്ഷിച്ചപ്പോൾ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നൊന്നും നീ ചിന്തിച്ചില്ലേ..

ഇന്ന് പെട്ടെന്ന് ഇതേ കുറിച്ച് ആലോചിക്കാൻ എന്താ കാരണം...


..ങ്ഹും... ഒരു ഭാഗ്യക്കുറി പോലെ ശിക്ഷയിൽ ഇളവ് കിട്ടി പുറത്തു വന്നത് കൊണ്ടാണോ.. ഇനി, നീ നിന്റെ കുഞ്ഞുങ്ങൾ എന്ന ചിന്ത വന്നത്...


ഇന്നിങ്ങനെയൊരു ഇളവ് കിട്ടിയിരുന്നില്ലെങ്കിൽ, നീയെന്ത് ചെയ്യുമായിരുന്നു..? ങ്‌ഹേ..?" അമർഷത്തോടെ ചോദ്യമുതിർത്ത് ജോസഫ് ഉത്തരത്തിനായി കാത്തു.


"സാറിനെ എന്റെ മക്കൾ .... .... .... പപ്പാ'ന്ന് വിളിക്കുന്നത്.... " വാക്കുകളിൽ പതറി പതറി നങ്കി ഉഴറി.


ജോസഫ് നങ്കിയിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു നിന്നു.


"അതായിരുന്നോ നിന്റെ പ്രശ്നം...?


അങ്ങനെ ഒരു വിളി... അതവരെ ആരും തല്ലിയോ.. ചൊല്ലിയോ പഠിപ്പിച്ചതല്ല... അവരായി വിളിച്ചു തുടങ്ങിയതാ...


തിരുത്താൻ ശ്രമിച്ചില്ല... അതിന് തോന്നിയതുമില്ല... ഇനി തോന്നുകയുമില്ല...


എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിൽ, എന്നേ ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കുമായിരുന്നു ആ മക്കളെ...


സത്യത്തിൽ.. ബുദ്ധിമുട്ട് അനുഭവിക്കുന്നത് നീയാ.. കുട്ടികളെന്നെ അച്ഛനായി കാണുന്നതിൽ... നേര് അതല്ലേ നങ്കീ..."


"ജയിലിൽ വച്ച് ആരോ പറഞ്ഞു കേട്ട ഒരു പഴഞ്ചൊല്ലാണ് സാർ, 'ഏച്ചു കെട്ടിയാൽമുഴച്ചിരിക്കു'മെന്ന്... എന്തിനാണ് വെറുതെ..."


നങ്കിയുടെ മറുപടി കേട്ട പാടെ ജോസഫ് പുഞ്ചിരി തൂകി മറുചോദ്യമുതിർത്തു. 


"ഏച്ചു കെട്ടിയാലല്ലേ മുഴച്ചിരിക്കൂ... താനേ ചേർന്നാലോ...,?"


മനസ്സിലാകാതെ നങ്കി നെറ്റി ചുളിച്ചു.


"പത്താം ക്ലാസ്സ്‌ നല്ല മാർക്കോടെ ജയിച്ചിട്ടും,  തുടർന്നു പഠിക്കുന്നില്ലെന്ന് നീ  തീരുമാനിച്ചെന്ന് അറിഞ്ഞപ്പോൾ ഓടി വന്ന് എന്റെ മമ്മയുടെ കഥ പറഞ്ഞത്, നിനക്കൊരു പുനർചിന്തനം ഉണ്ടാകാൻ വേണ്ടി തന്നെയാ... അത് പഠിത്തത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല.


... തുടർന്നുള്ള ജീവിതത്തിന്റെ കാര്യത്തിൽ കൂടിയായിരുന്നു...


കൗമാരത്തിൽ മാനഭംഗത്തിന് ഇരയാകേണ്ടി വന്ന എന്റെ അമ്മയോളം വേദന നീ അനുഭവിച്ചിട്ടുണ്ടോ.. ആരുടേതെന്നറിയാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നിട്ടുണ്ടോ... ആ വേദനകൾക്കുമപ്പുറം, ആ കുഞ്ഞിന്റെ മരണവും നേരിടേണ്ടി വന്ന അവസ്ഥ ഒന്നാലോചിച്ചു നോക്ക്...


എല്ലാ യാതനകളും താണ്ടികടന്നാണ് മമ്മ വിജയിച്ചത്. നല്ലൊരു ഭാര്യയും അമ്മയുമായത്. 


ഒരാളുടെ ഭാര്യാ പദവിയിലൂടെ മാത്രമാണ് ജീവിതത്തിൽ വിജയമുണ്ടാകുന്നതെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ, ആ സ്ഥാനത്തിലൂടെ പുതിയ ബന്ധങ്ങളെയും സ്വപ്നങ്ങളെയുമൊക്കെ നേടാനാവുമെങ്കിൽ... അതും വിജയം തന്നെയാണ്... "


ജോസഫിന്റെ വാക്കുകൾ നൽകുന്ന ഭാരം തന്നെ മൂടുന്നതായി നങ്കിയ്ക്ക് തോന്നി.


"സാർ... പ്ലീസ്... നമുക്ക് ഈ സംസാരം ഇവിടെ നിർത്താം..."


"ശരി...


പക്ഷേ അതിന് മുമ്പ് ഒരു കാര്യം കൂടി.


കുട്ടികളെ എന്നിൽ നിന്ന് വേർപെടുത്താൻ നിനക്കാവില്ല നങ്കീ. നീ അതിനായി ശ്രമിച്ചാൽ അതിലും വലിയൊരു നൊമ്പരം ആ കുരുന്നു മനസ്സുകൾക്ക് വേറെയുണ്ടാകില്ല... " ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.


"ജയിൽ തന്നെയായിരുന്നു... അതായിരുന്നു നല്ലത്..." ചിലമ്പിച്ച ശബ്ദത്തിൽ നങ്കി മന്ത്രിച്ചു.


"ങ്ഹും.... ഒരിക്കലും ഈ ജീവിതം നിനക്ക് ജയിലാകില്ല നങ്കീ... ചുമരുകളാൽ ബന്ധിച്ച ജയിലിനുള്ളിലെ ജീവിതത്തിൽ നിന്നും ഇന്ന് നീ പുറത്തേക്ക് വന്നത് ഭൂതകാലത്തെ കൂടി അവിടെ ഉപേക്ഷിച്ചിട്ടല്ലേ...


ഒരു സ്വാർത്ഥ ചിന്തയുടെയും ഞാൻ നിന്നെ സമീപിച്ചിട്ടില്ല.


പക്ഷേ... " വാക്കുകളിൽ പതറി ജോസഫ് നിർത്തി.


"പക്ഷേ.. സാറിന്റെ അമ്മ ഒരു കൊലപാതകി ആയിരുന്നില്ല... സാറിന്റെ അപ്പന്റെ ജീവിതത്തിലേക്ക് പോരുമ്പോ മക്കളോ..  പ്രാരാബ്ധമോ ഒന്നും ആ അമ്മക്ക് കൂട്ടില്ലായിരുന്നു.


പിന്നെ... അറിവില്ലാത്ത പ്രായത്തിലല്ലേ ആ അമ്മ ഒക്കെ അനുഭവിച്ചത്.. 


എന്നാലെന്റെ ജീവിതത്തിൽ നടന്നതൊക്കെയോ... ഞാൻ കാരണമാ എന്റെ മല്ലീടേം.. പിന്നെ മണിയണ്ണന്റേം ഉയിര് പോയത്. അതിനു കാരണക്കാരനായവനെ ആണെങ്കിലും... കൊലയ്ക്ക് കൊടുത്തവളാ ഞാൻ..." വിതുമ്പലോടെ നങ്കി പറഞ്ഞു. 


"ആന്റണി എന്ന എന്റെ മനുഷ്യൻ മേരിയെ ഇഷ്ടപ്പെട്ടത് ഒരു കഥയും അറിയാതെയാ.. പിന്നീട് മേരിയുടെ കഴിഞ്ഞ കാലം അറിഞ്ഞപ്പോഴും.. രണ്ടും കൈയ്യും നീട്ടി സ്വീകരിക്കാൻ നിന്നതല്ലാതെ പിന്തിരിഞ്ഞില്ല...


ആ ആന്റണിയുടെ മകനാ ഞാൻ..


നിനക്ക് ചുറ്റുമുള്ള നിന്റെ പ്രിയപ്പെട്ടവരേക്കാളേറെ നിന്നെ അറിഞ്ഞവനാ ഞാൻ...


ഒരുകാര്യം ചോദിക്കട്ടെ...


പത്താം ക്ലാസ്സ്‌ പരീക്ഷ ജയിച്ചിട്ടും തുടർന്നു പഠിക്കുന്നില്ലെന്ന് നീ ശഠിച്ചതിന്റെ കാരണമെന്താ...?" ജോസഫ് ചോദ്യമുതിർത്ത് നങ്കിയെ നോക്കി മന്ദഹസിച്ചു.


"അത്...." നങ്കി ഉത്തരത്തിനായി പരതി.


"എങ്കിലിത് പറ...


നിച്ചുവിനൊപ്പം ജയിൽ വരെ വന്നിട്ടും, നിന്നെ കാണാൻ ഞാൻ കൂട്ടാക്കാതിരുന്നതിൽ നീ ആശങ്ക പെട്ടില്ലേ... വിഷമിച്ചില്ലേ...


ഞാൻ കാണാൻ വരാതിരുന്നതിലുള്ള പ്രതിഷേധമല്ലേ, നീ തുടർന്നു പഠിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.. നിന്റെ ആ തീരുമാനം അറിഞ്ഞാൽ ഉറപ്പായും ഞാൻ നിന്നെ കാണാൻ വരുമെന്ന് നിനക്ക് അറിയാമായിരുന്നു... സത്യമല്ലേ...?" ജോസഫിന്റെ സ്വരമുയർന്നു.


"അല്ലാ..." നങ്കി നിഷേധിക്കും മട്ടിൽ തല കുലുക്കി.


"എങ്കിൽ സത്യം ചെയ്യ്... നിന്റെ മക്കളെ കൊണ്ട്...." ജോസഫ് കൈവെള്ള നങ്കിയ്ക്ക് നേരെ നീട്ടി.


അങ്ങനെയൊരു നീക്കം നങ്കി പ്രതീക്ഷിച്ചിരുന്നില്ല.

നിറഞ്ഞ കണ്ണുകൾ ജോസഫിൽ നിന്ന് മറച്ച് നങ്കി തിരിഞ്ഞു നിന്നു.


"എപ്പോഴൊക്കെയോ എന്നെ കാണണമെന്ന് നീയും ആഗ്രഹിച്ചിരുന്നല്ലോ അത് മതി... " ജോസഫ് നിശ്വസിച്ചു.


പിന്നീടൊരു വാക്കും മിണ്ടാതെ ജോസഫ് വീടിനുള്ളിലേക്ക് നടന്നു.


ജോസഫ് നടന്നകലുന്നതും നോക്കി നങ്കി നിന്നു.




💫



ഹാളിനുള്ളിലെ വലിയ ഛായ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോൾ നങ്കിയുടെ കണ്ണുകൾ മേരിയെ ഒപ്പിയെടുക്കുകയായിരുന്നു. സ്കൂളിൽ തന്നെ പ്രശംസകൾ കൊണ്ട് മൂടിയ ആന്റണിയെപ്പോലും ആ കണ്ണുകൾ ഗൗനിച്ചില്ല.


ഏറെ നേരത്തെ നിൽപ്പിന് ശേഷം, കണ്ണുകൾ പിൻവലിച്ചതും മറ്റൊരു ചിത്രത്തിലേക്ക് കാഴ്ച ഉടക്കി.


അതിൽ മേരിയുടെ ചുമലിലേക്ക് ചാഞ്ഞു കിടക്കുന്ന ചെറുപ്പക്കാരനിൽ നങ്കിയുടെ മിഴിയുടക്കി.


അലസമായ മുടിയും കുസൃതി നിറഞ്ഞ കണ്ണുകളും.


"നങ്കീ..." പിന്നിൽ നിന്നും ജാൻസി മൃദുവായി വിളിച്ചു.


നങ്കി ഞെട്ടിത്തിരിഞ്ഞു നോക്കി. ജോസഫിന്റെ ചിത്രത്തിലേക്ക് ആണ്ടിരുന്ന കണ്ണുകൾ ഒളിക്കാൻ ഇടം കിട്ടാതെ പരുങ്ങി. ആ പതർച്ച കണ്ടില്ലെന്ന് ഭാവിച്ച് ജാൻസി തുടർന്നു.


"മമ്മയുള്ളപ്പോൾ ഇങ്ങനെയായിരുന്നു ഇച്ചായൻ.. മമ്മയുടെ മരണത്തോടെ ഇച്ചായൻ മാറി. രൂപത്തിലും ഭാവത്തിലും വേഷത്തിലുമൊക്കെ...


നിന്റെ ഊരിൽ വച്ച് ഇച്ചായനെ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ.. അന്നൊക്കെ, പലരും തെറ്റദ്ധരിച്ചിട്ടുണ്ട് എന്റെ പപ്പയാണോന്ന്..


... ആ കോലത്തിൽ നിന്നൊക്കെ ഇച്ചായൻ വീണ്ടും മാറി... മമ്മയുടെ പഴയ ജോജുവായി. പക്ഷേ... " ജാൻസിയുടെ സ്വരമിടറി.


"മമ്മീ..." ഇസ ജാൻസിക്കരികിലേക്ക് ഓടി വന്നു.


"മമ്മി എന്തിനാ കരേന്നെ...?"


"ഏയ്... മമ്മി കരഞ്ഞില്ല... " ജാൻസി പെട്ടെന്ന്  മുഖത്ത് സന്തോഷം പ്രകടിപ്പിച്ചു.


ഇസയുടെ നോട്ടം നങ്കിയിലേക്ക് പാളി വീണു. നങ്കി പുഞ്ചിരി തൂകിയതും ഇസ ജാൻസിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു. 


"വാ മമ്മീ.. ഉറങ്ങാം..." 


"മമ്മി ദാ വരുന്ന്... മോള് റൂമിലേക്ക് ചെല്ല്..."


"ഇല്ല... മമ്മീം..  വാ... " ഇസ നിർബന്ധം പിടിച്ചു.


"ചെല്ല് ചേച്ചി.. മോളെ കരയിപ്പിക്കണ്ട... "  ജാൻസിയുടെ വാക്കുകളിൽ നിന്നും രക്ഷ നേടാനായി നങ്കിയും ശ്രമിച്ചു.


ആ ഒഴിഞ്ഞുമാറൽ മനസ്സിലാക്കിയിട്ടെന്ന വണ്ണം ജാൻസി ഇസയുമായി മുറിയിലേക്ക് നടന്നു.


തനിയ്ക്കായി കാട്ടിത്തന്ന മുറിയിലേക്ക് നങ്കിയും.


മുകൾ നിലയിലെത്തിയപ്പോഴേ ഇതളിന്റെ ചിണുങ്ങൽ കേൾക്കാൻ തുടങ്ങി. നങ്കി കാതോർത്തു.


"ഇസേം ജാൻസിയാന്റീം വിറ്ററങ്കിളും ഒരു മുറീലാണല്ലോ കിടക്കുന്നേ.. പിന്നെന്താ ഞാനും പപ്പേം നിച്ചൂട്ടനും അമ്മേം ഒരു മുറീ കിടന്നാ... " ഇതൾ കരച്ചിലിന്റെ വാക്കോളമെത്തിയിരുന്നു.


നങ്കിയുടെ നെഞ്ചിലൂടെ കൊള്ളിയാൻ പാഞ്ഞു. 


"മണിക്കുട്ടീ... " ജോസഫിന്റെ സ്വരം നങ്കിയുടെ കാതിൽ മെല്ലെ പതിഞ്ഞു. ചുമ്മാ വാശി പിടിക്കാതെ ഇന്ന് അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ നോക്ക്... എത്ര നാൾ കഴിഞ്ഞാ അമ്മ വന്നേക്കുന്നെ.. ഇന്ന് അമ്മയ്ക്ക് നിങ്ങളെ കെട്ടിപ്പിടിച്ച് ഉറങ്ങണോന്ന് പറഞ്ഞതാ... ചെല്ല്.. അമ്മേടെ മുറീലേക്ക് ചെല്ല്..." 


"അപ്പൊ പപ്പ ഒറ്റയ്ക്കാവൂല്ലേ..." നിച്ചൂട്ടൻ ആരാഞ്ഞു.


"അതിനെന്താ...


പാവം അമ്മ ഇത്രയും നാൾ ഒറ്റയ്ക്കായിരുന്നില്ലേ... ഇന്ന് അമ്മയെ തനിച്ച് കിടത്തരുത്... മക്കള് ചെല്ല്..."


"പപ്പയും അമ്മയും വഴക്ക് കൂടിയോ...?"


"എന്തിന്...!!?"


"അമ്മ ഞങ്ങളെ പറ്റിച്ചേന് പപ്പ വഴക്ക് പറഞ്ഞോ..?" 


"ഇല്ലെടാ... പപ്പ വാക്ക് തന്നതല്ലേ വഴക്ക് പറയില്ലെന്ന്..."


"ഉം... അപ്പൊ ഓക്കേ...


മണിക്കുട്ടീ... നമുക്കിന്ന് അമ്മേന്റെ കൂടെ കിടക്കാം..." നിച്ചൂട്ടൻ, മണിക്കുട്ടിയോടായി പറഞ്ഞു. 


"ആന്നോ... ഉം...." മനസ്സില്ലാ മനസ്സോടെ മണിക്കുട്ടി സമ്മതം മൂളി.


ആ സംഭാഷണം അവസാനിച്ചതും നങ്കി പെട്ടെന്ന് തിരിഞ്ഞു. മുന്നിൽ തങ്കത്തിനെ കണ്ടതും മറഞ്ഞു നിന്നു കേട്ടതിന്റെ ജാള്യതയോടെ തല കുനിച്ചു.


"അവ്ന് നിന്റെ സൊഭാവാ നങ്കീ.. പഷേ മണിക്കുട്ടി കൊറച്ച് വാഷിക്കാരിയാ... കണ്ടില്ലേ.." തങ്കം ജോസഫിന്റെ മുറിയിലേക്ക് തല നീട്ടിക്കൊണ്ട് പറഞ്ഞു.


"ഉം..."


"നീ വാ..." നങ്കിയ്ക്കായി ഒരുക്കിയ മുറിയിലേക്ക് നടന്നു കൊണ്ട് തങ്കം വിളിച്ചു.


മുറിയിലെത്തി കട്ടിലിലേക്ക് നങ്കിയേയും പിടിച്ചിരുത്തി തങ്കം നിശ്വസിച്ചു.


"നീ പോയേ പിന്ന ഒര് കോവിലിലും പോയിട്ടില്ല ഞാൻ... പഷേ ഇനി പോണം.. ഇന്ന് നിന്ന തൊണച്ചേന്... നന്ദി പറയാന്.."


നങ്കി തല കുനിച്ചു.


"പക്ഷേ... അക്കാ... എനിക്ക് .. ഇപ്പൊ... തിരികെ ജയിലീ തന്നെ പോണോന്നാ തോന്നുന്നേ " നങ്കിയുടെ വാക്കുകൾ വിറയാർന്നിരുന്നു.


താടിയിൽ പിടിച്ച് നങ്കിയുടെ മുഖമുയർത്തി തങ്കം ഉറ്റു നോക്കി.


"നിന്റ മക്കളെ ഇട്ടിട്ട് ഇനി നിനക്ക് പോഗാൻ ഒക്കുവോ..."


തുളുമ്പിയ കണ്ണുകൾ തങ്കത്തിൽ നിന്ന് മറയ്ക്കാനാകാതെ നങ്കി വിതുമ്പി.


"മണിക്കുട്ടിക്ക് അവള്ട പപ്പാന്നാ ജീവനാ... ജോസ്സില്ലാതെ ഓൾക്ക് പറ്റില്ല..."


നങ്കി അതിശയത്തോടെ തങ്കത്തിനെ നോക്കി.


"എന്തേ... നിന്റ ജോസ്സാറിന.. പേര് വിളിച്ചതിന്റ അൽബുദാണോ..


ഇവ്ട താമസം തൊടങ്ങി കൊറച്ചു നാള് കയ്ഞ്ഞപ്പോ എന്നോടും നിന്റ മുരുഗണ്ണനോടും കട്ടായം പറഞ്ഞു.. ജോസന്ന് വിളിച്ചാ മദീന്ന്... ഞങ്ങളേക്കാളും എളേതല്ലേ... ഒരേ വീട്ടീ താമസിക്കുമ്പോ സാറേ എന്നൊന്നും വിളിക്കരുതെന്ന്... അത്ര നല്ല മനിഷനാ നങ്കീ... നിന്റ ജോസ്സാറ്..."


നങ്കിയുടെ തല വീണ്ടും കുനിഞ്ഞു.


"മണിയൻ കൊട്ത്ത സിനേഹത്തിന്റ ഓർമ്മ കൊണ്ടാകും... മണിക്കുട്ടിക്ക് ജോസിനോട് ഇത്ര അടുപ്പം...


നിന്റെ നിച്ചുവും പറയും... നിങ്ങട അപ്പൻ പോയേ പിന്ന ആദ്യായിട്ടാ ഇത്ര സിനേഹോം കരുതലും ഒരാളീന്ന് കിട്ടുന്നേന്ന്...


വേറൊന്നും ആലോയ്ക്കണ്ട...

മല്ലീം.. മണിയനും അവസാനായി നിന്നോട് പറഞ്ഞ ആഗിറഹം എന്താരുന്നെന്ന് ഒന്ന് ഓർത്ത് നോക്ക്... ചത്ത് പോയോണ്ട് അവര്ട വാക്കിനൊന്നും വെല കൊടുക്കേണ്ടെന്നാണേൽ... നിന്റ ഇഷ്ട്ടം പോല..."


"അക്കാ.." നങ്കി നിസ്സഹായയെപ്പോലെ വിളിച്ചു.


നിശബ്ദതയുടെ മൂടുപടമണിഞ്ഞ് ഇരുവരും മൂകരായി.


"അക്കാ... എന്റെ..കൊലുസ്സെന്നെ തെരെയുമായിരുന്നോ...?" നങ്കി ഓർമ്മയിൽ നിന്നെന്ന പോലെ ആരാഞ്ഞു.


നിറഞ്ഞ മിഴികളോടെ തങ്കം തല കുലുക്കി.


"നീ പോയേ പിന്ന ഞങ്ങട കൂടെ നിന്നിട്ടില്ല. ആശ്പത്രീ തന്നായിരുന്ന് കിടപ്പൊക്കെ. കൂടെ കൊണ്ട് വരാൻ കൊറേ നോക്കീതാ. പഷേ അവ്ള് വരാൻ കൂട്ടാക്കിയില്ല...


പിന്നെ നിന്റെ ജോസ്സാറ് പറഞ്ഞിട്ട് എന്നും ആശ്പത്രീലോട്ട് പോകുമ്പോ അവള്ക്കൊള്ള ചോറ് കൂടെ കൊട്ത്ത് വിടും...


എന്തോ ദീനം വന്നതാ.. നിന്നെ കാണാഞ്ഞ സങ്കടോം ഉണ്ടാകും... നിങ്ങള് ചെടിയൊക്കെ നട്ടിടത്താ അവളെ അടക്കിയെ..." തങ്കത്തിന്റെ സ്വരമിടറി.


"ഒരിക്കൽ  കാണാൻ വന്നപ്പോ മുരുകണ്ണൻ പറഞ്ഞിരുന്നു..." വിതുമ്പലോടെ നങ്കി പറഞ്ഞു.


നങ്കിയുടെ ഉള്ളം കൊലുസ്സിന്റെ ഓർമ്മകളിൽ തേങ്ങി. 


"അമ്മാ..." നിച്ചൂട്ടന്റെ വിളി മുറിയിലേക്ക് ഇരച്ചു വന്നു.


പെട്ടെന്ന് കണ്ണും മുഖവും അമർത്തി തുടച്ച് നങ്കി നേരെയിരുന്നു.


മണിക്കുട്ടിയുമായി മുറിയിലേക്ക് ഓടിക്കയറി ഇരുവരും തുള്ളിച്ചാടി.


"ഇന്ന് അമ്മേ കെട്ടിപ്പിടിച്ചാ ഞങ്ങളുറങ്ങുന്നേ തങ്കാമ്മാമേ..." നിച്ചൂട്ടൻ ഉറക്കെ പറഞ്ഞു.


ചിരിച്ചു കൊണ്ട് തങ്കം എഴുന്നേറ്റു.


"എങ്കില് നിങ്ങള് കിടന്നോ... " ഒരോർമ്മപ്പെടുത്തലെന്നോണം നങ്കിയ്ക്കായി ഒരു നോട്ടമെറിഞ്ഞ് തങ്കം മുറി വിട്ടു.


മക്കൾക്കായി നിറഞ്ഞ പുഞ്ചിരി അപ്പോഴേക്കും നങ്കിയുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു.


കട്ടിലിൽ അമ്മയ്ക്കിരുപുറവും ഒട്ടിച്ചേർന്ന് കിടന്ന് വാതോരാതെ പുന്നാരം പറഞ്ഞും ഓരോ കുഞ്ഞു വിശേഷങ്ങളും തങ്ങളെ കാണാൻ വരാതിരുന്നതിന്റെ പരിഭവവുമൊക്കെ പങ്കുവെച്ച് നിച്ചൂട്ടനും മണിക്കുട്ടിയും നങ്കിയുടെ കാതുകളെ പുളകം  കൊള്ളിച്ചു.


മക്കളെ നെഞ്ചോടു ചേർക്കാനായി കാത്തിരുന്ന ഈ നിമിഷം.. ഒരു സ്വപ്നമല്ലെന്ന തിരിച്ചറിവിൽ നങ്കി ആത്മനിർവൃതിയണഞ്ഞു. കാലങ്ങൾക്കിപ്പുറവും തന്റെ മാറിൽ പാൽമണം നിറയുന്നതായി നങ്കിയ്ക്ക് തോന്നി.


നാവിലൊരു താരാട്ട് തത്തിക്കളിക്കുന്നുണ്ട്. ചുണ്ടിൽ ഒരായിരം മുത്തമൂറുന്നുണ്ട്. രണ്ട് കുഞ്ഞിക്കൈകളെ തന്റെ വയറിലേക്ക് ചേർത്ത് വച്ച്... മാറിലേക്ക് കുരുന്നോമൽ മുഖങ്ങൾ അണച്ചു പിടിച്ച് നങ്കി പുഞ്ചിരിച്ചു. ആ മന്ദസ്മിതത്തിന് അകമ്പടിയായി കണ്ണുകൾ നീർമണി പൊഴിച്ചു.


'ഇല്ലാ... എന്റെ മക്കളെ വിട്ട് ഇനി എവിടേം.. എനിക്ക് പോകണ്ട... ഞാൻ പോകില്ല.... " മനസ്സിൽ വാക്കുകൾ ഊട്ടിയുറപ്പിച്ച് നങ്കി തല ചലിപ്പിച്ചു.


ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ച നിമിഷങ്ങളെ പഴിച്ച് നങ്കി, മക്കളെ കൂടുതൽ കൂടുതൽ തന്നോട് ചേർത്തണച്ചു.




☘️🍀☘️🍀☘️




"ച്ചേയീ.....!!!"


നങ്കി ഞെട്ടിപ്പിടഞെണീറ്റു.  മല്ലിയുടെ ശബ്ദം കാതിൽ മുഴങ്ങുന്നുണ്ട്. ആർത്തു നിലവിളിക്കുന്ന മല്ലിയുടെ രൂപ കണ്ണിൽ നിന്നും മറയുന്നതായി നങ്കിയ്ക്ക് തോന്നി. വിയർത്തു പരവശയായി ചുറ്റിനും നോക്കി.


മക്കൾ അഗാധ നിദ്രയിലാണ്. സാരിയുടെ തലപ്പുകൊണ്ട് മുഖം തുടച്ച് നങ്കി കട്ടിലിൽ നിന്നും മെല്ലെയിറങ്ങി.


കാറ്റിൽ ജനൽപ്പാളി വലിയ ശബ്ദത്തോടെ തുറന്നടഞ്ഞപ്പോൾ നങ്കി അങ്ങോട്ടേക്ക് നടന്നു. കൈ നീട്ടി ജനാല അടയ്ക്കാൻ തുനിഞ്ഞപ്പോഴാണ് താഴെ മുറ്റത്ത് മിഴിയുടക്കിയത്.


പുൽത്തകിടിയ്ക്കപ്പുറമുള്ള സിമന്റ് ബഞ്ചിൽ നീണ്ടു കിടക്കുന്ന ജോസഫിനെ കണ്ടതും നങ്കിയ്ക്ക് കുറ്റബോധം തോന്നി. ആ മനുഷ്യന്റെ ഉറക്കത്തെ നശിപ്പിച്ചതിൽ, നല്ല നാളുകളെ കവർന്നതിൽ..


ഉറക്കത്തിലാണ്ട മക്കളെ സുരക്ഷിതമായി കിടത്തി, അവരിലേക്ക് നോട്ടമൊന്നുറപ്പിച്ച് നിന്നതിന് ശേഷം  നങ്കി മുറിയ്ക്ക് പുറത്തേക്ക് നടന്നു.


ഹാളിൽ പതിപ്പിച്ചിരുന്ന മേരിയുടെയും ആന്റണിയുടെയും ചിത്രത്തിന് മുന്നിൽ വന്ന് ഒരു ഞൊടി കൈകൂപ്പി തൊഴുതതിന് ശേഷം, നങ്കി ജോസഫിനരികിലേക്ക് നടന്നു. 




🔥💦🔥💦🔥💦🔥





അടുത്തടുത്തായി വരുന്ന കാൽപ്പെരുമാറ്റം കേട്ട് ജോസഫ് തല ഉയർത്തി നോക്കി. മുന്നിലേക്ക് വന്നു നിന്ന നങ്കിയെ കണ്ട് അയാൾ അമ്പരപ്പോടെ എഴുന്നേറ്റു.


"നീ ഉറങ്ങീല്ലേ...


ജയിലീന്ന് ഇറങ്ങേണ്ടിയിരുന്നില്ലെന്ന ആലോചനയിലാണോ ഇപ്പോഴും...?"


"സാർ... എനിക്ക് ഊരിലൊന്ന് പോകണം..." നങ്കി പൊടുന്നനെ പറഞ്ഞു.


"ലക്ഷ്മിയമ്മയെയും മക്കളെയും കാണണം...

പിന്നെ, എന്റെ കൊലുസ്സിനെ അടക്കിയയിടത്തും പോകണം...."


"അവരുടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നോ നീ..."


"ഉം. ഒരിക്കൽ കാണാനായി ജയിലിൽ വന്നപ്പോൾ മുരുകണ്ണൻ പറഞ്ഞു..


അപ്പൻ മരിച്ചതും... ലക്ഷ്മിയമ്മയ്ക്ക് മാനസികമായി സുഖമില്ലാതായതുമൊക്കെ... ഒരുതരത്തിൽ അവരിരുവരും രക്ഷപെട്ടു... ഒരാൾ മരണത്തിലൂടെയും മറ്റൊരാൾ സ്വയം മറന്ന ഭ്രാന്തിലൂടെയും...


പക്ഷേ... ആ പെൺകുട്ടികൾ... അവരെന്ത് പിഴച്ചു... അവരെ സുരക്ഷിതമാക്കണം സാർ..  എന്നെ ആട്ടിയാലും തല്ലിയാലും ആ വീട്ടിലെനിക്ക് ചെല്ലണം. എന്റെ മല്ലിയെപ്പോലെ കണ്ട രണ്ടു പേരാ അവിടെയുള്ളത്... ഇപ്പൊ ഏത് അവസ്ഥയിലാണെന്ന് പോലുമറിയില്ല.. "  പ്രതീക്ഷയോടെ നങ്കി ജോസഫിനെ നോക്കി.


"പ്രായശ്ചിത്തമാണോ...?" ജോസഫ് തിരക്കി.


"അല്ല... എന്റെ കടമയാണ്.


അവരെ ഞാൻ രക്ഷിച്ചിട്ടേയുള്ളൂ. ഒരു വേട്ടനായയുടെ കണ്ണിൽ നിന്നും..


ഇപ്പോഴുമുണ്ട് സാർ ഊരിലെ ഓരോ കോണിലും ശിവനെപ്പോലെ ചിലർ... ഓരോ കൂരയിലുമുണ്ടാകും ഇനിയും രക്ഷപെടാനാകാത്ത നങ്കിയും മരണത്തെ കാത്ത് മല്ലിയും... മേരിയെ പോലെ വീർത്ത വയറുമായി നിൽക്കുന്ന ബാല്യങ്ങളും...


ബാധിക്കപ്പെട്ടതിന് ശേഷം വിജയിക്കാനായി പ്രയത്നിച്ച മേരിയോ നങ്കിയോ ആകാതെ, ഓരോ പെൺകുരുന്നുകളെയും ചേർത്ത് പിടിക്കണം... സാർ.. ഇനിയൊരു ശിവനും ഉരുവാകാതെ ഊരിലെ ആൺമക്കളെയും കൂടെ നിർത്തണം...


ഇതിനൊക്കെ എന്താ വേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല.. വിദ്യാഭ്യാസം മാത്രം പോരാ എന്ന് ഞാൻ വിശ്വസിക്കുന്നു. അഭ്യസ്തവിദ്യർക്കിടയിലും ഇതൊക്കെ നടക്കുന്നുണ്ടല്ലോ... " നെടുവീർപ്പിൽ വാക്കുകൾ അപൂർണ്ണമാക്കി നങ്കി ജോസഫിനെ നോക്കി.


വളരെ താല്പര്യത്തോടെ തന്നെ നങ്കിയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടു നിന്ന ജോസഫ് തല കുലുക്കി.


"എല്ലാത്തിനും വഴിയുണ്ട്... നിന്റെ കേസ് അന്വേഷിച്ച ഇൻസ്‌പെക്ടറുമായി ഞാനിപ്പൊ നല്ല സൗഹൃദത്തിലാണ്. നിയമത്തിന്റെ സഹായവും കൗൺസിലിംഗ് ഒക്കെ കൂടി വേണ്ടി വരും. ശ്രമിക്കാം... പരമാവധി...


പിന്നെ... നാളെത്തന്നെ ഊരിലേക്ക് പോയി ലക്ഷ്മിയമ്മയേയും മക്കളെയും കാണാം..."


ആശ്വാസപൂർവം നങ്കി പുഞ്ചിരിച്ചു.


"ഇനി നിന്ന് മഞ്ഞ് കൊള്ളാതെ പോയി കിടന്നുറങ്ങാൻ നോക്ക്... " 


"സാറിന്.. കിടക്കണ്ടേ.."


"ഞാൻ കിടക്കുകയായിരുന്നല്ലോ... നീയല്ലേ വന്ന് എഴുന്നേൽപ്പിച്ചേ.." ജോസഫ് കളിയായി പറഞ്ഞു. 


"ഉറങ്ങുന്നില്ലേ എന്നാ ചോദിച്ചേ..." 


"മ്മ്... ഉറങ്ങണം..."


"സാറിന്.. എന്നോട് ദേഷ്യമുണ്ടോ..?" നങ്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.


"ഉം... പിന്നില്ലാതെ..." ഒരാലോചനയ്ക്ക് മുതിരാതെ ജോസഫ് പെട്ടെന്ന് തന്നെ മറുപടി നൽകി.


"സ്കൂളിൽ പഠിക്കുന്ന ഒരു നരുന്ത് പെണ്ണിനെ കാട്ടി, കോളേജ് വിദ്യാർത്ഥിയായിരുന്ന  എന്നോട് അവളെ കണ്ട് പഠിക്കെടാ എന്ന് പറഞ്ഞാൽ... നിന്നോട് മാത്രമല്ല എന്റപ്പനോടും ദേഷ്യമായിരുന്ന്.."


തിരിച്ചൊന്നും പ്രതികരിക്കാതെ നങ്കി നിശബ്ദയായി നിന്നു. 


"പക്ഷേ, ആ നരുന്ത് പെണ്ണ് പിന്നൊരു കനലായി  മുന്നിൽ വരുമെന്ന് ഞാൻ നിനച്ചിരുന്നില്ല... പപ്പയുണ്ടായിരുന്നെങ്കിൽ എനിക്ക് മുന്നേ നിനക്ക് വേണ്ടി ഏറെ ചെയ്തു കഴിഞ്ഞേനെ......" ജോസഫിന്റെ കണ്ണിൽ കന്നിന്മേൽ ആന്റണിയുടെ മുഖം നിറഞ്ഞു.


നങ്കിയുടെ മനസ്സിലും ആ വലിയ മനുഷ്യന്റെ രൂപം തെളിഞ്ഞു വന്നു.


മൗനം കടന്നു പോയ നിമിഷങ്ങൾ...


"സാർ..."  നങ്കിയുടെ സ്വരം ഇരുളിന്റെ സീമകളെ മറികടന്ന് ജോസഫിന്റെ കാതിലണഞ്ഞു.


"നാളെ... നാളെ... ഊരിലേക്ക് പോകും മുമ്പ്... സാറിന്റെ... പപ്പയുടേം മമ്മയുടേം കല്ലറയിലൊന്നു പോകണം...


പ്രാർത്ഥിക്കണം...


അനുഗ്രഹം വാങ്ങണം....." ദൃഡതയേറിയ വാക്കുകളിൽ നങ്കി പറഞ്ഞു നിർത്തി. 


നിലാവെട്ടത്തേക്കാളേറെ ശോഭ ജോസഫിന്റെ മുഖത്ത് പരക്കുന്നതായി നങ്കി കണ്ടു.


ഉടലിനെ ദഹിപ്പിക്കുന്ന ശിവന്റെ തീക്ഷ്ണതയേറിയ നോട്ടം മാത്രം നേരിട്ടിരുന്ന നങ്കി ആദ്യമായി, ഒരു പുരുഷന്റെ പ്രണയാദ്രമായ കണ്ണുകളെ അഭിമുഖീകരിച്ചു. 


നങ്കിയുടെ മുഖത്തേക്ക്, ഇമവെട്ടാതെ പതിഞ്ഞ ജോസഫിന്റെ കണ്ണുകൾ മൂകമായി ഒരു ചോദ്യമുതിർത്തു.


ആ ചോദ്യത്തിനുത്തരം അശ്രുകണങ്ങൾ നിറഞ്ഞ മിഴികളാലെ തന്നെ നങ്കി നൽകി.


അവരുടെ ഹൃദയങ്ങൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ മൗനമായിരുന്നു മറുപടി..



🖤



നിലാവും നിഴലും ചേർന്ന് സൃഷ്ടിച്ച മനോഹര ചിത്രം പോലെ നങ്കിയും ജോസഫും ഒരുമിച്ച് വീടിനുള്ളിലേക്ക് നടന്നു.


പ്രതീക്ഷകളുടെ നാളേയ്ക്കായി....



💜



ശുഭം....✍️



🙂


"എത്രയേറെ വിജയകരമായി പൂർത്തിയാക്കാനായെന്ന് അറിയില്ല.. 

വെറുമൊരു വാക്കിൽ നിന്ന് തുടങ്ങിയ 'നങ്കി'യെ കൂടെക്കൂട്ടിയ എല്ലാവരോടും സ്നേഹം മാത്രം....

ഒത്തിരി ഒത്തിരി ഒത്തിരി നന്ദി...🙏

നിറഞ്ഞ സ്നേഹം....💜


നങ്കി പൂർത്തിയാക്കാൻ സഹായിച്ച ഓരോ സുഹൃത്തുക്കളെയും മറന്നിട്ടില്ല... സംശയവുമായി ഓടിച്ചെല്ലുമ്പോ മടികൂടാതെ സഹായിച്ച എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്...🤗



ഏകജ...✍️




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ